ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം. കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ലക്‌നൗ മറികടന്നത്.
മുൻനിര തകർന്നപ്പോൾ 27 പന്തിൽ 54 റൺസുമായി പുറത്താവാതെ നിന്ന മുകുൾ ചൗധരിയാണ് ലക്‌നൗവിന്റെ വിജയശിൽപി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയർക്ക് വേണ്ടി 45 റൺസെടുത്ത ആംകൃഷ് രഘുവൻഷി ടോപ് സ്‌കോററായി.
അജിൻക്യ രഹാനെ (41), കാമറൂൺ ഗ്രീൻ (32), റോവ്മാൻ പവൽ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന മൂന്ന് ഓവറിൽ 43 റൺസാണ് ലക്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. കാർത്തിക് ത്യാഗിയെറിഞ്ഞ 18-ാം ഓവറിൽ 13 റൺസ് മുകുൾ നേടി. പിന്നീട് അവസാന രണ്ട് ഓവറിൽ ജയിക്കാൻ വേണ്ടത് 30 റൺസ്. കാമറൂൺ ഗ്രീൻ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് സിക്‌സ് ഉൾപ്പെടെ 16 റൺസ് മുകുൾ കരസ്ഥമാക്കി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 14 റൺസ്. ആദ്യ പന്തിൽ തന്നെ ആവേശ് ഖാൻ സിംഗിളെടുത്തു.
അടുത്ത പന്തിൽ മുകുൾ സിക്‌സർ പായിച്ചു. അവസാന നാല് പന്തിൽ ജയിക്കാൻ ഏഴ് റൺസ് മാത്രം മൂന്നും നാലും പന്ത് മുകുളിന് തൊടാനായില്ല. എന്നാൽ അഞ്ചാം പന്തിൽ സിക്‌സർ. സ്‌കോർ ഒപ്പത്തിനൊപ്പം. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ. മുകുളിന് ബാറ്റിൽ തൊടാൻ സാധിച്ചില്ലെങ്കിലും ലക്‌നൗ ഒരു റൺ ഓടി പൂർത്തിയാക്കി ജയം ആഘോഷിച്ചു. മുകുളിന് പുറമെ ആയുഷ് ബദോനിയാണ് (54) തിളങ്ങിയ മറ്റൊരു താരം. മിച്ചൽ മാർഷ് (15), എയ്ഡൻ മാർക്രം (22), റിഷഭ് പന്ത് (10), നിക്കോളാസ് പുരാൻ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. നേരത്തെ, തുടക്കത്തിൽ തന്നെ കൊൽക്കത്തയ്ക്ക് ഫിൻ അലന്റെ (9) വിക്കറ്റ് നഷ്ടമായിരുന്നു.
തുടർന്ന് രഹാനെ - രഘുവൻഷി സഖ്യം 84 റൺസ് കൂട്ടിചേർത്തു. എന്നാൽ 11-ാം ഓവറിൽ രഹാനെ പുറത്തായി. രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. വൈകാതെ രഘുവൻഷിയും മടങ്ങുകയായിരുന്നു..
https://www.facebook.com/Malayalivartha



























