ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ....സംസ്ഥാന നിയമങ്ങൾക്ക് കേന്ദ്ര ചട്ടത്തേക്കാൾ പ്രാധാനം.. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കുഫോസ് വിസി നിയമനത്തിൽ വിധി പറഞ്ഞത്...

ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. സംസ്ഥാന നിയമങ്ങൾക്ക് കേന്ദ്ര ചട്ടത്തേക്കാൾ പ്രാധാന്യമെന്നാണ് ഹർജിയിലെ വാദം. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കുഫോസ് വിസി നിയമനത്തിൽ വിധി പറഞ്ഞത്. യുജിസി ചട്ടങ്ങൾ പാലിച്ചാകണം പുതിയ വിസിയെ നിയമിക്കാനെന്നും നിർദ്ദേശമുണ്ടായിരുന്നു. കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നാണ് സർക്കാർ വാദിക്കുന്നത്.
കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചാണ് നേരത്തെ ഹൈക്കോടതിയിൽ ഹര്‍ജിയെത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് ഹർജി നൽകിയത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു ഡോ.കെ കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം.
തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പി.എച്ച്.ഡി കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. റിജി ജോണിനെ നിർദ്ദേശിച്ച സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ട്. ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹൈക്കോടതിയിൽ ഹർജിക്കാരുടെ വാദം. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി വന്നത്.
https://www.facebook.com/Malayalivartha

























