മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം! ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ല... തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകും; ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചിയിൽ വിഷപ്പുക നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു. തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശം നടത്തി. ഉത്തരാവാദിത്തപ്പെട്ടവരുടെ വിശദീകരണം ആദ്യം കേൾക്കട്ടെയെന്ന് പറഞ്ഞ കോടതി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. സർക്കാരിനായി എജിയും കോടതിയിൽ ഹാജരായി. ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷൻ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























