ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പാളയത്ത് ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം പുറംലോകം അറിയുന്നത് . ഒരു നാടിനെ മുഴുവൻ നടുക്കിയിരിക്കുകയാണ് ബിജുവിന്റെ മരണം . ബിജുവിന്റെ ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. പ്രതികള്‍ ബിജുവിനോട് എത്രത്തോളം ക്രൂരമായാണ് പെരുമാറിയതെന്ന് ഈ മുറിവുകള്‍ വ്യക്തമാക്കുന്നു. കഴുത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി മാത്രം 18 കുത്തുകളേറ്റിട്ടുണ്ട്. ബിജുവിന്റെ മരണം ഉറപ്പാക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയാണ് ആക്രമണം നടത്തിയതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ബിജുവിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം പരിശോധിച്ച അന്വേഷണസംഘം, കൊലപാതകത്തിനായി സാധാരണ അടുക്കളകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി (കിച്ചണ്‍ നൈഫ്) ആയിരിക്കാം ഉപയോഗിച്ചതെന്ന നിഗമനത്തിലാണ്. വീടിനുള്ളില്‍ നടന്ന മല്‍പ്പിടുത്തത്തിനിടയിലാണ് ഇത്രയധികം കുത്തുകള്‍ ഏറ്റതെന്നാണ് കരുതുന്നത്. പ്രതികള്‍ കൃത്യമായ ആസൂത്രണത്തോടെയാണോ എത്തിയത് എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
അതെ സമയം പുറത്തു വരുന്ന വിശദാംശങ്ങൾ അനുസരിച്ച് കൃത്യമായി പ്രതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് തെളിയുകയാണ് .പ്രതികളെക്കുറിച്ച് ചില സുചനകൾ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി വ്യക്തമാക്കിയിട്ടുണ്ട് .ലഹരി സംഘങ്ങള്‍ക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി വിവരം നല്‍കിയതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ലഹരി മാഫിയയുടെ കടുത്ത പ്രതികാരമാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബിജുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.പൊതുജന പങ്കാളിത്തത്തോടെ ലഹരിസംഘങ്ങളെ പിടികൂടാന്‍ പോലീസ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി ബിജു പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തുന്നു. ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ രാത്രികാലങ്ങളില്‍ പരസ്യ മദ്യപാനത്തിനും ലഹരി ഇടപാടുകള്‍ക്കുമായി എത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ബിജു പോലീസിന് കൈമാറിയത്.പോലീസിന് വിവരം നല്‍കിയതിന് പിന്നാലെ പ്രദേശത്തെ
ലഹരിസംഘങ്ങള്‍ക്ക് ബിജുവിനോട് കടുത്ത ശത്രുതയുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമ്മയും ബന്ധുക്കളും ഉറച്ചുവിശ്വസിക്കുന്നത്. ബിജു നല്‍കിയ വിവരങ്ങള്‍ ലഹരിസംഘങ്ങളിലേക്ക് ചോര്‍ന്നുപോയിട്ടുണ്ടോഎന്ന കാര്യത്തിലും നാട്ടുകാര്‍ക്കിടയില്‍ വലിയ സംശയങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെകിലും തീർച്ചയായും അത് ഗുരുതരമായ തെറ്റ് തന്നെയാണ് . നാടിനെ രക്ഷിക്കാൻ ചെറുപ്പക്കാരെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ പൊലീസിന് വിവരം നൽകിയ ചെറുപ്പക്കാരനെ കുറിച്ച് പ്രതികൾക്ക് ചോർത്തിയതും പോലീസ് തന്നെയാണോ എന്നുള്ള ഗുരുതരമായ സംശയമാണ് ഉയരുന്നത് .
https://www.facebook.com/Malayalivartha


























