വിശപ്പുമാറ്റാൻ കേന്ദ്രസർക്കാർ കൂടെയുണ്ടോ? കൂടെയുണ്ട്! പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്കു കൂടി നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ; രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്

സാമ്പത്തിക നീക്കിയിരുപ്പുകൾ എന്തായാലും നമുക്ക് ഒറ്റക്കാര്യം അറിഞ്ഞാൽ മതി. വിശപ്പുമാറ്റാൻ കേന്ദ്രസർക്കാർ കൂടെയുണ്ടോ എന്ന്! എങ്കിൽ ഉറപ്പിച്ചോളൂ, കൂടെയുണ്ട്. പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്കു കൂടി നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ഇക്കൊല്ലത്തെ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആണ് ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.2023-ലും ഉയർന്ന തോതിലുള്ള ഭക്ഷ്യ ദൗർബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്.
ഏകദേശം 800 ദശലക്ഷം ആളുകൾക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാൾക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങൾക്ക് മുകളിലാണ്. സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, അന്ത്യോദയ അന്ന യോജന, മുൻഗണനാ കുടുംബങ്ങൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഉൾപ്പെടെയുള്ള പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നൽകുന്നു.
പദ്ധതിയുടെ ഏഴാം ഘട്ടമായിരിക്കും ഇത്. ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി അവതരിപ്പിച്ചത്. പിന്നീട്, അതേവർഷം ഡിസംബർ മാസത്തിൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു.രാജ്യത്ത് ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ വരുന്നത്.രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായാണു കാണുന്നതെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലാണ് നീങ്ങുന്നത്. 2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറുമ്പോൾ സാമ്പത്തിക രംഗത്ത് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് അഞ്ചാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























