ഫുട്ബോളിന്റെ ലഹരിയിൽ മുഴുകുന്ന ജനം രാജ്യത്തു നടക്കുന്ന അതിക്രമങ്ങൾ മറക്കുമെന്ന് പട്ടാള ഭരണാധികാരികൾ കരുതി; അമ്മമാർ ഇത് ഒരവസരമായി കണ്ടു; ഫുട്ബോൾ റിപ്പോർട്ടു ചെയ്യാനെത്തുന്ന അന്യദേശങ്ങളിലെ പത്രപ്രവർത്തകരോട് രാജ്യത്തെ ഭീകരാവസ്ഥ വിവരിക്കാൻ അവർ തീർച്ചപ്പെടുത്തി; പത്രപ്രവർത്തകർ ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാൽ എങ്ങനെ മറുപടി പറയുമെന്ന ആശങ്ക മറി കടന്നത് ഇങ്ങനെ; ഫുട്ബോളിന് പിന്നിലെ രക്ത പങ്കിലമായ ചരിത്രത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ മനസ്സ് തുറക്കുന്നു

ലോകം ഇപ്പോൾ ഖത്തറിലാണ്, അല്ല, ലോകം ഒരു പന്തിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. കണ്ണും കാതും ഖത്തറിലെ വിസിലടിക്കായി കാത്തിരിക്കുന്നു ... ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിക്കാതെ ടീം ഇറാൻ മാറി നിന്നു . രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് കളിക്കാർ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നത്.
ഇത് പോലെ ചരിത്രത്തിൽ മുൻപും പ്രതിഷേധത്തിന്റെ വേദിയായി ഫുട്ബാൾ മാറിയിട്ടുണ്ട് .ഫുട്ബോളിന് പിന്നിലെ രക്ത പങ്കിലമായ ചരിത്രത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ പറയുന്നത് ഇങ്ങനെയാണ് 1978ൽ അർജന്റീനയിൽ നടന്ന ലോകകപ്പ് മത്സരത്തിലും നടന്നത് അത്തരത്തിലുള്ള ഒരു മറയായിരുന്നു.
1975 ൽ അർജന്റൈൻ പ്രസിഡന്റ് ഹുവാൻ പെറോൺ മരിക്കുകയും ഭാര്യയും വൈസ് പ്രസിഡന്റുമായ ഇസബെൽ പെറോൺ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, ഭരണപാടവമില്ലാതിരുന്ന അവരെ പുറത്താക്കിക്കൊണ്ട് 1976 ൽ ലെഫ്. ജനറൽ ഹോർഹെ റഫായേൽ വിദേല (Jorge Rafael Videla)യുടെ നേതൃത്വത്തിലുള്ള സൈന്യം അമേരിക്കൻ പിന്തുണയോടെ അധികാരം പിടിച്ചെടുത്തു. തുടർന്ന് രാജ്യത്തുണ്ടായത് ഭീകരവാഴ്ചയിരുന്നു. ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചവരും പ്രതികരിച്ചെന്ന് സംശയിക്കപ്പെട്ടവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
തട്ടിക്കൊണ്ടു പോകൽ, കൊല, കാണാതാകൽ എന്നിവ നിത്യസംഭവങ്ങളായി. കാണാതായവരുടെ വീടുകളിലെ സ്ത്രീകൾ ഒത്തു ചേർന്ന് Asociacion Madres de Plaza de Mayo (മെയ് ചത്വരത്തിലെ അമ്മമാരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. അവർ നിരന്തര പ്രക്ഷോഭങ്ങളിലേർപ്പെട്ടു, അവർ അടിച്ചമർത്തപ്പെട്ടു. പക്ഷേ അമ്മമാർ വിട്ടുകൊടുത്തില്ല. അപ്പോഴാണ് 1978 ലെ ലോകകപ്പ് വേദിയായി അർജന്റീന തിരഞ്ഞെടുക്കപ്പെട്ടത്.
ഫുട്ബോളിന്റെ ലഹരിയിൽ മുഴുകുന്ന ജനം രാജ്യത്തു നടക്കുന്ന അതിക്രമങ്ങൾ മറക്കുമെന്ന് പട്ടാള ഭരണാധികാരികൾ കരുതി. പക്ഷേ അമ്മമാർ ഇത് ഒരവസരമായി കണ്ടു. ഫുട്ബോൾ റിപ്പോർട്ടു ചെയ്യാനെത്തുന്ന അന്യദേശങ്ങളിലെ പത്രപ്രവർത്തകരോട് രാജ്യത്തെ ഭീകരാവസ്ഥ വിവരിക്കാൻ അവർ തീർച്ചപ്പെടുത്തി. അവർക്ക് ആകുലതകളുണ്ടായിരുന്നു. പത്രപ്രവർത്തകർ ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാൽ എങ്ങനെ മറുപടി പറയും. അവരിലൊരുവൾ പക്ഷേ ആ സംശയവും തീർത്തു;അവരുടെ കണ്ണിൽ നോക്കി സംസാരിക്കൂ ആ സ്ത്രീ പറഞ്ഞു :നമുക്ക് നമ്മുടെ കുട്ടികളെ വേണമെന്ന്; നമ്മുടെ കുട്ടികൾ എവിടെയാണെന്ന് അവരോടു ചോദിക്കൂ അവർക്കത് മനസിലാകും.
