ദുരൂഹത കൂടുന്നു... ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസില്‍ വിവാദം കനക്കുന്നു; പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ആശങ്ക കൂട്ടുന്നു

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് ദിവസങ്ങള്‍ക്ക് ശേഷവും ദുരൂഹമായി തുടരുന്നു. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ആശങ്കയുടെ അടിസ്ഥാനം.
മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ ഇക്കാര്യം വീട്ടില്‍ വന്ന പാര്‍ട്ടി നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും പങ്കുവെച്ചു. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലുണ്ടായ അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായ ഭാര്യ കെ.കെ.റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നഷ്ടപരിഹാര കേസിന് പുറമെ, കാര്‍ കമ്പനിക്കെതിരെയും നഷ്ടപരിഹാര കേസ് വരും.
കാര്‍ ഉടമയ്ക്ക് ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ചെയ്യാം. സാങ്കേതികത്തകരാര്‍ മൂലമല്ല തീപ്പിടിത്തമുണ്ടായതെന്ന് സ്ഥാപിക്കുന്നതിന് ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് കുടുംബം. കണ്ണൂര്‍ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ് കാര്‍. അത് റോഡരികില്‍ ഒരുഷീറ്റ് കൊണ്ട് മൂടിക്കിടക്കുകയാണ്.
സംഭവം നടന്നതിന്റെ പിറ്റേദിവസം നടത്തിയ പരിശോധനയിലാണ് കാറിലെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ പൂര്‍ണമായും കത്താത്ത പ്ലാസ്റ്റിക് കുപ്പി ലഭിച്ചതായി പറയുന്നത്. അതില്‍ ഇന്ധനത്തിന്റെ മണമുള്ള എന്തോ രാസവസ്തുവിന്റെ അവശിഷ്ടം ലഭിച്ചതായും അധികൃതര്‍ പറയുന്നു.
അപകടം നടന്ന ഉടനെ, സംഭവസ്ഥലത്തുവെച്ച് നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു കുപ്പി കണ്ടെത്തിയതായി ആരും പറഞ്ഞിട്ടില്ല. രണ്ടാംദിവസം കാര്‍ പരിശോധിക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചതുമില്ല. കാറിന്റെ മുന്‍ഭാഗത്തെ റബ്ബര്‍മാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി എന്നത് സംശയം ജനിപ്പിക്കുന്നതായും അവര്‍ പറയുന്നു.
ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍നിന്നാണ് കുപ്പി കിട്ടിയതത്രേ. അതേസമയം, കുപ്പിയില്‍ അവശേഷിച്ചത് എന്താണെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂയെന്ന് ഫൊറന്‍സിക് വിഭാഗം വ്യക്തമാക്കി. ഇക്കാര്യം ഞായറാഴ്ച പത്രസമ്മേളനത്തില്‍ പോലീസ് കമ്മിഷണര്‍ അജിത്കുമാറും പറഞ്ഞു.
കാറില്‍നിന്ന് ശേഖരിച്ച അവശിഷ്ടങ്ങള്‍ കോടതി മുഖേനയാണ് കണ്ണൂരിലെ റീജണല്‍ ഫൊറന്‍സിക് ലാബിലെത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. കുടിവെള്ളക്കുപ്പിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലെന്ന് വിശ്വനാഥന്‍ പറയുന്നു. രണ്ട് കുപ്പിയിലെ കുടിവെള്ളം കാറിന്റെ പിന്‍ ഭാഗത്തായിരുന്നു. അത് സിറ്റി സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. ഡിക്കിയില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ അടങ്ങിയ ബാഗുകളും കത്തിയില്ല. ജനുവരി 31-ന് മാഹിയില്‍നിന്ന് 2,149 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിന്റെ ബില്ലും വിശ്വനാഥന്റെ കൈയിലുണ്ട്.
കാറിന്റെ പുറകുവശത്തെ ക്യാമറയും അതിന്റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചതാണ്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ടു കത്തിപ്പടരുകയായിരുന്നു. കാറില്‍നിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പുറകിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകര്‍ത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനായില്ലെന്നും വിശ്വനാഥന്‍ പറഞ്ഞു.
ഫയര്‍ സ്റ്റേഷന്‍ കഴിഞ്ഞു മുന്‍പോട്ടു എത്തിയപ്പോള്‍ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞു. വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കെന്ന് ഞാന്‍ പറഞ്ഞപ്പോഴേയ്ക്കും സീറ്റനടിയില്‍നിന്ന് തീ ആളിപ്പടര്‍ന്നു. പിന്നെ ഒന്നും ഓര്‍മയില്ല. ഞാന്‍ ഒരു ഡോര്‍ തള്ളിത്തുറന്ന് പുറത്തേയ്ക്കു ചാടി. വണ്ടി കുറച്ചുദൂരം നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടു പോയി. എങ്ങനെയാണ് നിന്നതെന്ന് അറിയില്ല. അപ്പോഴേയ്ക്കു വണ്ടി പൂര്‍ണമായും കത്തിയിരുന്നു എന്നും വിശ്വനാഥന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha