വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്; തുമ്പ് ഉണ്ടാക്കിയത് ഗൂഗില്‍ പേ ചെയ്ത പണം; കാരണം അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് കിട്ടിയില്ല
പാറശാലയിലെ ∙വീട്ടിൽ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷം കടൽക്കരയിൽ ചെരുപ്പും ബാഗും ഉപേക്ഷിച്ച് കടന്ന പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. ഇവരെ പൊലീസ് നാട്ടിൽ എത്തിച്ചു. പൊഴിയൂർ മേടവിളാകം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണു വീട്ടുകാരെയും പൊലീസിനെയും ദിവസങ്ങളോളം ചുറ്റിച്ചത്.
കഴിഞ്ഞ 27ന് ഉച്ചയ്ക്ക് പൊഴിയൂർ പൊഴിക്കരയിൽ നിന്നാണ് കുട്ടിയെ കാണാതാകുന്നത്. അന്വേഷണത്തിൽ ചെരുപ്പും ബാഗും തീരത്തിനു സമീപം കണ്ടെത്തി. ഇതോടെ കടലിൽ അകപ്പെട്ടെന്ന നിഗമനത്തിൽ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ നടത്തി. എന്നാൽ സംശയം തോന്നിയ പൊഴിയൂർ പൊലീസ് പൊഴിക്കരയിൽ നിന്നും റോഡിലേക്ക് എത്തുന്ന ഭാഗത്തുള്ള സിസിടിവി പരിശോധനയിൽ കുട്ടിയെ കാണാതായ സമയത്ത് തന്നെ പർദ ധരിച്ച് ഒരാൾ നടന്നു പോകുന്നത് കണ്ടു.
തുടർന്നുള്ള അന്വേഷണത്തിൽ ഓട്ടോ സ്റ്റാൻഡിൽ നിന്ന് പർദ ധരിച്ച പെൺകുട്ടിയെ കളിയിക്കാവിളയിൽ എത്തിച്ചതായി വിവരം ലഭിച്ചു. ഒാട്ടോകൂലിക്ക് പണമില്ലാത്തതിനാൽ സമീപത്തെ ബേക്കറിയിൽ ഗൂഗിൽ പേ ചെയ്ത ശേഷം പണം വാങ്ങിയാണ് നൽകിയതെന്ന ഡ്രൈവറുടെ മൊഴിയാണ് അന്വേഷണത്തിനു തുമ്പ് ഉണ്ടാക്കിയത്.
ഇതോടെ ഗൂഗിൽ പേ ചെയ്ത ഫോൺ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ . സ്വന്തം ഫോൺ വീട്ടിൽ വച്ചിട്ട് പോയ പെൺകുട്ടിക്ക് ഇങ്ങനെ ഒരു ഫോൺ ഉള്ളതായി വീട്ടുകാർക്കും അറിവില്ലായിരുന്നു. ഓൺലൈൻ ഇടപാടിനു ഉപയോഗിച്ചത് മറ്റൊരാളുടെ പേരിലെ ബാങ്ക് അക്കൗണ്ടും ആയിരുന്നു.
കാണാതായതിനു അടുത്ത ദിവസങ്ങളിൽ ഒട്ടേറെ തവണ ഒാൺലൈൻ പണമിടപാടുകൾ നടത്തിയെന്നും പോലീസ് കണ്ടെത്തി. ഇതോടെ ടവർ ലൊക്കേഷൻ വഴി പൊലീസ് വെള്ളിയാഴ്ച തന്നെ മുംബൈയിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ വരെ സ്ഥിരീകരിച്ചു. അടുത്ത ദിവസം തന്നെ മുംബൈയിൽ എത്തിയ പൊഴിയൂർ എസ്ഐ എസ്.സജികുമാർ, എഎസ്ഐ പ്രേംകുമാർ, സിപിഒ സുനിത എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി.
കളിയിക്കാവിള നിന്ന് ചെന്നൈ വഴി ബംഗ്ളുരൂ എത്തിയ ശേഷം ഇവിടെ നിന്നാണ് മുംബൈയിലേക്ക് പോയത്. നാഗർകോവിലിലെ കോളജിൽ എംസിഎക്കു പഠിക്കുന്ന പെൺകുട്ടിക്ക് അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിലുള്ള മനോവിഷമം ആണ് വീടു വിടാൻ കാരണം എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha