സര്‍ക്കാര്‍ ജീവനക്കാര്‍ പിണറായി സ്‌കൂളിലേയ്ക്ക്. മലക്കം മറിഞ്ഞ് എം.ബി.രാജേഷ്. സര്‍വ്വീസ് കാര്യം മുറപോലെ.

റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി 12ന് ഒഴിവു റിപ്പോര്‍ട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം നാണക്കേടുളവാക്കുന്നതാണ്. ഇവര്‍ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍പ്പെട്ടവരായതാണു കാരണമെന്നും ആരോപണമുയരുന്നു.
സംഭവത്തില്‍ പിഎസ്സിയെ പഴിചാരി കൈകഴുകാന്‍ ശ്രമിച്ച മന്ത്രി എം.ബി.രാജേഷ്, ഉദ്യോഗാര്‍ഥികളുടെ സമരം സംബന്ധിച്ച് ഉന്നയിച്ച വാദവും അടിസ്ഥാനരഹിതമായി. മന്ത്രിയുടെ വിശദീകരണവും അതിലെ പൊള്ളത്തരങ്ങളും ചീ്ട്ട് കൊട്ടാരം പോലെ തകര്‍ന്നു വീണു.
ജോലി നിഷേധിക്കപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളുടെ റാങ്ക്ലിസ്റ്റിന്റെ കാലാവധി തീരുന്ന 2018 മാര്‍ച്ച് 31ന് 14 ജില്ലകളിലെയും ക്ലാര്‍ക്കുമാരുടെ നിയമനച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു.
വകുപ്പു തലവന്റെ അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തു പോയി രാത്രി 11.30നാണ് ഒപ്പിട്ടുവാങ്ങിയത്. തുടര്‍ന്ന് 11.36 മുതല്‍ എല്ലാ ജില്ലാ ഓഫിസിലേക്കും ഇമെയില്‍ വഴി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍, എറണാകുളം ജില്ലകള്‍ക്ക് അയച്ചത് രാത്രി 12 നാണ്. കണ്ണൂരില്‍ നിയമനം നല്‍കി. എറണാകുളത്തു മെയില്‍ കിട്ടിയതു 12.04ന് ആണെന്നു പറഞ്ഞ് പിഎസ്സി നിയമനം നല്‍കിയില്ല.
രാവിലെ 10 മുതല്‍ തുറന്നിരിക്കുന്ന ഓഫിസില്‍നിന്ന് ഒഴിവു റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി തേടി രാത്രി 11.30നു വകുപ്പു തലവന്റെ താമസസ്ഥലത്തു പോകുന്നതെന്തിന് മാത്രവുമല്ല, നിഷ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ 2018 മാര്‍ച്ച് 28നു തന്നെ തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെത്തി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാര്‍ക്ക് ബിനുരാജിനോട് ഒഴിവ് അന്നു തന്നെ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം ഓര്‍മിപ്പിച്ചിരുന്നതാണ്.
29നും 30നും അവധിയായിരുന്നു. 31നു പകല്‍ പലതവണ ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴെല്ലാം 'ചെയ്യാം' എന്നായിരുന്നു മറുപടി. ഉച്ചയ്ക്കുശേഷം വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല. എന്നിട്ടും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതായുള്ള വിശ്വാസത്തില്‍ നിഷ കാത്തിരുന്നു. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം നടന്നത് 2021 ജനുവരി- ഫെബ്രുവരിയിലാണ്. ഈ സമരത്തില്‍ പങ്കെടുത്തതിന്, 3 വര്‍ഷം മുന്‍പേ അവസാനിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥിക്കു ജോലി നിഷേധിച്ചെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നാണ് മന്ത്രിയുടെ ആരോപണം.
എന്നാല്‍ 2018 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തില്‍ നിഷ ഉള്‍പ്പെടെ പങ്കെടുത്തിരുന്നതായി നിഷ പറയുന്നു.. ലിസ്റ്റ് കാലാവധി 31നു തീരാനിരിക്കെ നിയമനം വേഗത്തിലാക്കണമെന്നാ് ആവശ്യപ്പെട്ടായിരുന്നു അന്ന് സമരം നടത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയും നിഷയുടെ ജോലിക്കാര്യ പി എസ് സിയുമായി ചര്‍ച്ച നടത്തുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്ന മന്ത്രി എം.ബി.രാജേഷിന്റെ പെട്ടെന്നുള്ള മലക്കം മറിച്ചിലില്‍ ആശങ്കയുണ്ട്.
ഇടത് സര്‍വ്വീസ് സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് നഗരകാര്യ ഡയറക്ടേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥന്‍ ബിനുരാജ് വേക്കന്‍സി റിപ്പോര്‍ട്ടിംഗ് താമസിപ്പിച്ചതെന്ന കാര്യവും പുറത്തു വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍് യൂണിയന്‍ നേതാക്കള്‍ നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചെന്നതെന്നാണ് കണക്ക് കൂട്ടല്‍ . ഇടതു സര്‍വ്വീസ് സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയോട് പരാതി പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥനെ ന്യായീകരിക്കുന്ന വിശദീകരണവുമായി രംഗത്തെത്തിയതെന്നറിയുന്നു.
എന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥന്‍ എന്തു നേടി ? ഇനിയൊരു പിഎസ്സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയില്‍ വരാന്‍ കഴിഞ്ഞേക്കില്ലെന്നു പലവുരു ഞാന്‍ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ ജീവിതം അയാള്‍ തുലാസിലാക്കി...' നിഷയുടെ ഉള്ള് നീറുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ കേരളത്തിനും തലകുനിക്കേണ്ടി് വരുന്നു.
നിഷയുടെ മാത്രം പ്രശ്‌നമല്ലിത് കേരളത്തിലെ തൊഴിലന്വേഷകരായി ലക്ഷക്കണക്കിന് ആളുകളോടും പിണറായി സര്‍ക്കാര്‍ ഇതേ നയമാണ് പിന്‍തുടരുന്നത്. എല്ലാ മേഖലകളിലും താല്കാലിക ജീവനക്കാരെ നിയമിച്ച് പിന്നീടവരെ സ്ഥിരപ്പെടുത്തുന്ന രാഷ്ട്രീയ കച്ചവട തന്ത്രത്തിലേയ്ക്കാണ് സിപിഎംമും സര്‍ക്കാരും എത്തി നില്ക്കുന്നത്.
കേരളത്തില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ എണ്ണം പോലും സര്‍ക്കാരിന് വ്യക്തമല്ല. സ്ഥിരം നിയമനം എത്ര, താല്കാലിക നിയമനം എത്ര എന്നതിലും വ്്യക്തതയില്ല. ഈ സാഹചര്യത്തില്‍ മനപൂര്‍വ്വം ഒരാളുടെ ജോലി പ്രതീക്ഷ ഒറ്റയടിയ്ക്ക് ഇല്ലാതാക്കിയ ഇതു സംഘടനയില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാരനെ സര്‍ക്കാര്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന കാര്യത്തില്‍ ആരും സംശയിക്കണ്ട.
https://www.facebook.com/Malayalivartha

























