ഒന്നൊന്നര ജീവിതമാ... സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാര്‍; മദ്യപിച്ചു ലക്കുകെട്ടു കിടക്കുന്നത് പതിവ്; പൊലീസിനെ സഹായിക്കാന്‍ പോയി കുത്തേറ്റു തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയില്ല; നാടാകെ ഇളകുന്നു

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന സന്ദീപിനെ കുറിച്ച് നാട്ടുകാര്‍ക്ക് വളരെ മോശം അഭിപ്രായം. സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്നാണ് വെളിയം ചെറുകരക്കോണത്തെ നാട്ടുകാര്‍ പറയുന്നത്. അധ്യാപകന്‍ മദ്യപിച്ചിരുന്നതിനാല്‍ നാട്ടില്‍ അവമതിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ മദ്യപിച്ച് വഴക്കുണ്ടാക്കുകയോ കേസുകളില്‍ പെടുകയോ ചെയ്തിട്ടില്ലെന്നും അറിയുന്നവര്‍ പറയുന്നു.
മദ്യപിച്ചു ലക്കുകെട്ടു കിടക്കുമ്പോള്‍ കൂട്ടുകാരോ ബന്ധുക്കളോ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. മദ്യാസക്തിയില്‍നിന്നു മുക്തനാകാന്‍ മുന്‍പ് ചികിത്സയ്ക്കു പോയിരുന്നുവത്രേ. മദ്യപാനം അതിരു വിട്ടതോടെ ഭാര്യയും മക്കളും മാറിത്താമസിച്ചു. പന്ത്രണ്ടും എട്ടും വയസ്സുള്ള ആണ്‍മക്കളുണ്ട്. വിലങ്ങറ യുപി സ്‌കൂളിലെ അധ്യാപകനായ സന്ദീപ് സംരക്ഷിത അധ്യാപകനായി നെടുമ്പന യുപി സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു.
അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ ആശുപത്രിയിലായതിനാല്‍ വീട് അടഞ്ഞുകിടക്കുകയാണ്. സഹോദരന്‍ കൊട്ടാരക്കരയിലാണു താമസം. നാട്ടില്‍ എവിടെയെങ്കിലും സംഘര്‍ഷം വല്ലതും നടന്നോയെന്നു ചൊവ്വാഴ്ച വൈകിട്ട് ഇയാള്‍ പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചുവിട്ട ഇയാള്‍ പലയിടത്തും കറങ്ങിനടന്നു. പുലര്‍ച്ചെ 2.30ന് സമീപവാസി നെട്ടയം സ്‌കൂളിലെ പ്രധാന അധ്യാപകനായ ശ്രീകുമാറിന്റെ വീടിന്റെ സമീപത്തുള്ള റബര്‍ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് ചാടിയ സന്ദീപ് ആരോ കൊല്ലാന്‍ വരുന്നു എന്നുപറഞ്ഞു വിളിച്ചു കൂവി. ചാട്ടത്തില്‍ കാലിനു മുറിവേറ്റു രക്തം വാര്‍ന്നു. ശ്രീകുമാര്‍ അയല്‍വാസികളെയും പൊതുപ്രവര്‍ത്തകന്‍ ബിനുവിനെയും വിളിച്ചുവരുത്തി. അനുനയിപ്പിക്കാന്‍ നോക്കിയപ്പോഴും ആരോ കൊല്ലാന്‍ വരുന്നുവെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ഫോണെടുത്ത് പൊലീസിനെ വിളിച്ചു.
വന്ദനയെ കുത്തിക്കൊന്ന കേസില്‍ പിടിയിലായ സന്ദീപ് പ്രകോപിതനായതിന്റെ കാരണം അറിയാതെ അമ്പരക്കുകയാണ് നാട്. ആശുപത്രിയിലെത്തുമ്പോഴും കാലിലെ മുറിവില്‍ തയ്യലിടുമ്പോഴും ശാന്തനായിരുന്ന ഇയാള്‍ പെട്ടെന്നാണു രാജേന്ദ്രന്‍പിള്ളയെ ചവിട്ടിവീഴ്ത്തിയതും ബിനുവിനെ കുത്തിയതും. തടസ്സം പിടിക്കാന്‍ എത്തിയ മറ്റുള്ളവരെയും കുത്തി. ഒടുവില്‍ ഡോ. വന്ദനയെയും. ആക്രമണത്തിനു മുന്‍പ് ഡോക്ടറും നഴ്‌സും തന്നെ ചികിത്സിക്കുന്നതിന്റെ വിഡിയോ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
രാവിലെ 8.30നു ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴും ഇയാള്‍ അക്രമാസക്തനായി. ഇതോടെ പ്രതിയെ സ്‌ട്രെച്ചറില്‍ കിടത്തി കൈകള്‍ ബന്ധിച്ചാണു ചികിത്സ നടത്തിയത്. ഇതേനിലയിലാണു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയതും. ജയിലിലേക്കു കൊണ്ടുപോയതും ബന്ധിച്ചനിലയിലാണ്.
