കത്ത് വിവാദത്തിൽ പ്രതിഷേധം കൊഴുക്കുന്നതിനിടെ മൊഴിയെടുക്കാൻ വിജിലന്‍സ്, മേയറുടെയും ഡി.ആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്താൻ ഉടന്‍ സമയം തേടും, കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞ ദിവസം...

കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ച്ചയില്ലെന്ന തരത്തിൽ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനിടയിൽ ബിജെപിയുടെ സമരത്തിന് ശക്തി നല്കാൻ കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറും എത്തി. നഗരസഭയിലെ കത്ത് വിവാദത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ മൊഴിയെടുക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാൻ വിജിലന്‍സ് ഒരുങ്ങുകയാണ്.
ഇന്നലെയാണ് കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. ഇനി മൊഴിയെടുക്കലാണ്.മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി.ആര്‍.അനിലിന്റേയും മൊഴി രേഖപ്പെടുത്തുകയാണ് ആദ്യ ഘട്ടം. ഉടന്‍ മേയറുടെയും,ഡി.ആര്‍.അനിലിന്റേയും സമയം തേടും.
മേയര്‍ ആര്യ രാജേന്ദ്രന്റെയും,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിന്റേയും പേരുകളില്‍ പുറത്തു വന്ന കത്തുകളില്‍ അഴിമതിയുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. എന്നാൽ കത്തും,ഒപ്പും വ്യാജമെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി.
അതേസമയം, നഗരസഭയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു. കൗണ്‍സിലര്‍മാരുടെ പൂര്‍ണ പിന്തുണയുണ്ട്. അവരുടെ പിന്തുണ തുടരുന്നിടത്തോളം കാലം രാജി വയ്ക്കില്ല. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ജീവനക്കാരുടെ പ്രവർത്തനങ്ങളും മറ്റ് പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി പറഞ്ഞിട്ടുണ്ട്. അന്വേഷണവും മറ്റ് നടപടികളും സ്വഭാവികമായി മുന്നോട്ട് പോകുമെന്നാണ് ആര്യ പരഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസമായി നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മേയര്‍ പ്രതികരിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയക്കും. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.
വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു.
എന്നാൽ ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി. അതിനാൽ മേയർക്കും പാർലമെന്ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവർ എതിർ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും.
https://www.facebook.com/Malayalivartha


























