കൊച്ചി കോര്‍പറേഷനില്‍ അഴിമതിയുടെ ദുര്‍ഗന്ധം;ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ മറവില്‍ കോടികളുടെ അഴിമതി,ഇടതും വലതും ചേര്‍ന്ന് കീശവീര്‍പ്പിച്ചു,ബ്രഹ്മപുരത്തെ മാലിന്യത്തേക്കാള്‍ നാറുന്നത് കോര്‍പറേഷനിലെ അഴിമതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ പിടിച്ചപ്പോള്‍ പുകച്ചില്‍ കൊച്ചി കോര്‍പ്പറേഷനില്‍. വന്‍ അഴിമതിയുടെ നാറ്റമാണ് കോര്‍പ്പറേഷനില്‍ നിന്ന് പുറത്തേക്ക് ചാടുന്നത്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് പണക്കൊയ്ത്തിനുള്ള വഴി മാത്രമായിരുന്നു ബ്രഹ്മപുരം. ഇതോടെ സംഭവിച്ചതോ ബ്രഹ്മപുരം മാലിന്യങ്ങളുടെ വന്‍മലയായ്. ശരിക്കും ബ്രഹ്മപുരത്തല്ല നാറ്റം കൊച്ചി കോര്‍പറേഷനിലാണ്. ഒന്ന് ചികഞ്ഞാല്‍ മുക്കിയ കോടികളുടെ വേരുകള്‍ കിട്ടും. പക്ഷെ അന്വേഷണം അവിടേക്ക് എത്തില്ല. എന്തായാലും ബ്രഹ്മപുരത്തെ അഴിമതിയുടെ പേരില്‍ ഇപ്പോള്‍ കോര്‍പറേഷന്‍ ഭരിക്കുന്ന ഇടത് മിണ്ടില്ല. പ്രതിഷേധവുമായ് വലത് കൊടിപിടിച്ചിറങ്ങുകയുമില്ല. കാരണം ഇരുകൂട്ടരും ബ്രഹ്മപുരത്തിന്റെ പേരില്‍ കുറച്ചൊന്നുമല്ല അടിച്ചുമാറ്റിയിരിക്കുന്നത്.
ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം മാസം 3035 ലക്ഷം രൂപ വരെയാണ് കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. 2007ല്‍ സ്ഥാപിച്ച പ്ലാന്റ് 2009ല്‍ തകര്‍ന്നുവീണു. അന്നുമുതല്‍ തുടങ്ങിയതാണ് ബ്രഹ്മപുരത്തെ വന്‍ കൊയ്ത്ത്. പ്ലാന്റിന്റെ നടത്തിപ്പ് പുറമേ നിന്നുള്ള ഏജന്‍സികളെ ഏല്പിക്കാന്‍ തീരുമാനിച്ചു. 12 വര്‍ഷത്തോളം ഒരേ കമ്പനിയാണ് അവിടെ മാലിന്യ സംസ്‌കരണം നടത്തിപ്പോന്നത്. മാലിന്യത്തിന്റെ മാറവിലെ ഈ വരവ് കണ്ടതോടെ പലരുടേയും കണ്ണ് മഞ്ഞളിച്ചു. അങ്ങനെയാണ് പുതിയ കമ്പനി വന്നു. എന്നാല്‍ ഈകമ്പനിക്കെതിരെ എതിര്‍പ്പുയര്‍ന്നു. പക്ഷെ അതൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല. അവിടെ തുടങ്ങിയ പുകച്ചില്‍ ഇപ്പോള്‍ വിജിലന്‍സിന്റെ അന്വേഷണ പരിധിയിലാണ്.
