പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ അമ്മയായ 37കാരിയെ 27ദിവസം ജയിലിലടച്ചതിന് മൂന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ നടപടി.... ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു... ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണിത്...

പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ അമ്മയായ 37കാരിയെ 27ദിവസം ജയിലിലടച്ചതിന് മൂന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ നടപടി. ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണിത്.
2020 ഡിസംബറിൽ കടയ്ക്കാവൂർ പൊലീസെടുത്ത കേസ്, കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് തുടർ നടപടികൾ വേണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അമ്മയെ അറസ്റ്റ് ചെയ്യും മുൻപ്, അവരും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഐ.ജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെ ,ഹൈക്കോടതിയാണ് അമ്മയ്ക്ക് ജാമ്യം നൽകിയത്. അമ്മയുടെ മൊബൈൽ കണ്ടെത്തി മഹസർ തയ്യാറാക്കിയപ്പോൾ എസ്.ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായെന്നും സി.ഐ ശിവകുമാറും ഡിവൈ.എസ്.പി സുരേഷും നിയമോപദേശം തേടാതെയും എസ്.ഐയ്ക്ക് നിർദ്ദേശം നൽകാതെയും ഗുരുതരവീഴ്ച വരുത്തിയെന്നും ഡി.ജി.പി കണ്ടെത്തി. എസ്.ഐയും കുട്ടിയുടെ പിതാവും തമ്മിൽ 21ദിവസത്തിനിടെ 67തവണ സംസാരിച്ചു.
3 ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോൺ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല.ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിക്കുകയായിരുന്നു. മന:ശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയെങ്കിലും പൊലീസ് വക വച്ചിരുന്നില്ല. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള 3 ആൺമക്കളും 6 വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്.സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ അറസ്റ്റിലായ ആദ്യത്തെ കേസായിരുന്നു ഇത്. കുട്ടിയുടെ മാതാപിതാക്കൾ പിണക്കത്തിലായിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. പിതാവ് പുനർവിവാഹിതനായി ഗൾഫിലേക്ക് പോയി. വിവാഹ മോചനക്കേസും നടക്കുന്നുണ്ട്. അച്ഛനൊപ്പം ഗൾഫിൽ പോയിരുന്ന കുട്ടി തിരികെ വന്ന ശേഷമാണ് അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി അച്ഛൻ മുഖാന്തരം പൊലീസിനെ സമീപിച്ചത്.
കുടുംബ വഴക്കിൽ അമ്മയെ പീഡകയാക്കിമൂന്നു വർഷമായി യുവതിയുമായി അകന്നുകഴിയുന്ന ഭർത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് ജീവനാംശത്തിന് കേസു കൊടുത്തതാണ് കള്ളക്കേസിനിടയാക്കിയത്.അമ്മയ്ക്കെതിരെ 13 വയസുകാരന്റെ മൊഴിയിൽ പ്രാഥമികാന്വേഷണം നടത്താതെയും ആധികാരികത ഉറപ്പാക്കാതെയുമായിരുന്നു അറസ്റ്റും റിമാൻഡും.
ഭർത്താവിനെതിരെ ജമാഅത്ത് കമ്മിറ്റിക്കും ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കും അമ്മ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല.'അമ്മയും കുഞ്ഞും പവിത്ര ബന്ധം'അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മള സ്‌നേഹം മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ലെന്നും ജനനത്തിന് മുമ്പേ തുടങ്ങുന്ന സ്‌നേഹബന്ധത്തിന് ഉപാധികളില്ലെന്നും പറഞ്ഞ ഹൈക്കോടതി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. അമ്മക്ക് നേരെ പീഡനം ആരോപിക്കുന്ന കേസ് മാതൃത്വത്തിന്റെ പവിത്രതയെ അവഗണിക്കുന്നതാണെന്നും ജസ്റ്റിസ് വി. ഷെർസിയുടെ ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha

























