അഴിയൂർ ലഹരി കടത്ത് കേസ് മുഖ്യമന്ത്രിയും സർക്കാരും ചേർന്ന് കൊന്ന് കുഴിച്ചുമൂടി.... അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയിൽ രംഗത്തെത്തിയത്തോടെയാണ് അഴിയൂർ കേസ് അട്ടിമറിക്കപ്പെട്ടോ...?

സി പി എമ്മിൻ്റെ ചില പ്രാദേശിക നേതാക്കൾക്ക് ബന്ധമുണ്ടെന്ന് പരാതി ഉയർന്ന അഴിയൂർ ലഹരി കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ സർക്കാരും ചേർന്ന് കൊന്ന് കുഴിച്ചുമൂടി. പാർട്ടിക്ക് കോടതിയും പോലീസുമുണ്ടെന്ന് പറഞ്ഞ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഗുരു.
അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയിൽ രംഗത്തെത്തിയത്തോടെയാണ് അഴിയൂർ കേസ് അട്ടിമറിക്കപ്പെട്ടത്. ഇരയുടെ അമ്മയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങാനിരിക്കെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. വിരമിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ള ടോമിൻ തച്ചങ്കരി ലഹരി കടത്ത് കേസിൽ പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.
പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ ആണ് മുഖ്യമന്ത്രി നിരപരാധിയായി നിയമസഭയിൽ അവതരിപ്പിച്ചത്. തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. നിലവിൽ കേസ് കോഴിക്കോട് റൂറൽ പൊലീസ് അന്വേഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാകും മുമ്പെയാണ് പ്രതിയെ വെള്ളപൂശിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം.ഏഷ്യാനെറ്റ് ന്യൂസാണ് അഴിയൂർ കേസ് പുറത്തു കൊണ്ടുവന്നത്. ഇത് തന്നെയാണ് മുഖ്യമന്ത്രിയുടെ വിരോധത്തിൻ്റെ അടിസ്ഥാനം..
ഇക്കഴിഞ്ഞ 21 ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നടത്തിയ സിറ്റിംഗിലാണ് അഴിയൂർ കേസിലെ ഇരയുടെ അമ്മ ഹാജരായി തൻ്റെ മകളുടെ കേസ് പോലീസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ വച്ചായിരുന്നു ആരോപണം. അന്വേഷണ ഉദ്യോഗസ്ഥൻ ഈ വാദത്തെ എതിർത്തില്ല. അങ്ങനെയാണ് മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചത്.
13 വയസ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ സ്കൂള്‍ ബാഗില്‍ ലഹരി ഒളിപ്പിച്ച് സ്കൂള്‍ യൂണിഫോമില്‍ തന്നെ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ചതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് സമൂഹത്തിലുണ്ടാക്കിയത് വലിയ ചലനമാണ്.
അതിനിടെയാണ് പെണ്‍കുട്ടിയുടെ ഉമ്മ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിട്ടും തെളിവില്ലെന്ന പേരില്‍ വിട്ടയച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. മൊഴി നല്‍കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് ലഹരി സംഘം ചുറ്റിക്കറങ്ങിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്.
സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ ചോമ്പാല പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴി എടുത്തു.. ലഹരി ഉപയോഗത്തെത്തുടര്‍ന്നുളള അവശത തുടരുന്ന സാഹചര്യത്തില്‍ ചികില്‍സയും കൗണ്‍സലിങ്ങിനും ശേഷമാണ് മൊഴിയെടുത്തത്. എന്നാൽ എഫ്ഐആറില്‍ ലഹരിസംഘത്തെക്കുറിച്ച് കുട്ടി നല്‍കിയ വിവരങ്ങളൊന്നുമില്ല.
ലഹരി മാഫിയയുടെ പിടിയിൽ കൊച്ചു കുഞ്ഞുങ്ങൾ അകപ്പെട്ട സംഭവത്തിൽ എക്സൈസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടും പ്രതികളെ വെറുതെവിട്ട പോലീസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല.