സന്ദീപിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പംപോയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ബിനുവിനും കുത്തേറ്റിരുന്നു. പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണു ബിനു. ബിനു പറയുന്നത് ഇങ്ങനെയാണ്.
പുലര്‍ച്ചെ ഞാന്‍ എത്തുമ്പോള്‍ ഒരു വടിയും പിടിച്ചുനിന്നു പൊലീസിനു ഫോണ്‍ ചെയ്യുകയായിരുന്നു സന്ദീപ്. കാലില്‍നിന്നു ചോര ഒലിക്കുന്നുണ്ടായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. പിന്നീടാണു പൊലീസ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ക്കാന്‍ പോലും കഴിയില്ല...
ചൊവ്വാഴ്ച ഉച്ചമുതല്‍ സന്ദീപ് ചെറുകരക്കോണം പരബ്രഹ്‌മ ക്ഷേത്രത്തിനടുത്തുള്ള ഇയാളുടെ വീടിനു സമീപത്തെ റോഡില്‍നിന്നു ബഹളം വയ്ക്കുന്നുണ്ടായിരുന്നു. രാത്രി 10നു ഞാനും അയല്‍ക്കാരായ രാജേന്ദ്രന്‍ പിള്ളയും അഭിലാഷും സ്ഥലത്തെത്തി സന്ദീപിനെ വീട്ടിലേക്കു പറഞ്ഞു വിട്ടു. ഇന്നലെ പുലര്‍ച്ചെ 3.30നു സമീപത്തെ, പടിഞ്ഞാറ്റതില്‍ ഗോപാലപിള്ളയുടെ വീടിന്റെ അടുക്കള വാതിലില്‍ എത്തിയ സന്ദീപ് ബഹളം വച്ചു. വിവരം അറിഞ്ഞു ഞാന്‍ വീണ്ടും അവിടെയെത്തി. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ സന്ദീപിന്റെ ബന്ധു കൂടിയായ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടിലെത്തി വിവരം അറിയിച്ചു. അപ്പോഴേക്കും പൊലീസും എത്തി.
ആരോ കൊല്ലാന്‍ വരുന്നു എന്നായിരുന്നു സന്ദീപ് പൊലീസിനോടു പറഞ്ഞത്. വടി കളയാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. എന്നെയും രാജേന്ദ്രന്‍ പിള്ളയെയും ഒപ്പം കൂട്ടിയാണു കൊട്ടാരക്കര ആശുപത്രിയിലേക്കു പൊലീസ് പോയത്.
ഡോ. വന്ദന ഇയാളെ പരിശോധിച്ച ശേഷം കാലിലെ മുറിവു കെട്ടാനായി ഡ്രസിങ് റൂമിലേക്കു മാറ്റി. എക്‌സ്‌റേ എടുക്കണമെന്നും നിര്‍ദേശിച്ചു. ഇതിനായി ഒപി ടിക്കറ്റുമായി നില്‍ക്കുമ്പോഴാണ് റൂമില്‍നിന്നു പുറത്തിറങ്ങി വന്ന സന്ദീപ് ഹോം ഗാര്‍ഡിനെയും പൊലീസിനെയും ആക്രമിച്ചത്. പിടിച്ചു മാറ്റാനെത്തിയ എന്നെയും വാരിയെല്ലിലും കഴുത്തിലും കുത്തി. പ്രാണരക്ഷാര്‍ഥം അടുത്തുളള മുറിയില്‍ കയറി കതകു തള്ളിപ്പിടിച്ച് ഇരിക്കുകയായിരുന്നു. ഇടയ്ക്കു തുറന്നു നോക്കുമ്പോള്‍ അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അല്‍പം കഴിഞ്ഞ് മുറിയില്‍നിന്നു പുറത്തിറങ്ങിയപ്പോഴാണ് ഡോക്ടര്‍ക്കും കുത്തേറ്റെന്ന വിവരം അറിയുന്നതെന്നും ബിനു പറഞ്ഞു.
https://www.facebook.com/Malayalivartha


























