മീൻ വാങ്ങി പൊരിക്കാൻ അമ്മയെ പറഞ്ഞേല്പിച്ചു; അത്യാവശ്യ ഫോൺ വന്നു പുറത്തേക്കു പോയി; തിരിച്ചെത്തിയത് മൃതദേഹം; കണ്ണീരോടെ അമ്മ ഞെട്ടൽ മാറാതെ നാട്ടുകാർ

സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ വയലോടി പട്ടികജാതി കോളനിയിലെ യുവാവിന്റെ മൃതദേഹം ശരീരത്തിൽ മുറിവുകളോടെ വീട്ടിനടുത്ത പറമ്പിൽ കണ്ടെത്തി. മർണാടിയൻ പ്രിജേഷി(കുട്ടൻ–34) ആണ് മരിച്ചത്.പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നു തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ തെളിവുകൾ കണ്ടെത്താൻ സഹായകം ആകുമായിരുന്ന പ്രിജേഷിന്റെ ഫോൺ കാണാനില്ല. പൊലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും രണ്ടു പേർ റിപ്പോർട്ട് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
രാത്രി മീൻ വാങ്ങി വന്നു അമ്മയെ ഏൽപ്പിച്ച ശേഷം ചോറ് തയാറാക്കാൻ പറഞ്ഞു അതിനിടയിലാണ് രാത്രി ഒൻപതോടെ ഒരു ഫോൺ വന്നത്. അത്യാവശ്യ കാര്യമുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു ബൈക്കുമായി പുറത്തു പോയി. നേരം വൈകിയിട്ടും മകനെ കാണാത്തതിനെ തുടർന്നു മാതാവ് ഫോണിൽ വിളിച്ചു കൊണ്ടിരുന്നെങ്കിലും ഈ നേരമത്രയും ഫോൺ തിരക്കിലായിരുന്നു. പുലർച്ചെ ഒന്നോടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഈ ഫോണാണ് കാണാതായത്.
പുലർച്ചെ പ്രിജേഷിന്റെ ബൈക്ക്, പറമ്പിൽ നിർത്തിയിട്ട നിലയിൽ കണ്ടതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് ചെളിയിൽ പുരണ്ട നിലയിൽ സമീപം മൃതദേഹം കണ്ടത്. ശരീരത്തിൽ പാന്റ് മാത്രമായിരുന്നു. വീട്ടിൽ നിന്നു 30 മീറ്റർ അകലത്താണ് മൃതദേഹം കിടന്നത്. പരിസരവാസികൾ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് ചന്തേര സിഐ പി.നാരായണൻ, എസ്ഐ എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജനനേന്ദ്രിയത്തിലും ദേഹത്തിൽ പലയിടങ്ങളിലും അടിയേറ്റ പാടും മുറിവുമുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇനിയും അറിവില്ല. രാത്രി പ്രദേശത്ത് നിന്നും ഒച്ചയും ബഹളവും കേട്ടതായും നാട്ടുകാർക്ക് അറിവില്ല.
ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ എന്നിവർ സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധനയും നിരീക്ഷണവും നടത്തി. പൊലീസ് നായ മൃതദേഹം കിടന്ന സ്ഥലത്തു നിന്നു വയലോടി പാലം കടന്ന് തോടിന്റെ കരയിലെത്തി തിരിച്ചുവന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും.
പ്രിജേഷിന്റെ ഒടുവിലത്തെ വാക്കുകളോർത്ത് ദുഖിക്കുകയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും. മീൻവാങ്ങി വീട്ടിലെത്തിച്ച ശേഷം മാതാവ് അമ്മിണിയോടു പൊരിക്കണമെന്നു പറഞ്ഞിരുന്നു. അതിനിടയിലാണ് ഒരു ഫോൺ വന്നത്. തുടർന്ന് അത്യാവശ്യ കാര്യമുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു ബൈക്കുമായി പുറത്തേക്ക് പോവുകയായിരുന്നു.
വീടിനോടു ചേർന്നുള്ള പറമ്പിൽ മൃതദേഹം കിടന്നിട്ടും ഒരു കൊലപാതകം നടന്നിട്ടും പരിസരവാസികൾ ഒന്നും അറിഞ്ഞില്ല. ഇത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. നാട്ടുകാർക്ക് 'കറുത്തൂട്ട'നായിരുന്നു പ്രിജേഷ്. വിവിധ തൊഴിലുകൾ ചെയ്തു വരികയായിരുന്നു. ഒടുവിൽ പയ്യന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായി. മരണം കൊലപാതകമാണെന്നു പ്രാഥമിക നിഗമനത്തിൽ എത്തിയതോടെ രാത്രി വന്ന ഫോൺകോളിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ബന്ധപ്പെട്ടവർ. മുഖ്യ തെളിവായ ഫോൺ കാണാതെ പോയത് ദുരൂഹതയേറ്റിയിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തെ പ്രിജേഷിന്റെ ബൈക്കിലും മരണവുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭ്യമായിട്ടുണ്ട് എന്നാണ് അറിവ് .
പൊലീസിനു ലഭ്യമായ സൂചനകൾ അനുസരിച്ച് സംഭവത്തിലെ വിശദാംശങ്ങളും ഉടനെ പുറത്തു വരുമെന്നാണ് അറിയുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ വൈകിട്ട് വയലോടിയിൽ കൊണ്ടുവന്ന മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
കൊടക്കൽ കൃഷ്ണൻ–മർണാടിയൻ അമ്മിണി ദമ്പതികളുടെ ഇളയ മകനാണ് അവിവാഹിതനായ പ്രിജേഷ്. സഹോദരങ്ങൾ: പ്രീത, പ്രസീന (ബാങ്ക് ജീവനക്കാരി), പ്രിയേഷ്.
https://www.facebook.com/Malayalivartha


























