കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്ത് വരാൻ പോലും കാരണമായത്; നിയമസഭയിൽ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ

നാടകീയ സംഭവങ്ങൾ. കരുനാഗപ്പള്ളി ലഹരി മരുന്ന് കേസിൽ യുഡിഎഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്ത് വരാൻ പോലും കാരണമായതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കരുനാഗപ്പള്ളി കേസിൽ സിപിഎം കൌൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി.
ലഹരിമരുന്ന് കേസിൽ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നാവർത്തിച്ച മന്ത്രി എംബി രാജേഷ്, ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എൽഡിഎഫ് സർക്കാരിന്റെ രീതിയെന്നും രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇടത് നയമല്ലെന്നും മറുപടി നൽകി. 'ലഹരി കേസുകളിൽ കർശന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ച് വരുന്നത്. കേരളത്തിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നത് നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ജനകീയ പങ്കാളിത്തം സർക്കാർ ഉറപ്പാക്കി. മയക്കു മരുന്ന് കേസിൽ 228 സ്ഥിരം പ്രതികൾക്കെതിരെ നിയമനടപടിയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു.
കരുനാഗപ്പള്ളി ലഹരി കേസിൽ അന്വേഷണം നടക്കുകയാണ്. ഇത് വരെ ലോറി ഉടമയെ ( സിപിഎം കൌൺസിലർ) പ്രതിയാക്കാൻ തെളിവ് കിട്ടിയില്ല. തെളിവ് ലഭിച്ചാൽ ലോറി ഉടമയെയും പ്രതി ആക്കും. ലോറി ഉടമ ആയ നഗര സഭ അംഗത്തെ സിപിഎം സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രതിപക്ഷവും പ്രതിപക്ഷത്തിന് വേണ്ടി ആർത്ത് വിളിക്കുന്ന മാധ്യമങ്ങളും ചേർന്നാൽ ഒരാളെ പ്രതിയാക്കാനാകില്ല. തെളിവ് ഉണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രതി ആക്കാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലായി. എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യമന്ത്രി മാത്യു കുഴൽനാടിനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴൽ നാടൻ സഭയിൽ പ്രസംഗിച്ചതെന്നും എന്തും വിളിച്ച് പറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു. ഞാൻ തന്നെയാണ് മാത്യുവിനെ ചുമതലപ്പെടുതിയത്. തികഞ്ഞ ഉത്തരവാദത്തോടെയാണ് മാത്യു സംസാരിച്ചതെന്നും സതീശനും തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha



























