കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നല്‍കിയത് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറാണെന്നാണ് ഓര്‍മ.... നല്ല ഉദ്ദേശത്തോടെയാണ് അദ്ദേഹമാ വാചകം സമ്മാനിച്ചതെങ്കിലും, നാട് ചെകുത്താന്‍മാരുടെ കോട്ടയായി മാറിയിരിക്കുകയാണ്.... ജനമാകട്ടെ ചെകുത്താന്മമാര്‍ക്കും കടലിനും നടുവിലും....

കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നല്‍കിയത് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറാണെന്നാണ് ഓര്‍മ. നല്ല ഉദ്ദേശത്തോടെയാണ് അദ്ദേഹമാ വാചകം സമ്മാനിച്ചതെങ്കിലും നാട് ചെകുത്താന്‍മാരുടെ കോട്ടയായി മാറിയിരിക്കുകയാണ്. ജനമാകട്ടെ ചെകുത്താന്മമാര്‍ക്കും കടലിനും നടുവിലും. അഴിമതി, തട്ടിപ്പ്, വെട്ടിപ്പ്, പട്ടാപ്പകല്‍ അരുംകൊല, ഇതിനെല്ലാം പുറമേ സര്‍ക്കാരിന്റെ അനാസ്ഥാന കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളും. നാട്ടിലെന്ത് നടന്നാലും ന്യായീകരിക്കാന്‍ മന്ത്രിമാരും പാര്‍ട്ടിയും അവരുടെ അടിമകളായ കുട്ടിസഖാക്കന്മാരും സൈബര്‍ പോരാളികളും രംഗത്തിറങ്ങും. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഏതറ്റംവരെയും പോകും. ഇവര് തന്നെയാണ് ഫാസിസത്തിനെതിരെ അരയും തലയും മുറുക്കിയിറങ്ങുന്നതും. ഈ കപടമുഖം കേരള ജനത തിരിച്ചറിഞ്ഞിട്ട് നാളേറെയായെങ്കിലും മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ സഹിച്ചുപോവുകയാണ്. താനൂരില്‍ 22 ജീവനുകളെ ജലത്തിനടിയിലേക്ക് തള്ളിയിട്ട് കൊന്നതിന് തുല്യമാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. അവരെ കുറ്റപ്പെടുത്താനാവില്ല.
ജനാധിപത്യവും നിയമവാഴ്ചയും ശക്തമായിരുന്നെങ്കില്‍ താനൂര്‍ ഒട്ടുംപുറം സ്വദേശി പുരയ്ക്കല്‍ മുഹാജിന്റെ മൊഴി രേഖപ്പെടുത്തി രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കുമായിരുന്നു.വിനോദസഞ്ചാരികളെ കുത്തിനിറച്ച അറ്റ്‌ലാന്റ്റിക് ബോട്ടിന്റെ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ഏപ്രില്‍ 23 ന് മന്ത്രിമാരായ വി അബ്ദുള്‍ റഹ്‌മാനോടും പി എ മുഹമ്മദ് റിയാസിനോടും മുഹാജ് പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരോടും പോലീസിനോടും ഞാന്‍ പലവട്ടം പറഞ്ഞിരുന്നു എന്നാണ് മുഹാജിന്റെ മൊഴി. ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായ ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ മറുപടിയും ആ നാട്ടുകാരെല്ലാം കേട്ടതാണ്. താനാണോ ബോട്ടിന് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് തീരുമാനിക്കുന്നതെന്ന് ചോദിച്ച സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിക്ക് നാട്ടുകാര്‍ താമസിക്കാതെ മറുപടി കൊടുക്കുമെന്നതിന് സംശയമില്ല. ബോട്ടുടമയായ നാസര്‍ എന്ന നരാധമനെ കയ്യാമം വെച്ച് കല്‍ത്തുറുങ്കിലടച്ചപോലെ ഈ മന്ത്രിയേയും അടയ്ക്കണം. അതാണ് വേണ്ടത്. അതിനിവിടെ നിയമം ഇല്ലാഞ്ഞിട്ടല്ല.
മന്ത്രി പുങ്കവന്റെ പണത്തിനും സമുദായ സ്വാധീനത്തിനും മുന്നില്‍ മുട്ടിലിഴയുന്നവരാണ് നാട് ഭരിക്കുന്നത്.ജനാധിപത്യ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാജാക്കന്മാര്‍ നടത്തിയിട്ടുള്ള ശാസനകളേക്കാള്‍ തരംതാഴ്ന്ന രീതിയിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഹാജിദിന് മറുപടി കൊടുത്തത്. പരാതിയുണ്ടെങ്കില്‍ എഴുതി എന്റെ പി.എയ്ക്ക് കൊടുക്ക്. അധികാര ലഹരി തലയ്ക്കു പിടിച്ചതിന്റെ എല്ലാ ലക്ഷണവും അതിലുണ്ട്. അടിയാനോട് ജന്മി കല്‍പ്പിക്കും പോലെ... ഇതാണോ റിയാസേ... തൊഴിലാളിവര്‍ഗ സര്‍വാധിപത്യം. അതോ സോഷ്യലിസമോ, കമ്മ്യൂണിസമോ? ഇതിനെ എന്താണ് വിളിക്കേണ്ടത്. ഉത്തരവാദിത്തമുള്ള ഒരു ഭരണാധികാരിയായിരുന്നെങ്കില്‍ പി.എയെ കൊണ്ട് പരാതി എഴുതി എഴുപ്പിച്ചിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമായിരുന്നു. എന്നിട്ട് എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമായിരുന്നു. മത്സ്യത്തൊഴിലാളിയായ മുഹാജിദിന് ഉണ്ടായ മനുഷ്യത്വവും മാനവികതയും സാമൂഹ്യബോധവും റിയാസിനും ഇല്ലാതെ പോയി. എന്നിട്ടും മുഹാജിദ് ആ പരാതി തമ്പ്രാന് എഴുതികൊടുത്തുവത്രെ.
താനൂരിലെ ജനങ്ങള്‍ക്ക് ബോട്ട് ഗതാഗതംഅടക്കം എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചിട്ടാണ് ഇവര്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചു കയറിയത്? ഒരു ദുരന്തം നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് രണ്ടാഴ്ചമുമ്പ് മുന്നറിയിപ്പ് കൊടുത്ത മുഹാജിദിനോട് ദേഷ്യവും വെറുപ്പുമായിരുന്നു മന്ത്രിമാര്‍ക്ക്. ദുരന്തം നടന്ന ശേഷം ഒന്ന് പശ്ചാത്തപിക്കുക പോലും ചെയ്യാതെ രണ്ട് മന്ത്രിമാരും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണിപ്പോഴും.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദന എന്ന യുവ ഡോക്ടറെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന് മുന്നിലിട്ടാണ് ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ കേരളം ഉണര്‍ന്നത് ഈ ദാരുണമായ വാര്‍ത്ത കേട്ടുകൊണ്ടാണ്. അതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സ്വന്തം വകുപ്പിനെ ന്യായീകരിക്കാന്‍ വളരെ നിരുത്തരവാദപരമായ പ്രസ്താവനയും നടത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അടക്കം ഡ്യൂട്ടി സമയത്ത് ആക്രമിക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത് നടക്കുന്നുണ്ട്. പലപ്പോഴും ശക്തമായ നടപടി സ്വീകരിക്കും എന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. കൊട്ടാരക്കരയിലേത് പോലുള്ളൊരു സംഭവം നടക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊക്കെ കാറ്റില്‍ പറത്തി. മയക്കുമരുന്നിന് അടിമായായ പ്രതി സന്ദീപിനെയും കൊണ്ട് ഡോ. വന്ദനയുടെ അടുത്തേക്ക് പോലീസ് പോയത് യാതൊരു സുരക്ഷാമുന്‍കരുതലുകളും എടുക്കാതെയാണ്.
അതുകൊണ്ടാണ് പോലീസിനും കുത്ത് കിട്ടിയത്. സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യവകുപ്പെന്ന് മുന്‍ സെക്രട്ടറി രാജന്‍ ഖോബ്രാഹെഡ് തന്നെ മുമ്പ് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ ശൈലജ ടീച്ചര്‍ മോശമല്ലാത്ത രീതിയില്‍ കൊണ്ടുപോയിരുന്ന വകുപ്പായിരുന്നു ഇത്. കൊട്ടാരക്കരയിലെ സംഭവത്തോടുള്ള മന്ത്രി വീണയുടെ പ്രതികരണം വിവാദമായതിന് പിന്നാലെ ശൈലജ ടീച്ചര്‍ ഫേസ് ബുക്കില്‍ തന്റെ പുതിയ പ്രൊഫൈല്‍ ചിത്രം മാറ്റിയതും ശ്രദ്ധേയമായി. ജനരോഷം ശമിപ്പിക്കാനായി മന്ത്രി വീണ ഡോ. വന്ദനയുടെ ഫോട്ടോ തന്റെ പ്രൊഫൈല്‍ ചിത്രമാക്കി. ഇതുകൊണ്ടൊന്നും കാര്യമില്ല. സ്വന്തം വകുപ്പ് ജനോപകാരപ്രദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നേരെ അഴിമതി ആരോപണങ്ങളടക്കം ഉയര്‍ന്നിട്ടും കൃത്യമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ഞഞ്ഞാപിഞ്ഞാ പറഞ്ഞൊഴിയുകയാണ് ചെയ്തത്. മടിയില്‍ കനമില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടോം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങിനെയാണോ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത്. ആദ്യ തവണയല്ലല്ലോ അങ്ങേയ്ക്കും മക്കള്‍ക്കും എതിരെ ആരോപണങ്ങളുയര്‍ന്നിട്ടുള്ളത്. അതിനൊക്കെ മറുപടി പറയുന്നത് പോയിട്ട് ആക്ഷേപം ഉന്നയിച്ചവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കാന്‍ പോലുമുള്ള ആര്‍ജ്ജവം കാണിക്കാത്തതെന്ത്. അതിനര്‍ത്ഥം അങ്ങെയുടെ മടിയില്‍ കനമുണ്ടെന്നാണെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല. ആരോപണങ്ങളുടെ മുനയൊടിക്കാനും ജനശ്രദ്ധതിരിക്കാനും മുഖ്യമന്ത്രിയും പാര്‍ട്ടിയും പഠിച്ച പണികളെല്ലാം പയറ്റുന്ന തിരക്കിലായതിനാല്‍ നാട്ടില്‍ അരാജകത്വം അരങ്ങേറും. അതിനുത്തരവാദി നിങ്ങള്‍ തന്നെയാണ്, നിങ്ങള്‍ മാത്രം.
https://www.facebook.com/Malayalivartha


