പ്രതികൾക്ക് സി പി എം ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സി പി എം പ്രാദേശികനേതാക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പ്രതിയെ പോലീസ് വിട്ടയച്ചത്. മാധ്യമങ്ങൾ വാർത്ത നൽകിയിട്ടും പ്രതികൾക്കെതിരെ തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. അടുത്ത കാലത്ത് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ റിപ്പോർട്ടിലും പ്രതിനിരപരാധിയാണെന്ന് പോലീസ് ആവർത്തിച്ചു. പെൺകുട്ടി പരസ്പര വിരുദ്ധമായി സംസാരിക്കുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. അങ്ങനെയാണ് സ്വന്തം അന്വേഷണ വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ലഹരിമാഫിയയുടെ പിടിയില്‍ അകപ്പെടുന്നവരില്‍ കൊച്ചുകുട്ടികളുമുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കണ്ടത്. കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മാഫിയ കാരിയര്‍ ആക്കി മാറ്റിയതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി പതിമൂന്നുകാരി വെളിപ്പെടുത്തിയത് കണ്ടത് കേരളം സ്തബ്ദരായി. എന്നാൽ ഇപ്പോൾ സർക്കാർ പറയുന്നത് ഇത് ഏഷ്യാനെറ്റിൻ്റെ വ്യാജ വാർത്തയാണെന്നാണ്.
ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു.
സൗഹൃദ വലയത്തിലുളളവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ബിസ്കറ്റ് പോലും ലഹരിയുടെ ലോകത്തിലേക്കുളള വഴിയാകുമോ ? അങ്ങനെ സംഭവിക്കാമെന്നാണ് വടകര അഴിയൂരിലെ 13കാരിയുടെ അനുഭവം വ്യക്തമാക്കുന്നത്. ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്പോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയ കെണിയിലാകുന്നത്.
മലബാറിൽ നിന്നും കുട്ടികളെ ലഹരി കരിയറാക്കുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്.പല കേസുകൾക്ക് പിന്നിലും സി പി എം ആണെന്നാണ് റിപ്പോർട്ട്. അതാണ് പ്രതികളെ പിടികൂടാൻ പോലീസിന് ഭയമുള്ളത്.
വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്ന മിടുമിടുക്കിയാണ് അവൾ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അവിശ്വസനീയമായ അനുഭവങ്ങളിലൂടെയാണ് ഈ കുട്ടിയുടെ ജീവിതം കടന്നുപോയത്. കുഞ്ഞിപ്പളളിയിലെ വീട്ടില്‍ വച്ച് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അവള്‍ തുറന്ന് പറഞ്ഞു. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്നാന്‍ എന്ന യുവാവുമെത്തി.
പരിചയമുള്ള ചേച്ചി തന്നത് കൊണ്ട് ബിസ്ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു. അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യിഷ അടിച്ചുതരും.മൂക്കിൽ മണപ്പിച്ച് തരും. ഇൻജക്ഷൻ എടുക്കും. അവര്‍ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും. ബിസ്ക്കറ്റ് കഴിച്ച് കഴിയുമ്പോൾ വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാൽ പിന്നെ ഒന്നും തോന്നില്ല. ഓര്‍മ ഉണ്ടാകില്ല.
ബിസ്കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്‍മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയി.
അതിനെ കുറിച്ച് കുട്ടി പറയുന്നത് കേൾക്കണം
''അവര്‍ പറഞ്ഞതനുസരിച്ച് ബാഗിൽ സാധനങ്ങളുമായി തലശേരിയിൽ പോയി. ഡൗൺ ടൗൺ മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്
എക്സ് പോലെ ഒരു അടയാളം തന്‍റെ കയ്യിൽ വരയ്ക്കും.അത് കണ്ടാൽ അവര്‍ക്ക് അറിയാനാകും. ചില ചേച്ചിമാരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചിട്ടുണ്ട് ''
ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ ചില മാറ്റങ്ങൾ കണ്ടതിനെത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചത്.
സ്കൂളിലെത്തിയപ്പോള്‍ കണ്ട കാഴ്ച പെണ്‍കുട്ടിയുടെ ഉമ്മയുടെ ഉമ്മ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ
''ബാത്റൂമിൽ നിന്നിറങ്ങിയ എന്‍റെ കുഞ്ഞ് ആകെ നനഞ്ഞിരുന്നു. മുഖം കോടിയപോലെ ആയിരുന്നു . ക്ഷീണം ഉള്ള പോലെ .വിതുമ്പലോടെ പറഞ്ഞത് പിന്നെ പൊട്ടിക്കരച്ചിലായി. കുഞ്ഞുമോളല്ലേ അവളെ അല്ലേ നശിപ്പിച്ചത്.എങ്ങനെ കഴിയുന്നു ഇവര്‍ക്കൊക്കെ. നീരുവന്ന് എന്‍റെ കുട്ടി കിടന്നു. രണ്ട് മാസം ''
വീട്ടുകാര്‍ ചോമ്പാല പൊലീസില്‍ വിവരം നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി മാഫിയ സ്റ്റേഷനിലുമെത്തി. തനിക്ക് ലഹരി നല്‍കിയവര്‍ തന്നെ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പെണ്‍കുട്ടി പതറി. ഒടുവില്‍ അഴിയൂര്‍ സ്വദേശി അദ്നാനെ പ്രതിയാക്കി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു, ഇയാളെ ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന പേരില്‍ ഇയാളെ പറഞ്ഞയക്കുകയാണ് പീന്നീട് പൊലീസ് ചെയ്തത്. ഇതാണ് സി പി എമ്മിൻ്റെ കരുത്ത്.പോലീസ് കുമ്പിട്ട് നിൽക്കും.