ഭരണാധികാരികൾ വിവരം മണത്തറിഞ്ഞു. നടപടികൾ പെട്ടെന്നായിരുന്നു. അടുത്ത ദിവസം ലോമസ് ദെ സമോറയിലെ ഒരു ബേക്കറിയിൽ നിന്ന് അമ്മ സംഘടനയിൽപ്പെട്ട കുറെ സ്ത്രീകളെ മിലിട്ടറിക്കാർ തട്ടിക്കൊണ്ടുപോയി. അവരാരും പിന്നീട് തിരിച്ചെത്തിയില്ല. പ്രതിഷേധക്കാരുടെ വീര്യം പക്ഷേ കൂടിയതേയുള്ളൂ. പൊലീസുകാരുടെ തല്ലേറ്റ് ചോരയൊലിപ്പിച്ചു കൊണ്ട് അവർ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
ലോകകപ്പ് തുടങ്ങി. എങ്ങും അർജന്റീനയുടെ കൊടികൾ മാത്രം. പ്രതിഷേധങ്ങൾ മറന്ന് രാജ്യത്തെ മാധ്യമങ്ങൾ ഗോളുകളുടെ പിറകേ പോയി. അമ്മമാർ വെറുതെയിരുന്നില്ല. ലോകകപ്പ് ബഹിഷ്കരിക്കൂ ; എന്നെഴുതിയ ബാനറുകളുമായി അവർ പ്രകടനം നടത്തി. പൊലീസ് ചാടി വീണു. പെട്ടെന്ന് അവരിലൊരുവൾ വിളിച്ചു പറഞ്ഞു: നിങ്ങൾ പിടിച്ചു കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ മക്കൾക്ക് ജീവനുണ്ടായിരുന്നു. ജീവനോടെ തന്നെ ഞങ്ങൾക്കവരെ തിരികെ വേണം. ജനം ആ വാക്കുകൾ ഏറ്റടുത്തു. ഇരമ്പം ആദ്യം ശ്രദ്ധിച്ചത് നെതെർലാൻഡ്‌സിൽനിന്നുള്ള ടെലിവിഷൻ ജേണലിസ്റ്റുകൾ ആയിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകളോട് കലർത്തി അവർ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. തുടർന്ന് മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും. ഏകാധിപതികൾക്ക് അത് വൻ തിരിച്ചടിയായി.
ഫൈനലിൽ പക്ഷേ അർജന്റീന ജയിച്ചു. പ്രതിഷേധം ആദ്യം പുറംലോകത്തെ അറിയിച്ച നെതെർലാൻഡ്‌സിൽനിന്നുള്ള ടീമായിരുന്നു എതിരാളികൾ. കപ്പ് നേടണമെന്ന് ഏകാധിപതികൾ ഉറപ്പിച്ചിരുന്നു. ഗൂഢാലോചനകൾ നടന്നു. അതിന്റെ ഫലമായിരിക്കണം, കളി തുടങ്ങേണ്ട സമയം കഴിഞ്ഞാണ് അർജന്റീനയുടെ ടീം ഗ്രൗണ്ടിലിറങ്ങിയത്. കൂടാതെ ഡച്ച് കളിക്കാരനായ വാൻ ഡെ കെർക്കഫ് കൈയിലണിഞ്ഞ ഒരു പ്ലാസ്റ്റർ രൂപത്തെ അർജന്റൈൻ കളിക്കാർ ചോദ്യം ചെയ്യുകയും ചെയ്തു. എതിർടീമിൽ സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം.
ഒടുവിൽ 3-1ന് അർജൻറീന ജയിച്ചു. രണ്ടു ഗോളുകൾ നേടിയ മാരിയോ കെംപസ് രാജ്യത്തെ ആദ്യത്തെ ഫുട്ബോൾ ഹീറോകളിലൊരാളായി. ലോകകപ്പ് ലബ്ധി രാജ്യത്തൊഴുകിയ ചോരയെ തത്ക്കാലം മറച്ചു. മറയ്ക്കപ്പെട്ട ആ ചോരയിൽ നിന്നാണ് ഇന്നത്തെ നമ്മുടെ ദൈവങ്ങളായ മറദോനയും മെസ്സിയും കളി തുടങ്ങുന്നത്. വാമോസ് അർജന്റീന എന്ന് നമ്മൾ ആർത്തുവിളിക്കുമ്പോഴും മറയ്ക്കപ്പെടുന്നത് ആ ചോരയാണ്. Madres de Plaza de Mayo യുടെ നേതാക്കളിലൊരാളായ ഹിബെ ദെ ബൊനാഫിനി (Hebe de Bonafini) അവരുടെ ആത്മകഥയായ Life Stories ൽ ഇങ്ങനെ എഴുതി: ലോകകപ്പ് ഒരു മറയാണ്, ഞങ്ങളുടെ ദാരിദ്ര്യത്തെ, നഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞുങ്ങളെ മറയ്ക്കാനുള്ള ഒന്ന്.
https://www.facebook.com/Malayalivartha