വൈസ് ചാന്‍സിലര്‍ മോഹി സഖാക്കള്‍ പിണറായിക്ക് ചുറ്റും കടന്നല്‍കൂട്ടം പോലെ... വരിഞ്ഞുമുറുക്കി ഗവര്ണര്

കേരളത്തില്‍ സര്‍വ്വകലാശാലകളിലെ നിയമനങ്ങളില്‍ വന്‍തോതില്‍ അഴിമതിയും സ്വജനപക്ഷപാതിവും നടക്കുന്നതായുള്ള പരാതി വ്യാപകമാണ്. വൈസ് ചാന്‍സിലര്‍മാരെ ഗവര്‍ണര്‍ ആണ് നിയമിക്കുന്നതെങ്കിലും സര്‍ക്കാര്‍ നല്കുന്ന ലിസ്റ്റ് പ്രകാരമാണ് നിയമനം. യുജിസി നിയമം അനുസരിച്ച് നടത്തേണ്ട നിയമനങ്ങളൊക്ക കേരള സര്‍ക്കാര്‍ പാര്‍ട്ടി കേഡര്‍മാര്‍ക്കായി അട്ടിമറിക്കുന്നതായി ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് കോടതി വിധികളുണ്ടായത്.
സാങ്കേതിക സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സിലര്‍മാര്‍ കോടതി വിധിയിലൂടെയാണ് തെറിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനവും കോടതി അസാധുവാക്കിയതോടെ ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് തരത്തില്‍ കാര്യങ്ങളെത്തി. വൈസ് ചാന്‍സിലര്‍ പദവി വാഗ്ദാനത്തിന്റെ പേരില്‍ പാര്‍ട്ടിക്കുവേണ്ടി പലവിധ സഹായങ്ങളും ചെയ്തവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കടന്നല്‍ കൂടിളകി പോലെ അവര്‍ ഏ.കെ.ജി സെന്ററിന്റെ വാതിലുകളിലും മുട്ടുന്നുണ്ട്.
സര്‍ക്കാര്‍ പലവിധത്തില്‍ പ്രതിരോധവും പ്രതിഷേധവും നടത്തിയെങ്കിലും ഗവര്‍ണര്‍ നിയമനങ്ങളില്‍ അഴിമതി നടത്താന്‍ കൂട്ടുനില്ക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ മുന്നേറുകയായിരുന്നു. വൈസ് ചാന്‍സിലര്‍മാരെ നിശ്ചയിക്കുമ്പോള്‍ സീനിയോറിറ്റിയും അധ്യാപന പരിചയും നിര്‍ബന്ധമാക്കാതെ പാര്‍ട്ടിക്കാരെ മാത്രം തിരഞ്ഞെടുക്കുന്ന സംവിധാനത്തിന് താല്കാലികമായെങ്കിലും ആശ്വാസമായിരിക്കുകയാണ്.
പിണറായി വിജയന്റെയും സിപിഎം ന്റെയും ഇഷ്ടക്കാരെ സര്‍വ്വകലാശാലകളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമിച്ച് വലിയ ശമ്പളം നല്കിയ തീറ്റിപോറ്റുന്ന അവസ്ഥ ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ മനസോടെ തുറന്ന് കാട്ടിയെന്നുമാത്രം. എന്നാല്‍ ഇങ്ങനെ പെരുമാറുന്ന ഗവര്‍ണര്‍ ഇനി സ്ഥാനത്ത് വേണ്ടായെന്ന തീരുമാനത്തിലാണ് നിയമസഭ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ പുറത്താക്കാനുള്ള ബില്ലിന് രൂപം നല്കിയത്.
ബില്ല് നിയമസഭയില്‍ പ്രതിപക്ഷവും പിന്‍താങ്ങിയതോടെ രാജ്ഭവനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ ഇല്ലാത്ത സമയത്താണ് ബില്ല് എത്തിച്ചത്. കഴിഞ്ഞ നിയമസഭ പാസാക്കിയ അബ്കാരി ഭേദഗതി ബില്ല് ഉള്‍പ്പടെ ഗവര്‍ണര്‍ പാസാക്കിയെങ്കിലും സര്‍വ്വകലാശാല ഭേദഗതി ബില്ല് അംഗീകരിക്കാതെ മാറ്റി വെയ്ക്കുകയായിരുന്നു.
അതാണിപ്പോള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും കൂടുതല്‍ നിയമോപദേശം ആവശ്യമാണെന്നും പറഞ്ഞിരിക്കുന്നത്. ഗവര്‍ണറില്‍ നിന്നും സിപിഎം അവസാനം വരെ പ്രതീക്ഷിച്ചത് നിയമസഭയുടെ തീരുമാനം അംഗീകരിച്ച് ബില്ല് ഒപ്പിടുകയോ അല്ലെങ്കില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്നാണ്. എന്നാല്‍ ഒരു തിരുത്തലിനും നിയമസഭയിലേയ്ക്ക് തിരിച്ചയ്ക്കാതെ അദ്ദേഹം രാഷ്ട്രപതിയ്ക്ക് അയയ്ക്കാന്‍ ഉറപ്പിക്കുകയായിരുന്നു.
രണ്ടര വര്‍ഷമായി സര്‍ക്കാരുമായി വിയോജിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍വകലാശാലകളുടെ കാര്യത്തില്‍ മാത്രമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പലമേഖലകളിലും സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ബില്‍ സംബന്ധിച്ച് ഉയര്‍ത്തിയ ഭൂരിഭാഗം കാര്യങ്ങളും സുപ്രീംകോടതി അംഗീകരിച്ചതാണ്. അതിനാല്‍ ആ പ്രശ്‌നം അവസാനിച്ചു.സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്ന 2 ഭേദഗതി ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനുള്ള ഫയല്‍ നീക്കം രാജ്ഭവനില്‍ തുടങ്ങി.
റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം പങ്കെടുത്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയം വ്യക്തിമാക്കിയത്. പിണറായി വിജയന്റെ ഭാര്യ കമല, കൊച്ചുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പം എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണറും പത്‌നി രേഷ്മയും ചേര്‍ന്നു സ്വീകരിച്ചതും ശ്രദ്ധേയമായി.
മന്ത്രി ജി.ആര്‍.അനിലിനു സമീപം ഇരിക്കുകയായിരുന്ന ഇഷാനെ പിന്നീടു ഗവര്‍ണര്‍ പേരു ചൊല്ലി സമീപത്തേക്ക് വിളിച്ചു കുശലാന്വേഷണം നടത്തി. രാജ്ഭവനിലെത്തിയ എല്ലാവരും ഗവര്‍ണറോടൊപ്പം നിന്ന് സെല്‍ഫിയെടുത്താണ് മടങ്ങിയത്. സെല്‍ഫി കൊണ്ടൊന്നും കാര്യമില്ലെന്നും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും ഗവര്‍ണര്‍ നടപടികളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് ഗവര്‍ണര്‍ പൊതുവേദികളില്‍ പുകഴ്ത്തി പറയുന്നതും പതിവാണ്. വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി മഹത്തായ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്കു കരുത്തുപകരുന്നതാണെന്നു അദ്ദേഹം പറഞ്ഞു
കൃഷി, പരിസ്ഥിതി, ഭവന നിര്‍മാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത. മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും ഉന്നത വിദ്യാഭ്യാസത്തിനായുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും പറഞ്ഞ ഗവര്‍ണര്‍ സര്‍വ്വകലാശാല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്.
https://www.facebook.com/Malayalivartha


























