റിസോർട്ടിന്റെ പേരിൽ 30 കോടി തട്ടിച്ചു! CPMൽ പോര് കടുത്തു... ഇപിയെ വെട്ടി പിജെ....

ഇ. പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി. ജയരാജൻ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന സംസ്ഥാന സമിതിയിലെ ചർച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജൻ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇ. പി. ജയരാജന്റെ ഭാര്യയും മകനുമാണ് റിസോർട്ടിന്റെ ഡയറക്ടർമാർ. ആരോപണം എഴുതി നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നിർദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി. ജയരാജൻ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയൂർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താൻ ആരോപണം ഉന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജൻ ആരോപിച്ചു.
അഴിമതിയുടെ കറപുരളാത്ത നേതാവെന്ന് അണികള്‍ വിശ്വസിക്കുന്ന നേതാവും കണ്ണൂരില്‍ വളരെയേറെ അനുയായികള്‍ ഉള്ള പി.ജയരാജ് ഉന്നയിക്കുന്ന ആരോപണം പാര്‍ട്ടി നേതൃത്വത്തിന് തള്ളിക്കളായാനാവില്ല. വര്‍ഷങ്ങളായി കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നുമാണ് പി ജയരാജന്റെ ആരോപണം. കണ്ണൂരിലെ വെള്ളിക്കീലിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
ജയരാജന്റെ മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണെന്നും കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. 1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്.
നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍. ജയരാജന്റെ ഭാര്യയ്ക്കും കമ്പനിയില്‍ സുപ്രധാന പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ റിസോര്‍ട്ടിന്റെ മറവില്‍ ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പി.ജയരാജന്റെ ആരോപണം. വെള്ളിക്കീര്‍ പാനൂരില്‍ കുന്ന് ഇടിച്ചുനിരത്തിയാണ് ആയുര്‍വേദ റിസോര്‍ട്ട് ഉയര്‍ന്നുവന്നത്.
വിഷയങ്ങൾ ഒന്നും അദ്ദേഹം തള്ളുന്നില്ല. കോൺഗ്രസിനേയോ ബിജെപിയെയോ പോലുള്ള പാർട്ടിയല്ല സിപിഎം എന്നും, അടിമുടി സേവനം മാത്രമാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ലക്ഷ്യമെന്ന് പി. ജയരാജൻ. എന്നാൽ സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാർട്ടിയിലെ കേഡർമാരിൽ വന്നു ചേരും. അതിനെതിരെയുള്ള തെറ്റുതിരുത്തൽ രേഖയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
അതിന്റെ ഭാഗമായി പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി. പാർട്ടി വലതുപക്ഷ നയത്തിലേക്ക് പോകുന്നുവെന്ന യാതൊരു ചർച്ചയും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ലെന്നും പി ജയരാജൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha


























