എംവി ഗോവിന്ദന്‍ ആരാ രണ്ടാം സ്റ്റാലിനോ? സംസ്ഥാന ജാഥയ്ക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് കാണിച്ചത് മാടമ്പിത്തരമോ മനുഷ്യത്വക്കേടോ ദിവസക്കൂലിക്കാരനായ മൈക്ക് ഓപ്പറേറ്ററുടെ മുതുകത്തു കയറുന്നത് എന്ത് തൊഴിലാളി നയം? ഗുണ്ടായിസം ഇവിടെ ചെലവാകില്ല സഖാവേ...!

എംവി ഗോവിന്ദന്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസ്ഥാന ജാഥയ്ക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് കാണിച്ചത് മാടമ്പിത്തരമോ മനുഷ്യത്വക്കേടോ എന്നതിലാണ് കേരളത്തിലെ ചര്‍ച്ച. യോഗത്തിന് ആളു കുറവായതിനും ശബ്ദം കുറഞ്ഞുപോയതിനും പറയാന്‍ വാക്കുകളില്ലാതെ വന്നതിനും ദിവസക്കൂലിക്കാരനായ മൈക്ക് ഓപ്പറേറ്ററുണ്ടെ മുതുകത്തു കയറുന്നത് എന്ത് തൊഴിലാളി നയമാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
ദേശീയ നേതാവായ സഖാവിനോട് മൈക്കിന് ചേര്‍ന്ന് നിന്നും സംസാരിക്കാന്‍ പറയാന്‍ ഓപ്പറേറ്റര്‍ തൊഴിലാളിക്ക് എന്ത് അധികാരം എന്നാണ് നവസ്റ്റാലിന്‍ ഗോവിന്ദന്റെ ധാര്‍ഷ്ട്യം. സിപിഎമ്മിന്റെ കണ്ണൂരില്‍ നിന്നുള്ള എല്ലാ സംസ്ഥാന നേതാക്കളുടെയും ശൈലി എക്കാലവും ഒരേ രീതിയില്‍, ഒരോ ശൈലിയില്‍ തന്നെയാണ് എന്നതാണ് സത്യം. പിണറായി വിജയന്‍, എം ജയരാജന്‍, പി ജയരാജന്‍, എംവി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി മൈക്കിനു മുന്നില്‍ ധിക്കാരത്തിന് ആരാണ് മോശക്കാരന്‍.
ഒരേ സമയം ചിരിക്കുകയും ചിരിച്ചുകൊണ്ട് കഴുത്തറക്കുകയും ചെയ്യുന്ന നയമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്. സിപിഎമ്മില്‍ ബദല്‍ നയം അവതരിപ്പിച്ച എംവി രാഘവന്‍ സിഎംപി രൂപീകരിച്ചപ്പോള്‍ നിയമസഭയുടെ നടുത്തളത്തില്‍ രാഘവന്റെ അടിവയറ്റില്‍ ചവിട്ടിയ സംഘത്തില്‍ കോടിയേരി ഉള്‍പ്പെടെയുള്ള സംഘം മുന്നിലുണ്ടായിരിക്കുന്നുവെന്നത് കേരളം മറന്നിട്ടില്ല. മൈക്കിനു മുന്നില്‍ പരനാറി പ്രയോഗം തുടങ്ങി തെമ്മാടിത്തം വിളമ്പുകയും മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറുകയും ചെയ്യുന്ന പിണറായി വിജയന്റെ പഴയ ശൈലി കേരളം മറന്നിട്ടില്ല.
പ്രസംഗം ഏറാന്‍മൂളികളും അന്ധവിശ്വാസികളുമായ അടിമ സഖാക്കള്‍ക്ക് നന്നായും വ്യക്തമായും കേള്‍ക്കണമെങ്കില്‍ മൈക്കിനോട് ചേര്‍ന്ന് നില്‍ക്കണമെന്ന് പതിയെ ചെവിയില്‍ പറഞ്ഞ മൈക്ക് ഓപ്പറേറ്ററെ മാളയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലകെട്ട നിലയിലാണ് ശാസിച്ചത്. കണ്ണൂരിലെ പാര്‍ട്ടി ഫോറത്തിലായിരുന്നെങ്കില്‍ അപ്പോള്‍ കൊടുത്തേനേ ചെപ്പയ്ക്ക് ഒരടി.പാര്‍ട്ടി ഫോറത്തിന്റെ പരസ്യ സമ്മേളനങ്ങളിലും രഹസ്യ സമ്മേളനങ്ങളിലും ജയരാജന്‍മാരുടെ കൊലവിളി പ്രസംഗങ്ങള്‍ മുന്‍പ് കേരളം പല തവണ കേട്ടിട്ടുണ്ട്.
