കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസ്; പ്രതിയായ പൊലീസുകാരനെ പിരിച്ചു വിടുന്നു; ഷിഹാബിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിടാൻ ഒരുങ്ങുന്നു. പിരിച്ചു വിടലിന് മുന്നോടിയായി ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറായ പി.വി ഷിഹാബിനെയാണ് പിരിച്ചു വിടുന്നതിനു മുന്നോടിയായുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന വ്യാപകമായി ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിൽ മാങ്ങാ മോഷണക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടി ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28 ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ മുണ്ടക്കയത്തെ പഴക്കടയിൽ നിന്ന് മാങ്ങാ മോഷ്ടിക്കുകയായിരുന്നുവെന്നാണ് കേസ്.
മാങ്ങാ മോഷണം പോയതിനെ തുടർന്നു കട ഉടമ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് പൊലീസുകാരനാണ് എന്നു കണ്ടെത്തിയത്. എന്നാൽ, കട ഉടമ പിന്നീട് പരാതി പിൻവലിച്ചിരുന്നു. എന്നാൽ, പൊലീസിനു നാണക്കേടുണ്ടാക്കിയ വിഷയത്തിൽ കർശന നടപടിയുമായി തന്നെ പൊലീസ് നീങ്ങുകയാണ്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിരിച്ചു വിടൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് ഷിഹാബിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ മറുപടി നൽകണം. ഇതിന് ശേഷമാകും പിരിച്ച് വിടൽ നടപടി. ഇയാൾക്കെതിരെ മാങ്ങാ മോഷണം കൂടാതെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ട്. ഇതും പിരിച്ചു വിടലിന് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























