സഞ്ചാരികളുടെ ജീവന്‍ വെച്ച് കളിക്കരുത്;താഴെയിറക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും പരിശീലകന്‍ കേട്ടില്ല,80 അടി ഉയരെ കുടുങ്ങി കിടന്നത് ഒന്നരമണിക്കൂര്‍,വര്‍ക്കാലയിലെ പാരാഗ്ലൈഡിങ് സാഹസികത

വര്‍ക്കല ബീച്ചില്‍ കഴിഞ്ഞദിവസം മണിക്കൂറുകള്‍ ഭീതിവിതച്ച് പാരാഗ്ലൈഡിങ്ങിന്റെ അതിസാഹസികത. യുവതിയുമായ് പറന്നുയര്‍ന്ന പാരാഗ്ലൈഡിങ് പരിശീലകന്‍ കാണിച്ചത് കൈവിട്ട കളി. ഗ്ലൈഡിങ് ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ത്തന്നെ നിയന്ത്രണം നഷ്ടപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശിനി പവിത്ര കരഞ്ഞ്‌നിലവിളിച്ചിട്ടും സാഹസം കാണിക്കുകയായിരുന്നു ഉത്തരാഖണ്ഡുകാരനായ പരിശീലകന്‍ സന്ദീപ്. പവിത്ര ഭയന്ന് നിലവിളിച്ച് താഴെയിറക്കാന്‍ ആവശ്യപ്പെട്ടിട്ടും സന്ദീപ് പറക്കല്‍ തുടര്‍ന്നു. ഒടുവില്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങുന്നു. അവിടെ കിടന്ന് തൂങ്ങിയാടിയത് ഒന്നര മണിക്കൂര്‍. 80 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയേയും ട്രെയ്‌നറെയും ഒന്നര മണിക്കൂറിനു ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്‌നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായില്‍.
വേദനയെക്കാള്‍ പവിത്രയുടെ മുഖത്തു തെളിഞ്ഞതു ഭയമായിരുന്നു. മരണം കണ്‍മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. തോളെല്ലിലും കഴുത്തിനും കൈകള്‍ക്കുമാണു വേദനയുള്ളതെന്നു ഡോക്ടര്‍മാരോടു പവിത്ര പറഞ്ഞു. 3.40നാണു പാരാ ഗ്ലൈഡിങില്‍ പറന്നുതുടങ്ങിയത്. വര്‍ക്കലയ്ക്ക് ഇടയ്ക്ക് വരാറുണ്ടെങ്കിലും പാരാ ഗ്ലൈഡിങിന് ആദ്യമായാണ് കയറിയതെന്നു പൊലീസിന് നല്‍കിയ മൊഴിയില്‍ പവിത്ര വ്യക്തമാക്കി. പത്തു മിനിറ്റു പറന്നുകഴിയുമ്പോഴാണു കാറ്റിന്റെ ദിശയില്‍ വ്യത്യാസമുണ്ടായത്. അതോടെ വേഗം കൂടി. ഇതിനിടയില്‍ നിയന്ത്രിക്കുന്ന കയറുകള്‍ ചലിപ്പിക്കാന്‍ കഴിയാതെ മുറുകി. ഗ്ലൈഡറിന്റെ ഒരു ഭാഗം താഴ്ന്നു. ഇതോടെയാണു പെട്ടന്നു താഴ്ചയിലേക്കു പോയത്. പിന്നെ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണില്‍ കുടുങ്ങിയാടിയ ശേഷമാണു പോസ്റ്റിലേക്ക് ചേര്‍ന്നുപിടിക്കാനായത്. അങ്ങനെ തൂങ്ങിക്കിടക്കേണ്ടി വന്ന ഒന്നര മണിക്കൂറും മരണം മുന്നില്‍ നിന്നപോലെയായിരുന്നുവെന്നു പൊലീസിനോടു പവിത്ര പറഞ്ഞു. ഒടുവില്‍ ഫയര്‍ഫോഴ്‌സും പൊലീസും താഴെ നിന്ന് ഓരോ നിര്‍ദേശങ്ങള്‍ വിളിച്ചുപറഞ്ഞപ്പോഴാണു പേടി കുറഞ്ഞത്.
ഗ്ലൈഡറിന്റെ കയറുകള്‍ മെല്ലെ പോസ്റ്റില്‍ ചുറ്റാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍, അതു ചുറ്റിയതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പവിത്ര പാലിക്കുകയും ചെയ്തു. അതോടെയാണ് രക്ഷിക്കാനെത്തിയവരുടെയും ആശങ്കയൊഴിഞ്ഞത്. രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് എത്തിക്കുന്നതിനിടെ പകുതി വച്ചാണു ഗ്ലൈഡറിന്റെ കയറുകള്‍ പൊട്ടി ഇരുവരും താഴെ കരുതിയിരുന്ന വലയിലേക്കു പതിച്ചത്. വലയില്‍ വീണയുടനെ ഓടിയെത്തിയ രക്ഷാപ്രവര്‍ത്തകരോടു പവിത്ര നന്ദി പറഞ്ഞു: ''പേടിച്ചുപോയി, ജീവന്‍ തിരിച്ചുകിട്ടിയതു ഭാഗ്യം കൊണ്ടാണ്, നന്ദി''. മിഷന്‍ ആശുപത്രിയിലെത്തിച്ചു സിടി സ്‌കാനിങ് ഉള്‍പ്പെടെ പരിശോധന നടത്തി. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടറും വ്യക്തമാക്കി. എട്ടു വര്‍ഷമായി പാരാഗ്ലൈഡിങ് പൈലറ്റായി പ്രവര്‍ത്തിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഓര്‍മയില്‍ പരിശീലനത്തിന്റെ ഭാഗമായി അപകടങ്ങള്‍ ഉണ്ടായതല്ലാതെ പറക്കലില്‍ അപകടം ആദ്യമാണ്.
പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണില്‍ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകന്‍ സന്ദീപിന്റെ പിഴവാണെന്ന് എഫ്‌ഐആര്‍. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രെയ്‌നര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്. അപകടകരമായി പറക്കല്‍ നടത്തിയതിന് ജീവനക്കാര്‍ക്കും വര്‍ക്കല ഫ്‌ലൈയിങ് അഡ്വെഞ്ചര്‍ എന്ന കമ്പനിക്കുമെതിരെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസ്. അപകടത്തില്‍പ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവര്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ സംശയം. അപകടത്തില്‍ പരുക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിനിയില്‍നിന്ന് പാരാഗ്ലൈഡിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ സ്റ്റാംപ് ഒട്ടിച്ച വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. ആശുപത്രി ജീവനക്കാരെന്ന വ്യാജേനയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് പറയുന്നു. ഇത് ഇവര്‍ക്ക് പരാതിയില്ലെന്ന് എഴുതിച്ചേര്‍ക്കുന്നതിനാണെന്നാണ് സംശയം.
https://www.facebook.com/Malayalivartha