തലവെട്ടും കൈവെട്ടും കാല്‍വെട്ടും വെള്ളപുതപ്പിക്കും എന്നൊക്കെ പറഞ്ഞ് എത്രയോ ഭീഷണി പ്രസംഗങ്ങള്‍ ഇക്കൂട്ടര്‍ പരസ്യമായി നടത്തിയിട്ടുണ്ട്. ഹര്‍ത്താല്‍ നിരോധിച്ച ജഡ്ജിയെ വരെ ചീത്തവിളിച്ച ജയരാജന്‍മാര്‍ സിപിഎമ്മിന്റെ മുന്‍നിരയിലുണ്ടായിരിക്കെ ജനാധിപത്യയെയും കോടതിയെയും വ്യവസ്ഥിതിയെയും പോലും അംഗീകരിക്കാത്തവരാണ് ഇവരൊക്കെയാണ് നാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അടിമകളായ അണികള്‍ക്കും മാത്രം ഇന്നേവരെ തിരിച്ചറിവുകളുണ്ടായിട്ടില്ല.
ശതകോടി കള്ളപ്പണം കൊണ്ട് ഇപി ജയരാജന്‍ സഖാവ് ആയുര്‍വേദ റിസോര്‍ട്ട് പണിത സംഭവത്തിലും അണികള്‍ വെറും പൊട്ടന്‍മാരെ പോലെ കഴിയുകയാണ്. കേരളം ചുട്ടുപൊള്ളുന്ന ഈ മാര്‍ച്ച് മാസത്തില്‍ എന്തിനാണ് എംവി ഗോവിന്ദന്‍ കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും ചീത്ത വിളിക്കാന്‍ ഇങ്ങനെയൊരു വെയില്‍കാച്ചില്‍ നടത്തുവെന്ന് വ്യക്തമല്ല. ഗോവിന്ദന്‍ വടക്കുനിന്ന് തെക്കോട്ട് ഒരു മാസം നടന്നാലൊന്നും ഇളകുന്നതോ ചലിക്കുന്നതോ അല്ല നരേന്ദ്ര മോദിയുടെ ഭരണകൂടം. ഈ ഗോവിന്ദനെ മോദി കണ്ടിട്ടുമില്ല അറിയുകയുമില്ല.
മൂന്നൂറോളം എംപിമാരുള്ള ബിജെപിക്കു മുന്നില്‍ ഒന്നോ രണ്ടോ എംപിമാരുള്ള സിപിഎം കുരച്ചും കൂവിയും പേടിപ്പിക്കാനിറങ്ങുന്നത് എത്രയോ വലിയ വിഡ്ഡിത്തമാണ്. മോദിയെയും ബിജെപി സര്‍ക്കാരിനെയും മൈക്ക് കെട്ടി നാടു നീളെ ചീത്ത വിളിച്ചാല്‍ അടിമ അണികളില്‍ കുറെപ്പേരുടെ കൈയടി ഉണ്ടായേക്കാമെന്നല്ലാതെ കേന്ദ്ര സര്‍ക്കാരിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം.
വിലക്കയറ്റം മുതല്‍ നികുതിക്കൊള്ളവരെയായി ജനങ്ങളെ വട്ടം പിഴിയുന്ന സര്‍ക്കാരിന്റെ ഗതികെട്ട പോക്കിനെതിരെ സിപിഎമ്മിനുള്ളില്‍ അണികളുടെ ഒരു പ്രതികരണവും ഉയരുന്നില്ല. ബജറ്റിലെ പകല്‍ക്കൊള്ളയ്‌ക്കെതിരെയും ജനചൂഷണത്തിനെതിരെയും പ്രതികരിക്കാന്‍ സിപിഎമ്മിനുള്ളിലെ ഒരു സംഘടനയും മുന്നോട്ടുവരുന്നുമില്ല. റോഡില്‍ വാഹനങ്ങള്‍ പിടിച്ചുനിറുത്തി നിസാര കുറ്റങ്ങളുടെ പേരില്‍ പോലീസ് നടത്തിവരുന്ന പിഴയടക്കപ്പിക്കല്‍ ചൂഷണത്തിനെതിരെ പ്രതികരിക്കാനും ആരുമില്ല.
മൂന്നോ നാലോ ഭക്ഷക്കിറ്റ് നല്‍കി വോട്ടും ഭരണവും പിടിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇപ്പോള്‍ നല്‍കാന്‍ കിറ്റുമില്ല ഔദാര്യവുമില്ല. ക്ഷേമപെന്‍ഷനുകളും ഔദാര്യങ്ങളും സബ്‌സിഡിയും നഷ്ടപരിഹാരവുമൊന്നു നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ പണവുമില്ല. ഇത്തരത്തില്‍ ജനചൂഷണം മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു.
