സീൽ ചെയ്ത, ഗ്രീഷ്‌മയുടെ ശ്രീ നിലയം വീട്ടിലെ പൂട്ട് പൊളിച്ച നിലയിൽ: വീടിനുള്ളിലെ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി സംശയം: സംഭവം നടന്നത് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടക്കാനിരിക്കെ: പാറശാല പോലീസ് പരിശോധന നടത്തുന്നു....

പ്രണയ വഞ്ചനയിലൂടെ വിഷം കൊടുത്ത് കാമുകനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയുടെ വീട്ടിൽ അജ്ഞാത വ്യക്തിയുടെ സാന്നിധ്യം. സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ തെളിവെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവർമൻചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിനു നേർക്ക് കല്ലേറുണ്ടായിയിരുന്നു.
ഞായർ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നു. ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാൽ അന്ന് വീട്ടിൽ ആളുണ്ടായിരുന്നില്ല. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്ന് നോക്കുമ്പോൾ രണ്ട് പേർ കടന്നു പോകുന്നതായി കണ്ടിരുന്നു.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെ,പൂട്ട് പൊളിച്ച് വീടിനുള്ളിൽ അജ്ഞാതനായ വ്യക്തി കയറിയത് നിർണായകമായ തെളിവുകൾ നശിപ്പിക്കാനാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. തമിഴ്നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ കുപ്പി ഇയാള്‍ പോലീസിന് കാണിച്ച് കൊടുത്തു. പച്ച നിറത്തില്‍ അടപ്പുള്ള വെള്ളകുപ്പിയാണ് കണ്ടെത്തിയത്. തെളിവെടുപ്പില്‍ കണ്ടെത്തിയ കുപ്പി രാസ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിരുന്നു. പൊലീസ് കസ്റ്റഡിൽ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും.
ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിൻക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വീട്ടിലെത്തിയപ്പോൾ കഷായം നൽകിയെന്നും താൻ കുടിക്കുന്ന കഷായത്തിന് കൈപ്പുണ്ടെന്ന് പറഞ്ഞ് കളിയാക്കിയത് കൊണ്ടാണ് കയ്പ് മനസിലാക്കി കൊടുക്കാൻ ഷാരോണിന് കഷായം നൽകിയതെന്നായിരുന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നത്. വീട്ടുകാർ കഷായത്തിന്റെ പേര് ചോദിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞ് പെൺകുട്ടി ആദ്യം ഒഴിയുകയായിരുന്നു.
ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മയുടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞത്. ഗ്രീഷ്മയുടെ ക്ഷണപ്രകാരം പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ ഷാരോണിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. രാമവർമൻ ചിറയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 14ന് രാവിലെ 10.15 ന് മൂവോട്ടുകോണത്തിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.
ഇതിൽ ബൈക്കിന്റെ പുറകിലിരിക്കുകയാണ് ഷാരോൺ. മൊബൈലിലേക്ക് നോക്കിയിരിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്. അതേസമയം, കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി . കുറ്റകൃത്യത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്നാട്ടിൽ നടന്നിട്ടുള്ളതിനാൽ കേസ് തമിഴ്നാട്ടിലേക്ക് കൈമറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ കേരളത്തിൽ അന്വേഷണം നടത്തുന്നതിലും തടസ്സമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്‍ഞരുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തക്കുവേണ്ടി വീണ്ടും ഉപദേശം തേടുന്നത്.
https://www.facebook.com/Malayalivartha
























