സുധാകരൻ ആർ എസ എസ തന്നെയെന്ന് എം .വി .ഗോവിന്ദൻ

ലീഗിന് നാണവും മാനവുമില്ല.
മുസ്ലീം ലീഗിപ്പോള്‍ ഗതികിട്ടാതെ അലയുകയാണ്. എന്നാല്‍ ലീഗിലെ ചെറിയ കുഴപ്പങ്ങളൊക്കെ വലുതാക്കി കാണിക്കുന്നതില്‍ സിപിഎം കാണിക്കുന്ന വ്യഗ്രത ശ്രദ്ധയോടെയാണ് കാണുന്നത്. ലീഗിലെ ഹരിത വിപ്ലവം ഏറ്റുപിടിച്ചതും നവേത്ഥാനത്തിന്റെ ഭാഗമായി അതിനെ ഉയര്‍ത്തി കാട്ടിയതും പൊതുജന മധ്യത്തില്‍ വലിച്ചു കീറി നാശമാക്കിയതും സിപിഎം ആണ്. എന്നാലിപ്പോള്‍ സിപിഎംനും പ്രത്യേകിച്ച് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ലീഗിനോട് വല്ലാത്ത അടുപ്പമാണ് തോന്നുന്നത്. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചതിനെതിരെയും ശക്തമായ എതിര്‍പ്പുകളുണ്ടായപ്പോള്‍ മതപുരോഹിതന്‍മാരെ എത്തിച്ചുള്ള ചര്‍ച്ചകള്‍ക്ക് അന്ന നേതൃത്വം നല്കിയതും ഗോവിന്ദന്‍ മാസ്റ്ററാണ്. ലീഗിനെ തകര്‍ക്കുകയ എന്ന ലക്ഷ്യത്തോടെയാണ് കെ.ടി.ജലീലിനെ നിയന്ത്രണമില്ലാതെ കളത്തിലിറക്കി കളിച്ചതു.
ഒന്നുകില്‍ ലീഗ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തു വന്ന് സിപിഎംനോടൊപ്പം ചേരണം, അല്ലെങ്കില്‍ ലീഗിനെ പിളര്‍ത്തണം. ഇത് രണ്ടും നടന്നില്ലെങ്കിലും ലീഗിന്റെ മലബാര്‍ ആധിപത്യം തകര്‍ക്കാന്‍ സിപിഎംനായി. ഈ സാഹചര്യത്തിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ സുധാകരനെ മറയാക്കി ലീഗിനെ വിമര്‍ശിക്കുന്നത്. പണ്ട് കാലത്തെ ചില സംഭവങ്ങള്‍ സുധാകരന്‍ പറഞ്ഞത് വളരെ ഗൗരവത്തോടെയാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. സിപിഎം അക്രമത്തില്‍ നിന്നും ആര്‍ എസ് എസ് ശാഖകള്‍ക്ക് താനും കൂട്ടുകാരും സംരക്ഷണം നല്കിയിട്ടുണ്ടെന്നാണ് സുധാകരന്‍ ഇന്നലെ പറഞ്ഞത്. ആര്‍ എസ് എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സുധാകരനോടൊപ്പം എങ്ങനെയാണ് കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ ഒത്തു പോകുന്നതെന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചത്.തലശ്ശേരി കലാപ സമയത്ത് അക്രമം വ്്യാപിപ്പിക്കാനായി രണ്ട് പള്ളികള്‍ തകര്‍ക്കാനെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കാനാണ് സുധാകരന്‍ ആളുകളെ വിട്ടുനല്കിയതെന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. പള്ളികള്‍ തകര്‍ക്കാന്‍ വന്നവരെ മറ്റുള്ളവര്‍ ആക്രമിക്കാതിരിക്കാന്‍ സുരക്ഷ ഒരുക്കുകയാണ് സുധാകരന്‍ ചെയ്തത്.സുധാകരന് ആര്‍ എസു എസുമായി ബന്ധമുണ്ടെന്ന് സിപിഎം നേരത്തെ പറയുന്നത് ശരിയാണെന്ന് സുധാകരന്‍ തന്നെ സമ്മതിച്ചു തന്നതായും അദ്ദേഹം പറയുന്നു. അങ്ങനെയുള്ള സുധാകരനോടൊപ്പം എങ്ങനെയാണ് മുസ്ലീംലീഗ് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യം ലീഗിനെ ഉന്നം വെച്ചുള്ളതാണ്.
ലീഗില്‍ ആശയകുഴപ്പം ഉണ്ടാക്കി യുഡിഎഫില്‍ നിന്നും പുറത്തു ചാടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ലീഗ് നേതാക്കളാരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സിപിഎം ന് മലബാര്‍ മേഖലയില്‍ ഉണ്ടായിവന്ന ജനകീയ അടിത്തറ ഇപ്പോള്‍ ക്ഷയിച്ചു വരുന്നതായാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരെ നടക്കുന്ന സമരങ്ങളില്‍ നിന്നും യുഡിഎഫിലെ രണ്ടാം കക്ഷിയായ ലീഗിനെ മാറ്റി നിറുത്തുകയെന്ന ലക്ഷ്യവും ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകള്‍ക്ക് പിന്നിലുണ്ടെന്ന് അനുമാനിക്കുന്നു. എന്നാല്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ സുധാകരന്റെ പ്രസതാവനയെ സോഷ്യല്‍ മീഡിയയിലൂടെ ശ്കതമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. സുധാകരന്‍ ആര്‍ എസ് എസ് എന്നു തന്നെയാണ് ചില ലീഗ് പ്രവര്‍ത്തകര്‍ കമന്റ് ചെയ്തിരിക്കുന്നത്. അനവസരത്തിലുള്ള സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസിലും അമര്‍ഷം കൂടുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സുധാകരന്‍ നടത്തിയ പ്രസ്താവനകളും വിവാദത്തിലായിട്ടുണ്ട്. കത്തെഴുതിയ മേയര്‍ മാപ്പു പറഞ്ഞാല്‍ സമരം അവസാനിപ്പിക്കാമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. അതുപോലെ എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകുമെന്ന പ്രസ്താവനയും കോണ്‍ഗ്രസ് നേതൃത്വത്തെ ചെടിപ്പിച്ചിരിക്കുകയാണ്. കാരണം സുധാകരന്‍ ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.
സുധാകരനെ മറയാക്കി നിറുത്തി കൊണ്ട് ലീഗില്‍ സിപിഎം ആശയക്കുഴപ്പത്തിന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്‍ സമരത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്. മേയറുടെ രാജി ആവശ്യത്തില്‍ ഉറച്ചു നിന്നാണ് സമരം. ജില്ലയിലെ ലീഗ് പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് സമരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ യുഡിഎഫ് സമരമായി നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലീഗിനെതിരെയുള്ള സിപിഎംന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയതല്ലെന്നും അവ എല്ലാക്കാലത്തും അവര്‍ ശക്തമായി പ്രയോഗിക്കുകയാണെന്നുമാണ് ലീഗ് നേതാക്കളുടെ അഭിപ്രായം . അതുകൊണ്ട് യുഡിഎഫ് മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും അവര്‍ പറയുന്നു. കോര്‍പ്പറേഷന്‍ വിവാദത്തില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ കഴിയാതെ പരാതിക്കാരെ തേടി നടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പരാതിക്കാരിയായ മേയര്‍ ആര്യാരാജേന്ദ്രന്റെയും രണ്ട് കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും മൊഴി മാത്രമേ രേഖപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്നതാണ് വസ്തുത .
https://www.facebook.com/Malayalivartha


























