പിണറായിയുടെ കഴുത്തില്‍ ചുറ്റി കെ ഫോൺ കെണി! CPMനെ നമ്പിനാൻ! സർക്കാർ കുത്തുപാളയെടുത്തു... ഈ ചതി അറിയാതെ പോകരുത്!

എല്ലാവർക്കും ഇൻറർനെറ്റ് കണക്ഷനെന്ന് കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച അഭിമാന പദ്ധതിയാണ് കെ ഫോൺ. എന്നാലിപ്പോൾ സംസ്‌ഥാന സർക്കാർ വിഭാവന ചെയ്‌ത കെ-ഫോൺ പദ്ധതി പുലിവാൽ പിടിക്കുന്നു. പദ്ധതി ലാഭകരമാകുമൊ എന്ന സംശയം വേട്ടയാടുന്നു. വിപണിയിൽ സജീവമായ സ്വകാര്യ കമ്പനികളെ മറികടന്ന് എങ്ങനെ ഉപഭോക്‌താക്കളെ കണ്ടെത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.
ലാഭകരമായി പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു. കേബിൾ ഇടീൽ പൂർത്തീകരിച്ചെങ്കിലും പദ്ധതി സാക്ഷാത്‌കാരം ഇനിയും വൈകുമെന്ന കാര്യം ഉറപ്പായി. ഈ വർഷം ജൂണിൽ വീടുകൾക്ക് കണക്ഷൻ നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. 8 മാസം പിന്നിടുമ്പോഴും പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല.
അതിവേഗ ഇന്റർനെറ്റ് കണക്ഷനായ 5ജി ഈ വർഷം സംസ്ഥാന വ്യാപകമാകുന്ന നില എത്തിയിട്ടും സംസ്ഥാന സർക്കാറിന്റെ കെ ഫോൺ പദ്ധതി മുടന്തിത്തന്നെ. സാര്‍വത്രികവും സൗജന്യവുമായ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ മേഖലയിൽ എന്ന വാഗ്ദാനവുമായി 2017ൽ തുടങ്ങിയ കെ ഫോൺ ഇതുവരെ വീടുകളിൽ എത്തിയിട്ടില്ല. 5ജി വരുന്നതോടെ കെ ഫോൺ അപ്രസക്തമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അതിനിടയിലാണ് വീണ്ടും അധിക ബാധ്യതയായി ഈ കെ പദ്ധതിയും മാറും എന്ന സൂചന ലഭിക്കുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ ഫോണ്‍ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മാസം 124 രൂപയ്ക്ക് ഒരു വീട്ടിൽ ഒരു വർഷത്തേക്കു കണക്‌ഷൻ കൊടുക്കാൻ വർഷം 2.08 കോടി രൂപയാണു സേവനദാതാവിനു സർക്കാർ നൽകേണ്ടത്.
20 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സൗജന്യ കണക്‌ഷന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്നത് 200 കോടി രൂപയുടെ അധിക ബാധ്യതയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതിക്കായി ഡാറ്റ നല്‍കേണ്ട BSNL ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല.
നെറ്റ്വർക്ക് കൂടുതൽ ശേഷിയും ഡേറ്റ വോളിയവും മിന്നൽ വേഗവുമാണ് 5ജി വാഗ്‌ദാനം ചെയ്യുന്നത്. സെക്കൻഡിൽ 10 മുതൽ 15വരെ മെഗാബൈറ്റ് വേഗമുള്ള കണക്ഷനുകളാണ് കെ ഫോൺ നൽകുന്നത്. 5ജിയുടെ വേഗമാകട്ടെ, സെക്കൻഡിൽ 1000 മെഗാബൈറ്റ്. അങ്ങനെയിരിക്കുമ്പോൾ സർക്കാരിനെ നമ്പാൻ കഴിയുമോ എന്ന ചോദ്യമാണ് അവർക്കുമുന്നിലുള്ളത്.
30,000-ല്‍ അധികം സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും 10 എം.ബി.പി.എസ്. മുതല്‍ 1 ജി.ബി.പി.എസ്. വേഗത്തില്‍ ഇന്റര്‍നെറ്റ് വാഗ്‌ദാനം ചെയ്‌ത സര്‍ക്കാര്‍ ഇതുവരെ 4000 ഓഫീസുകളില്‍ മാത്രമാണു കണക്‌ഷന്‍ എത്തിച്ചത്. അതും പവര്‍ഗ്രിഡിന്റെ സഹായത്തോടെ, പരീക്ഷണാടിസ്‌ഥാനത്തില്‍.
ഒരു നിയമസഭാ മണ്ഡലത്തിൽ 100 ബി.പി.എൽ കുടുംബങ്ങൾ എന്ന കണക്കിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കലാണ് കെ ഫോൺ പദ്ധതിയിലെ ആദ്യഘട്ടം. ഗാര്‍ഹിക കണക്‌ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി 14,000 ബി.പി.എല്‍. കുടുംബങ്ങളുടെ ആദ്യപട്ടിക തയാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടു മൂന്നുമാസം കഴിഞ്ഞു. ഇതുവരെ ലഭിച്ചത് 6581 പേരുടെ പട്ടികയാണ്. തദ്ദേശ സ്ഥാപനങ്ങൾ ബി.പി.എൽ കുടുംബങ്ങളുടെ പട്ടിക കെ ഫോൺ അധികൃതർക്ക് നൽകാൻ തയാറാകുന്നില്ല.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ജിയോയുടെ 5ജി സേവനം എത്തിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ജിയോയും എയർടെല്ലും സംസ്ഥാനം മുഴുവൻ 5ജി സേവനം എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇതോടെ ഇന്റർനെറ്റ് വേഗത്തിൽ അതിശയിക്കുന്ന മാറ്റമാണ് ഉണ്ടാകുക. അതിനിടയിൽ മത്സരിക്കാൻ സർക്കാരിന് ആകുമോ?
