സജി ചെറിയാന്റെ മടങ്ങിവരവ് ഇനി അധികം വൈകില്ല, സിപിഎമ്മിൽ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു, പിണറായിയുടെ കുരുട്ടുബുദ്ധി തൂത്തെറിയാൻ ഗവർണർ, മന്ത്രിസഭയിലേക്ക് തിരിച്ചു വരുമ്പോൾ ഗവർണറുടെ നിലപാട് നിർണായകം...!

സജി ചെറിയാന്റെ മടങ്ങിവരവ് ഇനി അധികം വൈകില്ല. അതിനുള്ള നീക്കങ്ങൾ സിപിഎമ്മിൽ തുടങ്ങിക്കഴിഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസിൽ തെളിവില്ലെന്ന് വിലയിരുത്തി സജി ചെറിയാനെതിരെയുള്ള കേസ് അവസാപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. ഈ ഒരു സാഹചര്യത്തിൽ സജി ചെറിയാൻ തനിക്ക് മന്ത്രി സ്ഥാനം തിരികെ നൽകണമെന്ന് പിണറായിക്ക് മുന്നിൽ ആവശ്യം ഉന്നയിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസ് അവസാനിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങിയതോടെ സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഇപ്പോൾ രാഷ്‌ട്രീയ രംഗത്തും വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായാൽ സജി ചെറിയാന്റെ മടങ്ങിവരവ് ഇനി അധികം വൈകില്ല. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നൽകിയിട്ടുണ്ട്.
ഭരണഘടനയെ വിമർശിച്ച് കുരുക്കിലായ സജി ചെറിയാൻ രാജിവച്ചപ്പോൾ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. അതിനുശേഷം എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായപ്പോൾ എം ബി രാജേഷ് മന്ത്രിസഭയിലെത്തി. അപ്പോഴും സജിയുടെ കസേര ഒഴിച്ചിട്ടു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാൻ കേസിൽ കുറ്റവിമുക്തനായി തിരിച്ചുവരുമ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്താനായിരുന്നു ഇത്.
സജിക്കെതിരെയുള്ള പരാതി നിലനിൽക്കില്ലെന്ന് അന്നേ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ രാജിവച്ചത് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരണഘടനയ്‌ക്കെതിരെ പ്രസംഗിച്ചതിലെ ധാർമിക വശം ഉയർത്തിക്കാട്ടിയാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിന് നിലപാടും രാജി തീരുമാനത്തിൽ നിർണായകമായിരുന്നു. ഇപ്പോൾ കേസ് ഒഴിവായാലും ധാർമികതയുടെ വിഷയം അതേപടി നിലനിൽക്കില്ലേ എന്ന ചോദ്യം ഉയരും.
മന്ത്രിമാരുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തുന്ന വെല്ലുവിളിയും ചെറുതല്ല. സർക്കാരുമായുള്ള പോരിനിടെ പലതവണ സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ കാര്യം ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയൊരാൾ മന്ത്രിസഭയിലേക്ക് തിരിച്ചു വരുമ്പോൾ ഗവർണർ എന്തു നിലപാടെടുക്കും എന്നതും നിർണായകമാകും.
വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിന്‍റെ പരിധിയിൽ വരുന്ന കുറ്റമാണ് സജി ചെയ്തത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമർശിക്കുകയോ ചെയ്യുക എന്നിവയൊക്കെ ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. മൂന്നു വർഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്വമേധയാ കേസെടുക്കണം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കണമെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ പറയുന്നു.
എന്നാൽ പരാതി ലഭിച്ച ശേഷമാണ് പോലീസ് കേസെടുത്തത്.മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത് അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പിക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉപദേശംനൽകിയത്. ഇതു കൂടി ചേര്‍ത്താവും പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകുക.
https://www.facebook.com/Malayalivartha

