ഒരു 13 കാരി നല്‍കിയ നിര്‍ണായ വിവരങ്ങളെല്ലാം ഉണ്ടായിട്ടും ഈ കേസിലെ പ്രതിക്ക് സുരക്ഷിതമായി സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകാനായി. തന്‍റെ ഇതേ അനുഭവം സ്കൂളിലെ നിരവധി കുട്ടികള്‍ക്കുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുമ്പോഴും ചെല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുളള ഏജന്‍സികളെ വിവരം അറിയിക്കുന്നതില്‍ സ്കൂള്‍ അധികൃതരും വീഴ്ച വരുത്തി. ചുരുക്കത്തില്‍, നമ്മുടെ സംവിധാനങ്ങളെയെല്ലാം നോക്കു കുത്തിയാക്കിയാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം.
മയക്കുമരുന്ന് വലയിൽ പെട്ട എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള വാർത്ത കെപി മോഹനൻ എംഎല്‍എ നിയമസഭയിൽ ഉന്നയിച്ചു .ശക്തമായ അന്വേഷണം വേണമെന്ന് കെകെ രമയും ആവശ്യപ്പെട്ടു.കേന്ദ്ര നിയമത്തിൽ പഴുതുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.നിലവിലുള്ള നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനെതിരെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയോജിപ്പിച്ച ഇടപെടൽ ആലോചിക്കുന്നു, നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കിയിട്ടുണ്ട്.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്.ജനകീയ ക്യാമ്പെയിനിലൂടെ ചെറുക്കാൻ ശ്രമിക്കുന്നു, അത് ഫലപ്രദമാകുന്നുണ്ട്.സ്കൂൾ കുട്ടികളെ കാരിയർമാരാക്കുന്നു എന്ന പ്രശ്‍നം ഗൗരവ സംഭവമാണ്.ചോംമ്പാല പ്രശ്നത്തിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാൽ മന്ത്രി പറഞ്ഞതിന് വിപരീതമായ സംഭവങ്ങളാണുണ്ടായത്.
പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഈ സാഹചര്യ ത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകത്.
ലഹരി കടത്തിയില്ലെങ്കില്‍ തന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് അഴിയൂരിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി പറഞ്ഞു.. സ്കൂളിനകത്തും പുറത്തും ലഹരി മാഫിയയ്ക്ക് കണ്ണികളുണ്ട്. സംഭവിച്ചത് പറഞ്ഞപ്പോള്‍ പൊലീസ് കളിയാക്കി ചിരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.ലഹരിക്കേസടെുക്കാന്‍ തെളിവില്ലെന്നാണ് പൊലീസ് പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ലഹരിക്കെതിരെ ഇപ്പോഴൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ട് അപരിചിതരെത്തി. വലിയ ആളുകളാണ്, ആരോടും ഒന്ന് പറയരുത്, അപകടം ഉണ്ടാകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. പൊലീസ് വളരെ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. തെളിവില്ലെന്ന വിശദീകരണമാണ് എഎസ്ഐ നല്‍കിയത്. കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും രമ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പോലീസും സിപിഎം നേതാക്കളും തമ്മിൽ നടക്കുന്ന ഒളിച്ചുകളി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന് ഒരു അനക്കവുമില്ല. എന്തിന് സ്ഥലം പോലീസിനോട് ഒരു റിപ്പോർട്ട് പോലും ചോദിക്കാൻ പോലീസ് മേധാവി തയ്യാറായിട്ടില്ല. ഇക്കാര്യം പോലീസ് മേധാവി അറിഞ്ഞമട്ടുപോലുമില്ല. സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ചോദിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും ഉണ്ടായില്ല. അപ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് ഇവരെ പിന്തുണച്ച് രംഗത്തെത്തിയത്. ഇനി പോലീസിന് സ്വസ്ഥമായി ഉറങ്ങാം. സി പി എമ്മുകാർ പ്രതിയാകുന്ന സമാഹ കേസുകൾ വരുമ്പോൾ ഇതേ മാതൃക പിന്തുടരാം.
https://www.facebook.com/Malayalivartha


