കോര്‍പറേഷന്‍ കാണിക്കുന്നത് കടുത്ത അനാസ്ഥയാണ്. മാലിന്യം ശേഖരിക്കാന്‍ സ്വന്തം ലോറികള്‍ ഉണ്ടായിട്ടും വാടകയ്ക്ക് ലോറികള്‍ എടുക്കുന്നു. അതിന് ന്യായം പറയുന്നത് ലോറികള്‍ക്ക് കേടുപാടുകളുണ്ട് അറ്റകുറ്റ പണികളുണ്ടെന്നാണ്. ഒന്നും നിരത്തിലിറങ്ങാറില്ല. പലതും സ്ഥിരം വര്‍ക്ഷോപ്പുകളിലാണ്. അറ്റകുറ്റ പണികള്‍ നടത്തി കോര്‍പ,േഷന്റെ ലോറികള്‍ നിരത്തിലിറക്കില്ല അധികൃതര്‍. ഇത് കൊയ്ത്തിന്റെ മറ്റൊരു വശമാണ്. നഗരസഭയുടെ 23 ലോറികള്‍ കട്ടപ്പുറത്തുവെച്ച്, മാസം എണ്‍പതു ലക്ഷം രൂപയോളം ലോറിവാടകയ്ക്കായി കൊടുക്കുന്നു. ആറ് കോംപാക്ടര്‍ ഉള്ളതില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹിറ്റാച്ചി വാടകയായി ഇരുപതു ലക്ഷം ചെലവഴിക്കുന്നു. ഒന്നരക്കോടിയോളം രൂപ ഓരോ മാസവും മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ചെലവഴിക്കുന്നുണ്ട്. പണത്തില്‍ നല്ലൊരു പങ്കും പാര്‍ട്ടി ഭേദമൊന്നുമില്ലാതെ പല കീശകളിലേക്കു പോകും. വാടകയ്‌ക്കെടുക്കുന്നതൊക്കെ പാര്‍ട്ടിക്കാര്‍ വേണ്ടപ്പെട്ടവരുടേതാണ്. ആ വഴിക്കും കൈമടക്ക് കീശയിലെത്തും. ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിന്റെ പ്രധാന കരാര്‍ സി.പി.എം. നേതാവിന്റെ ബന്ധുവിന് കൊടുത്തപ്പോള്‍, ഉപ കരാര്‍ കോണ്‍ഗ്രസ് നേതാവ് മകനുവേണ്ടി പിടിച്ചെടുത്തു. ബ്രഹ്മപുരത്തു നിന്ന് മാലിന്യക്കൂമ്പാരം വേര്‍തിരിച്ച് കൊണ്ടുപോകാനുള്ള 55 കോടിയുടെ കരാര്‍ ഇടതുമുന്നണി മുന്‍ കണ്‍വീനറുടെ മരുമകന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനമായ 'സോണ്ട ഇന്‍ഫ്രാ ടെക് ' എന്ന കമ്പനിക്കാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മിക്കാനും മാലിന്യം ബയോ മൈനിങ് ചെയ്യാനുള്ള കരാറും കൊടുത്തിരിക്കുന്നത് അവര്‍ക്കുതന്നെ.
എന്നാല്‍, കരാര്‍ ഏറ്റെടുത്ത് കമ്പനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഉടക്കുകള്‍ വന്നു. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയാണ് തന്റെ അനുയായികളെക്കൊണ്ട് 'ഉടക്കു'വെച്ചത്. അപ്പോള്‍, അദ്ദേഹത്തിന്റെ മകനുള്‍പ്പെടുന്ന കമ്പനിക്ക് ഉപ കരാര്‍ നല്‍കി പ്രശ്‌നം 'സെറ്റില്‍' ചെയ്തു.
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനു തീപടരുന്നത് പതിവായപ്പോള്‍, ഹരിത ട്രിബ്യൂണല്‍ ഇടപെട്ടിട്ടാണ് മാലിന്യമല നീക്കാന്‍ ബയോ മൈനിങ്ങിന് ഉത്തരവിട്ടത്. കോര്‍പ്പറേഷനുമായി 'സോണ്ട ഇന്‍ഫ്രാ ടെക് ' ഉണ്ടാക്കിയ കരാറില്‍ ഉപ കരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ട്. 2021 ജൂലായിലാണ് കമ്പനിയെ പ്രവൃത്തി ഏല്പിച്ചത്. ഒമ്പതുമാസംകൊണ്ട് മാലിന്യം നീക്കി സ്ഥലം തിരികെ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍, മാലിന്യം അതിനുള്ളില്‍ നീക്കാനായില്ല. ഇതേ തുടര്‍ന്ന് 2023 ജൂലായ് വരെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്. ഇതിനിടെ കമ്പനിക്ക് 11 കോടി രൂപ മൊബിലൈസേഷന്‍ ഫണ്ട് ആയി നല്‍കിയതും വിവാദമായിട്ടുണ്ട്. കരാര്‍ തീരാന്‍ അഞ്ചുമാസം മാത്രം ഉള്ളപ്പോഴും മാലിന്യത്തിന്റെ പകുതിപോലും നീക്കാനായിട്ടില്ല. ഉപ കരാറുകാരുടെ പണി നടക്കുമ്പോഴാണ് വന്‍ തീ പിടിത്തം ഉണ്ടായത്. വേനല്‍ക്കാലത്ത് തീ പടരാതിരിക്കാന്‍ പരസ്പരം ചേരാത്ത മലകളായി മാറ്റിയാണ് മാലിന്യം കൂട്ടിയിരുന്നത്. എന്നാല്‍, മാലിന്യമലകളില്‍ ഒരേ സമയം തീപടരുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തീപ്പിടിത്തം അട്ടിമറിയാണെന്ന ആക്ഷേപമുയരുന്നതും അതുകൊണ്ടുതന്നെ.
https://www.facebook.com/Malayalivartha
