140 മണ്ഡലങ്ങളില്‍നിന്നു 100 വീതം കുടുംബങ്ങളെ തെരഞ്ഞെടുക്കാനാണു നിര്‍ദേശം. എന്നാല്‍, ഗുണഭോക്‌താക്കളെ കണ്ടെത്താന്‍ തദ്ദേശസ്‌ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. വീടുകളിലും സ്വകാര്യ ഓഫീസുകളിലും കണക്ഷൻ നൽകണമെങ്കിൽ ചില സേവന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിക്കേണ്ടിവരുമെന്നും സൂചനയുണ്ട്.
വിതരണത്തിന് കേരളാ വിഷനേയും ഡേറ്റ വാങ്ങാൻ ബി.എസ്.എൻ.എല്ലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. കണക്ഷൻ നൽകാൻ കേരളാ വിഷനേയും ഡാറ്റാ വാങ്ങാൻ ബി എസ് എൻ എല്ലിനേയും തെരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ എന്ത് ചെലവിൽ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ ഉള്ള കാര്യത്തിൽ യാതൊരു വ്യക്തതയും ആയിട്ടില്ല.
കേരളാ വിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് സ്‌ഥാപനം മുഖേനയാണു കെ-ഫോണ്‍ കണക്‌ഷന്‍ നല്‍കുന്നത്. എന്നാല്‍, കേരളാ വിഷന് എല്ലായിടത്തും നെറ്റ്‌വര്‍ക്കില്ല. നെറ്റ്‌വര്‍ക്ക് ഉള്ളയിടങ്ങളില്‍ സ്വന്തമായി കമ്പ്യൂട്ടര്‍/ലാപ്‌ടോപ് ഉള്ളവര്‍ നന്നേ കുറവ്. ബി.പി.എല്‍. കുടുംബങ്ങളില്‍ ഏറെയും പ്രധാനപാത വിട്ട് ഏറെ അകലെയാണു താമസം. അവിടങ്ങളിലേക്കു കേബിള്‍ വലിച്ച് മോഡം സ്‌ഥാപിക്കാന്‍ ഒരു വീടിന് ആയിരത്തിലേറെ രൂപ ചെലവാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. കേരളാ വിഷന്‍ അധികൃതര്‍ക്കാകട്ടെ പദ്ധതിയെപ്പറ്റി കാര്യമായ പിടിയില്ല.
സ്‌ഥലം എം.എല്‍.എ. നിര്‍ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപന പരിധിയിലെ വാര്‍ഡുകളില്‍ നിന്നു മുന്‍ഗണനാടിസ്‌ഥാനത്തിലാണു ഗുണഭോക്‌തൃ കുടുംബങ്ങളെ തെരഞ്ഞെടുക്കുക. കെ-ഫോണ്‍ കണക്‌ടിവിറ്റിക്കു കൂടുതല്‍ യോജ്യമായതും പട്ടികവര്‍ഗ/ജാതിക്കാര്‍ കൂടുതലുള്ളതുമായ വാര്‍ഡുകളാകും പരിഗണിക്കുക.
അതില്‍ തന്നെ, തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണു മുന്‍ഗണന. തുടര്‍ന്ന്, ഇതേ മാനദണ്ഡത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍. കോളജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ/ജാതി കുടുംബങ്ങള്‍ക്കാണ് അടുത്ത പരിഗണന. തുടര്‍ന്ന്, 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള മറ്റ് കുടുംബങ്ങളെ ഏറ്റവും ഒടുവിലാകും പരിഗണിക്കുക.
1516.76 കോടിയാണ് പദ്ധതി ചെലവ്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് നടത്തിപ്പ് ചുമതല. പദ്ധതിയിൽ കെ.എസ്.ഇ.ബിക്ക് 49 ശതമാനം ഓഹരിയും ബാക്കി 49 ശതമാനം ഓഹരി കേരളാ സ്‌റ്റേറ്റ് ഐടി ഇൻഫോസ്‌ട്രച്ചർ ലമിറ്റഡിനും രണ്ട് ശതമാനം ഓഹരി സർക്കാരിനുമാണ്.
ആകെ 30157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കേണ്ടതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തത്കാലം അയ്യായിരത്തിലേറെ കിലോ മീറ്റർ ദൂരത്തിലെ ഏഴായിരത്തോളം സർക്കാർ ഓഫിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജമാണ്. വാണിജ്യാടിസ്ഥാനത്തിൽ ബാൻഡ് വിഡ്ത് നൽകുന്നതിനു ബിസ്എൻഎലിനെയും ഏൽപിച്ചു.
അതിനപ്പുറം പദ്ധതി മുന്നേറണമെങ്കിൽ സർക്കാർ വിചാരിക്കണം. പദ്ധതി പ്രഖ്യാപിച്ചിട്ട് ഇപ്പോൾ അഞ്ച് വർഷം പിന്നിട്ടു. നമ്മുടെ നാട് 5ജി വിപ്ലവത്തിലാണ്. അതിവേഗം വളരുകയും അതിനനുസരിച്ച് മാറുകയും ചെയ്യുന്ന മേഖലയിലെ കോടികളുടെ മുതൽ മുടക്ക് മാത്രമല്ല ഇനിയും വൈകിയാൽ സ്വപ്ന പദ്ധതിയുടെ പ്രസക്തി കൂടിയാണ് തുലാസിൽ ആകുന്നത്.
https://www.facebook.com/Malayalivartha