പിണറായി വിജയനു ശേഷം അടുത്ത മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ടിറങ്ങിയ ഗോവിന്ദന് ഇപ്പോള്‍ നടത്തുന്ന ജാഥയിലൂടെ കേരള രാഷ്ട്രീയത്തില്‍ നേരിയ ചലനം പോലും സൃഷ്ടിക്കാന്‍ സാധിക്കുകയുമില്ല.
തിരുവനന്തപുരത്ത് മഹാറാലി സംഘടിപ്പിച്ച് കേന്ദ്ര നേതാക്കളായ സീതാറം യച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വേദിയിലെത്തിച്ചാലൊന്നും കിട്ടുന്നതല്ല ജനപിന്തുണയെന്ന് ഗോവിന്ദന്‍ തിരിച്ചറിഞ്ഞിട്ടില്ല. മാളയിലെ പൊതുവേദിയില്‍ ഏതോ മൈക്ക് കമ്പനിക്കാരന്റെ കുലിത്തൊഴിലാളിയായ ചെറുപ്പക്കാരനോട് ശബ്ദം നന്നാകാത്തതിന്റെ പേരില്‍ കയര്‍ത്തു കസറുന്ന ഗോവിന്ദനെയാണ് കേരളം കഴിഞ്ഞ ദിവസം കണ്ടത്.
സമ്മേളനം കേള്‍ക്കാനും സഖാവിന് പൊങ്കാലയിടാനും പ്രതീക്ഷിച്ച അണികള്‍ കടന്നുവരാതിരിരുന്നതിന്റെ കലിപ്പ് മൈക്കുകാരന്റെ മുതുകത്ത് തീര്‍ക്കുയും കാല്‍ മണിക്കൂര്‍ മൈക്ക് സാങ്കേതിക വിദ്യയെയക്കുറിച്ച് വേദിയില്‍ ക്ലാസെടുക്കുകയും ചെയ്യാന്‍ എംവി ഗോവിന്ദന്‍ ആരാ കാറല്‍ മാക്‌സോ അതോ സ്റ്റാലിനോ എന്നാണ് കേരളം ചോദിച്ചുപോകുന്നത്. ഗോവിന്ദന്‍ മുന്‍പ് എംഎല്‍എയും മന്ത്രിയുമൊക്കെയായിരിക്കാം. നിലവില്‍ പോളിറ്റ് ബ്യൂറോയിലെ മഹാസാന്നിധ്യവുമായിരിക്കാം. അടസ്ഥാനപരമായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പ്രൈമറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പഠിപ്പിച്ചിരുന്ന ഒരു പത്താം ക്ലാസുകാരന്‍ മാത്രമായിരിക്കെ ആ നിലവാരം പോലും മാളയിലെ വേദിയിലും മറ്റ് പ്രസംഗവേദികളിലും ഗോവിന്ദന്‍ കാണിച്ചില്ല എന്നതാണ് പച്ചയായ യാഥാര്‍ഥ്യം.
കേരളത്തില്‍ സിപിഎമ്മിലെ നേതാക്കള്‍ക്ക് ആരെ വേണമെങ്കിലും വെല്ലുവിളിക്കാം ശാസിക്കാം ശിക്ഷിക്കാം എന്നതാണ് എക്കാലത്തെയും പാര്‍ട്ടിയുടെ അപ്രഖ്യാപിത നയം. പരനാറീയെന്നും അഭിവന്ദ്യനെന്നും കുറ്റിച്ചൂലെന്നുമൊക്കെ പരസ്യപ്രസംഗവും വെല്ലുവിളിയും നടത്തിയിട്ടുള്ള പിണറായിയെക്കാള്‍ ഒട്ടും ഉയരത്തിലല്ല എംവി ഗോവിന്ദന്‍ എന്നു വ്യക്തമാണ്. ഗോവിന്ദന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിക്കുടുംബത്തില്‍ നിന്ന് സംസ്ഥാന സിപിഎമ്മില്‍ ഏഴെട്ടു പ്രമുഖ നേതാക്കന്‍മാരും അവര്‍ക്ക് സര്‍വാധിപത്യവുമുണ്ടെന്നാണ് സഖാവിന്റെ ധാരണ. ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതെ പ്രവാസി മലയാളി സാജന്‍ ആത്മഹത്യ ചെയ്യാന്‍ വഴിയൊരുക്കിയ സംഭവത്തിനു പിന്നിലെ നഗരസഭാധ്യക്ഷ ഇതേ ഗോവിന്ദന്‍മാഷിന്റെ ഭാര്യ പികെ ശ്യാമളയായിരുന്നുവെന്ന് കാലം മറന്നുപോയിട്ടില്ല.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ മൊറാഴ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച ഗോവിന്ദന്‍ പ്രാഥമിക സ്‌കൂള്‍ പഠത്തിനുശേഷം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ പാസായ ശേഷമാണ് പരിയാരം ഇരിങ്ങല്‍ യു.പി.സ്‌കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനായതും പിന്നീട് അധ്യാപക ജോലിയില്‍ നിന്നും സ്വയം വിരമിച്ചതും. പത്തും ഗുസ്തിയും പാസായ ഒരാളില്‍നിന്ന് പ്രബുദ്ധ രാഷ്ട്രീയകേരളം ഇതില്‍കൂടുതല്‍ ഒന്നുമേ പ്രതീക്ഷിക്കുന്നുമില്ല, പ്രതീക്ഷിക്കേണ്ടതുമില്ല.
