ഡല്‍ഹിയിലും താരം... ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്‌ക്കെതിരെ സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും; ചാന്‍സലര്‍ ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയ ശേഷം; ഗവര്‍ണര്‍ കേരളത്തിന് പുറത്ത് കഴിയുന്നതിനെതിരെ പ്രതിഷേധം

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആരിഫ് മുഹമ്മദ് ഖാനാണ് വാര്‍ത്തകളില്‍ നിറയെ. നിയമസഭ കൂടിയത് പോലും ഗവര്‍ണറെ കരുതിയാണ്. ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റാനുള്ള ബില്‍ നിയമസഭ പരിഗണിച്ച് വരികയാണ്. അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം ആണെന്നും സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ മുന്‍ വിസി മഹാദേവന്‍ പിള്ള ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവര്‍ണ്ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ചാന്‍സലറുടെ തീരുമാനം റദ്ദാക്കുകയാണെങ്കില്‍ സെനറ്റ് നോമിനിയെ നിര്‍ദേശിക്കുമോയെന്ന് കോടതി ചോദിച്ചിരുന്നു. വിട്ടുവീഴ്ചക്ക് ആരും തയ്യാറാകുന്നില്ലെങ്കില്‍ ചാന്‍സലറുടെ തീരുമാനത്തില്‍ എന്തിന് ഇടപെടണമെന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി.
അതേ സമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലിലെ വിവരങ്ങള്‍ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്ര അനുമതി വേണം. കേന്ദ്ര അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒപ്പിടാന്‍ മടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. മല്ലിക സാരാഭായ് യോഗ്യയാണ്. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സര്‍ക്കാര്‍ വിട്ടു. ഗവര്‍ണറെ മാറ്റുന്നതിനോടല്ല ബദല്‍ സംവിധാനത്തോടാാണ് എതിര്‍പ്പെന്ന നിര്‍ണായക നിലപാട് പ്രതിപക്ഷനേതാവ് സഭയില്‍ വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്തെങ്കിലും സഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്. സിപിഎം അംഗം എ.എം.ആരിഫ് ആണ് നോട്ടിസ് നല്‍കിയത്.
ഗവര്‍ണറുടെ കേരളത്തിന് പുറത്തുള്ള യാത്ര വിവാദത്തില്‍. സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേരള ഗവര്‍ണര്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഒരു മാസം 25 ദിവസമെങ്കിലും ഗവര്‍ണര്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാര്‍ഗനിര്‍ദ്ദേശമാണ് ഗവര്‍ണര്‍ ലംഘിച്ചത്. 2022 നവംബറില്‍ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍ ഈ വര്‍ഷം 143 ദിവസത്തോളം യാത്രയിലായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022-ല്‍ 11.63 ലക്ഷം രൂപയും 2021-ല്‍ 5.34 ലക്ഷം രൂപയും ചെലവിട്ടിരുന്നു. ഗവര്‍ണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍കൂടി പരിശോധിക്കുമ്പോള്‍ വന്‍ തുകയാണ് യാത്രായിനത്തില്‍ വിനിയോഗിക്കുന്നത്.
2021-ല്‍ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണറുടെ അമിതയാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവന്‍ ഇടപെട്ടിരുന്നു. ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് ചട്ടം. എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവര്‍ണറുടെ വാദം. 2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയ്ക്കായി മാറ്റിവെച്ചു. യാത്രകളില്‍ കൂടുതലും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കുമാണ്. 2021-ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.
ടൂര്‍ എക്സ്പെന്‍സസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണറുടെ യാത്രാചെലവുകള്‍ക്കുള്ള പണം വിനിയോഗിക്കുന്നത്. പി. സദാശിവം സ്ഥാനത്തുനിന്ന് മാറി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റ 2019-20 സാമ്പത്തിക വര്‍ഷം 18.47 ലകഷം രൂപയാണ് ഗവര്‍ണറുടെ യാത്രാച്ചെലവ്. നാല് വര്‍ഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കായി ചെലവിട്ടത് ഒരു കോടി രൂപയും.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രഭാഷണങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ക്ഷണിക്കുന്നതിനാലാണ് കേരളത്തിന് പുറത്തേക്ക് നിരന്തരം യാത്ര വേണ്ടിവരുന്നതെന്നാണ് ഗവര്‍ണറുടെ വാദം.
"
https://www.facebook.com/Malayalivartha



























