കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരട്ടജീവപര്യന്തം; കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയിൽ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി! വിധി പ്രഖ്യാപനം കൊലനടന്ന 4 വർഷങ്ങൾക്ക് ശേഷം, ഫലം കണ്ടത് ലാത്‌വിയൻ യുവതിയായ ലിഗയുടെ സഹോദരിയുടെ കനത്ത പോരാട്ടം...

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. വിധി പ്രഖ്യാപനം കൊലനടന്ന 4 വർഷങ്ങൾക്ക് ശേഷമാണ് വന്നിരിക്കുന്നത്. ശിക്ഷ പ്രഖ്യാപിച്ചത് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി. വിദേശവനിതയെ ലഹരി നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴയായി പ്രഖ്യാപിച്ച് തുക കൊല്ലപ്പെട്ട യുവതീയുടെ കുടുംബത്തിന് നല്കണം. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.
അതോടൊപ്പം തന്നെ നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ പ്രതികളോട് കോടതി ചോദിച്ചിരുന്നു. ഞങ്ങൾക്ക് ജീവിക്കണമെന്ന് പറഞ്ഞ പ്രതികൾ കുറ്റബോധമുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പറയുകയുണ്ടായി. പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയുണ്ടായി. കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
ഹീനമായ കൃത്യം , കഴുത്ത് ഞെരിച്ചമർത്തി 3 എല്ലകൾ പൊട്ടലുണ്ടാക്കിയതിൽ ഇര സഹിച്ച വേദന , വിദേശ വനിത , ബലാൽസംഗത്തോടെയുള്ള കൊലപാതകം , നടപ്പാക്കിയ രീതി , വിദേശികളുടെ മനസിൽ ഉണ്ടാക്കിയ സൈക്കോസിസ് , മനുഷ്യത്വ രഹിതമായ പീഢനം ,സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത , ബലാൽസംഗവും കൊലപാതകവുമടങ്ങുന്ന 2 കുറ്റങ്ങൾ , 2018 ന് ശേഷമോ മുമ്പോ കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും വീണ്ടും കേസിൽ പ്രതിയാകൽ എന്നിവയാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് ബോധിപ്പിച്ചു. വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാന ദണ്ഠങ്ങൾ വച്ച് വധശിക്ഷ നൽകണമെന്നും ബോധിപ്പിച്ചു. തൽസമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 (എ) ബലാൽസംഗം , 376 (ഡി) ( കൂട്ടബലാൽസംഗം) എന്നിവക്ക് ഒറ്റ ശിക്ഷ നൽകണോ അതോ വെവ്വേറെ ശിക്ഷ നൽകണമോയെന്നും കോടതി ചോദിച്ചു. കൂട്ടബലാൽസംഗ സെക്ഷ്വൽ പ്ലഷർ (ലൈംഗിക സന്തോഷം) രണ്ടു പ്രതികൾ കൂട്ടായി ആസ്വദിച്ചതിനാൽ വെവ്വേറെ നൽകാമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
28 ഉം 24 ഉം വയസ്സുള്ള പ്രതികൾക്ക് മാനസാന്തരമുണ്ടാകുമെന്നും നല്ല പൗരൻമാരായി തിരിച്ചു വരേണ്ടതാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ ദിലീപ് ബോധിപ്പിച്ചു.പ്രതികൾക്ക് മുൻ ശിക്ഷയില്ലെന്നും 2018 കേസിന് ശേഷം ഇപ്പോഴും ദിവസേന കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ്. നിർഭയ കേസ് പോലെ ഇരയെ ഉപദ്രവിച്ചിട്ടില്ലെന്നും ബോധിപ്പിച്ചു.
അതേസമയം കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയതായിരുന്നു ലാത്‌വിയൻ യുവതിയായ ലിഗ. പോത്തൻകോട് നിന്ന് 2018 മാർച്ച് 14 ന് ഇവരെ കാണാതാവുകയായിരുന്നു. 35 ദിവസത്തിന് ശേഷം ജീർണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് ലഭിച്ചു. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയതിന് അന്വേഷണ സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട്.
അതേസമയം കേസിൽ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. കൂടാതെ കൊല്ലപ്പെട്ട സ്ത്രീ 2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് വന്നത്. 2018 മാർച്ച് 14 നാണ് ഇവരെ കാണാതാകുന്നത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഏപ്രിൽ 20 ന് മൃതദേഹം കിട്ടി. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി നടത്തിയ നീണ്ട പോരാട്ടമാണ് ഇതിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha

