കൈയേറ്റവും അക്രമവും കണ്ണൂരില്‍ കായികവിനോദമാക്കിയ കാലത്ത് ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി ഗോവിന്ദന്‍ യുവജനങ്ങളെ നയിച്ചിട്ടുണ്ട്. കണ്ണൂരിലെ ഗ്രാമങ്ങളില്‍ കൊള്ളയും കൊലയും കുത്തും വെട്ടും നടമാടിയ കാലത്തെ നേതാക്കളുടെ ഗണത്തില്‍പ്പെട്ടവരാണ് ഇന്നത്തെ സംസ്ഥാന സിപിഎമ്മിലെ പ്രബലന്‍മാര്‍ എന്നതും കാലം വിസ്മരിച്ചിട്ടില്ല.
സിപിഎം പോലൊരു പ്രസ്ഥാനത്തിന്റെ തലപ്പത്തെ നേതാക്കളില്‍ ഇക്കാലത്ത് സഹിഷ്ണുത എന്നതൊന്നില്ല. മറിച്ച് സ്റ്റാലിനിസ്റ്റ് ഗുണ്ടായിസത്തിന്റെ തീവ്രവികാരവും മാവോ അധികാരത്തിന്റെ മസില്‍പവറും മാത്രമാണ് സിപിഎം നേതാക്കളെ നയിക്കുന്നചാലകശക്തി. ഇഎംഎസ് നമ്പൂതിരിപ്പാടിനെയും സിഎച്ച് കണാരനെയും എകെ ഗോപാലനെയും ചടയന്‍ ഗോവിന്ദനെയുംപോലുള്ള മഹാമാന്യന്‍മാര്‍ നയിച്ച പ്രസ്ഥാനത്തെ ഇന്നു നയിക്കുന്നത് ഗുണ്ടായിസമാണെന്നത് കേരളരാഷ്ട്രീയത്തിന് ഒരിക്കലും ഭൂഷണമല്ല.
ഗോവിന്ദന്‍ റാലി നയിച്ചു വരുന്ന ഇതേ സമയം ലൈഫ് മിഷനും ശിവശങ്കരനും രവീന്ദ്രനുമൊക്കെ സര്‍ക്കാരിന്റെ ഇമേജ് തകര്‍ത്തു തരിപ്പണമാക്കുകയാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിനെ നയിച്ചിരുന്നവര്‍ ഇതേ ശിവശങ്കരനും രവീന്ദ്രനുമൊക്കെയായിരുന്നു. പെണ്ണും പണവും പവറുമൊക്കെയായി ഭരണസിരാകേന്ദ്രത്തെ ഭരിച്ചു മുടിച്ചതിനെക്കുച്ചൊന്നും ഗോവിന്ദനു പറയാനില്ല.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന സമീപനത്തില്‍ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന ഒരു മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടുകയറുന്ന സമീപനം കൊണ്ട് ഗോവിന്ദന്‍ എന്തു നേടാന്‍. സിപിഎം എന്തു നേടാന്‍. ഗോവിന്ദന്റെ മൈക്കുശാസനയ്‌ക്കെതിരെ ഒരു ഏഴാംകൂലി പോലും സിപിഎമ്മില്‍ പ്രതികരിക്കുന്നില്ല എന്നത് എത്രയോ ദയനീയം. എവിടെപ്പോയി എംഎ ബേബിയും തോമസ് ഐസക്കും സുധാകരനുമൊക്കെയെന്ന് സഖാക്കള്‍ ഒന്ന് അന്വേഷിച്ചിറങ്ങിയാല്‍ ഏറെ നന്ന്.
https://www.facebook.com/Malayalivartha























