അന്ന് പിണറായി മാതൃഭൂമിയേയും വേട്ടയാടി...! വാര്‍ത്ത അവതാരകനെ കോടതി കയറ്റി ജാമ്യമില്ലാ വകുപ്പ് ചുമത്തി ആ നടപടി, ഏഷ്യാനെറ്റിനെതിരായ കേസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മാതൃഭൂമി വേട്ടയും ചര്‍ച്ചയിൽ

തങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന മാധ്യമങ്ങളെ മുമ്പും പിണറായി സര്‍ക്കാര്‍ വേട്ടയാടിയിരുന്നു. ഏഷ്യാനെറ്റിനെതിരായ കേസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മാതൃഭൂമി വേട്ടയും ചര്‍ച്ചയായി. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കൊല്ലം എ.സി.പിയായിരുന്ന പ്രദീപ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡിവൈഎഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. ബിജു സിറ്റി പോലീസ് കമ്മിഷ്ണര്‍ക്ക് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. 2018 ജൂണ്‍ ഏഴിന് സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ പ്രൈംടൈം ഡിബേറ്റില്‍ വേണു ആമുഖമായി നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആധാരമായത്. രണ്ട് വ്യക്തികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി മതസ്പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ വേണു ശ്രമിച്ചെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി..
ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം ഇങ്ങിനെയാണ്. 2018ന്റെ പകുതിയോടെ സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ പതിവായിരുന്നു. അങ്ങനെയിരിക്കെ ആലുവയില്‍ ബൈക്ക് യാത്രക്കാരനായ ഉസ്മാന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതി വിവാദമായി. ഉസ്മാന്റെ ബൈക്കും മഫ്തിയിലായിരുന്ന പോലീസുകാര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാക്കേറ്റം നടക്കുകയും അത് കയ്യേറ്റത്തില്‍ കലാശിക്കുകയും ആയിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്‍ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
കാറിലുണ്ടായിരുന്ന പോലീസുകാര്‍ യൂണിഫോമിലായിരുന്നില്ലെന്ന് ഇയാള്‍ പരാതിയില്‍ ഉന്നയിച്ചു. അതേസമയം യുവാവിനെ ഗുണ്ടാസംഘം മര്‍ദ്ദിച്ച ശേഷം കാറില്‍ കടത്തി കൊണ്ടുപോയെന്ന് കരുതി നാട്ടുകാര്‍ എടത്തല പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം എന്താണെന്ന് മനസ്സിലായത്. ഇവര്‍ ബഹളം വെച്ച ശേഷമാണ് ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചരയോടെ കസ്റ്റഡിയിലെടുത്തിട്ട് അതുവരെ സ്‌റ്റേഷനില്‍ വെച്ചു. അവസാനം ഡിവൈഎസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയ ശേഷമാണ് ചികിത്സയ്ക്ക് അയച്ചത്. മര്‍ദ്ദിച്ച ശേഷം പോലീസ് ഉസ്മാനെതിരെ കേസെടുത്തു.
അന്ന് നിയമസഭ നടക്കുന്ന സമയമാണ്. പ്രതിപക്ഷം ഈ വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് കൊടുത്തു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പോലീസിനെ ന്യായീകരിച്ചെന്ന് മാത്രമല്ല ആലുവയില്‍ പ്രതിഷേധം നടത്തിയവര്‍ തീവ്രവാദസ്വഭാവമുള്ളവരാണെന്നും അത്തരക്കാരെ പ്രതിപക്ഷം സംരക്ഷിക്കുകയാണെന്നും ആക്ഷേപിച്ചു. പോലീസിനെ ആക്രമിച്ചവരില്‍ തീവ്രവാദികളും ഉണ്ടെന്ന മുന്‍നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. അതിന് കാരണം പ്രതിഷേധക്കാരില്‍ ഒരാള്‍ക്കെതിരെ യു.എ.പി.എ കേസ് ഉണ്ടായിരുന്നു എന്നതാണ്.
അത്തരം കേസ് ഉള്ളവര്‍ക്ക് പ്രതിഷേധിക്കാന്‍ പാടില്ല എന്ന് രാജ്യത്ത് നിയമം ഇല്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. അത് മനപൂര്‍വം എടുത്ത് പറഞ്ഞതാണ്. ആലുവ ആരുടെയും സ്വതന്ത്ര റിപ്പബ്‌ളിക് അല്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി പ്രസംഗത്തിനിടെ നല്‍കിയിരുന്നു. മഫ്തിയില്‍ വന്ന പോലീസുകാരും ബൈക്കില്‍ പോയ ഉസ്മാന്‍ എന്ന യുവാവും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പോലീസ് തിണ്ണമിടുക്കും ക്രൂരതയും കാട്ടിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. അതിന് മുഖ്യമന്ത്രി ആലുവക്കാരെയാകെ തീവ്രവാദികളാക്കി.
2018 ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലിലെ അന്തിചര്‍ച്ചയില്‍ വേണു ഈ വിഷയം അവതരിപ്പിച്ചു. അന്ന് വേണു പറഞ്ഞത് ഇങ്ങിനെയാണ്: ' കേരളത്തിലെ മുസ്ലിം സഹോദരങ്ങളേ... നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്. നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്' മര്‍ദ്ദനമേറ്റ ഉസ്മാന്‍ നോമ്പ് തുറയ്ക്ക് പോയപ്പോഴാണ് അപകടം നടന്നത്. വേണുവിനെതിരെ അന്ന് വ്യാപക സൈബര്‍ ആക്രമണം ഉണ്ടായി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് പോലീസ് കേസെടുത്തത്.
അതുകൊണ്ട് സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണ് മാതൃഭൂമിയേയും വേണുവിനെയും വേട്ടയാടാന്‍ തീരുമാനിച്ചതെന്ന് വ്യക്തമായി. 532/2018 എന്ന ക്രൈം നമ്പരിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചതായി അന്ന് വാര്‍ത്തകള്‍ വന്നു. ഇതിനിടെ വേണു കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 2018 ജൂലായ് 22ന് ജഡ്ജി സി.ജയചന്ദ്രന്‍ ജാമ്യം അനുവദിച്ചു. അതോടെ സര്‍ക്കാരിന്റെ കാറ്റ് പോയി. തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോട് പിണറായി സര്‍ക്കാരിനുള്ള അസഹിഷ്ണുത എത്രത്തോളം ഉണ്ടെന്ന് പറയാനാണ് ഈ ചരിത്രം ഓര്‍മിപ്പിച്ചത്. ഇനിയും വേട്ടയാടലുകളുണ്ടാകും കാരണം മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഒരുപാട് കഥകള്‍ മറച്ചുവയ്ക്കാനുണ്ട്.
https://www.facebook.com/Malayalivartha
























