മിഷന്‍ 2024... ലീഡേഴ്‌സ് മീറ്റിന്റെ സമാപനദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നടത്തിയ പ്രസംഗം

വയനാട്ടില്‍ ലീഡേഴ്‌സ് മീറ്റിന്റെ സമാപനദിവസമാണ് ഉദ്‌ബോധനവും മനംമാറ്റവും കോണ്‍ഗ്രസ് നേതൃനിരയില്‍ ദൃശ്യമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാനാവശ്യമായ മിഷന്‍ 2024 അവതരിപ്പിക്കവേ, പ്രതിപക്ഷനേതാവ് നടത്തിയത് കുറച്ചുകാലമായി നെഗറ്റീവ് മനസ്സ് വച്ചുപുലര്‍ത്തുന്ന നേതാക്കളെ മാറ്റിയെടുക്കാനുള്ള പ്രസംഗമായിരുന്നു.
ഊരിപ്പിടിച്ച വാള്‍ ഉറയിലിട്ട് പിന്മാറുന്ന പാരമ്പര്യമില്ലാത്ത ലീഡര്‍ കെ. കരുണാകരന്റെ മകനാണ് കെ. മുരളീധരനെന്ന് ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആ പാരമ്പര്യമുള്‍ക്കൊണ്ട് പാര്‍ട്ടിയേല്പിച്ച വിശ്വാസത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് മാറില്ലെന്ന് കെ. മുരളീധരന്റെ ഉറപ്പ്.
സമീപകാലത്ത് കെ. മുരളീധരന്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന പരിഭവങ്ങളെയെല്ലാം മാറ്റിയെടുക്കുന്നതായിരുന്നു സതീശന്റെ പ്രസംഗം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ടി.എന്‍. പ്രതാപനിലും അങ്ങനെയൊരു മനസ്സുമായി നിന്ന അടൂര്‍ പ്രകാശിലും പ്രതിപക്ഷനേതാവിന്റെ പ്രസംഗം മനംമാറ്റമുണ്ടാക്കി.
ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് ലീഡേഴ്‌സ് മീറ്റിലും ടി.എന്‍. പ്രതാപന്‍ ആവര്‍ത്തിച്ചതോടെ കൂട്ട എതിര്‍പ്പുയര്‍ന്നു. തൃശൂരില്‍ പ്രതാപന്റെ സ്ഥാനാര്‍ത്ഥിത്വം അനിവാര്യമാണെന്നും അതിന് വിരുദ്ധമായുള്ള പ്രതികരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
പ്രതാപന്‍ പറഞ്ഞതും അതിനെതിരെ യോഗത്തിലുയര്‍ന്ന വികാരവും കേള്‍ക്കാതെയായിരുന്നു കെ. മുരളീധരന്റെ കടന്നുവരവ്. തുടര്‍ന്ന് സംസാരിച്ച മുരളീധരന്‍, ഇനി തിരഞ്ഞെടുപ്പ് മത്സരത്തിന് താനില്ലെന്നും സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷനേതാവ് തന്റെ പ്രസംഗത്തില്‍ വിഷയമെടുത്തിട്ടത്.
മുന്നില്‍ നിന്ന് നയിക്കേണ്ട നേതാക്കളില്‍ നിന്ന് ഇത്തരം പ്രതികരണങ്ങളുയരുന്നത് നിര്‍ണായകമായ പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനേ ഉപകരിക്കൂവെന്ന് സതീശന്‍ പറഞ്ഞു. തീരുമാനം നേതാക്കള്‍ സ്വയമെടുക്കേണ്ടതല്ല. പാര്‍ട്ടി തീരുമാനിക്കട്ടെ. ലീഡറുടെ മകനായ മുരളീധരന്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ ഗാംഭീര്യമുള്ളയാളാണ്. പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനുള്ള കഴിവുള്ളവരാണ് എല്ലാവരുമെന്നും സതീശന്‍ പറഞ്ഞു.
പാര്‍ട്ടി കൈക്കൊള്ളുന്ന തീരുമാനമെന്തായാലും അനുസരിക്കുമെന്ന് ഇതോടെ പ്രതാപന്‍ വ്യക്തമാക്കി. തന്റെ ആഗ്രഹം പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പമേ നില്‍ക്കൂവെന്നും മുരളീധരനും വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ തുടക്കം മുതല്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ കേരളത്തിലുടനീളം ജോഡോയാത്രയില്‍ നടന്നപ്പോള്‍ ആ മനസ്സിന്റെ വലിപ്പം അടുത്തറിയാനായി. അദ്ദേഹം പറയുന്നതിനപ്പുറത്തേക്കൊരു തീരുമാനവുമുണ്ടാവില്ലെന്നും മുരളീധരന്‍ പറഞ്ഞപ്പോള്‍ കൈയടിയുയര്‍ന്നു.
പാര്‍ട്ടി പറഞ്ഞതിനൊത്ത് മാത്രം പ്രവര്‍ത്തിച്ച പാരമ്പര്യമാണ് തനിക്കെന്നും അതുതന്നെ തുടരുമെന്നും അടൂര്‍ പ്രകാശും വ്യക്തമാക്കി. ഐക്യത്തിന്റെ സ്പിരിറ്റ് യോഗത്തിലുയര്‍ന്നതില്‍ ആഹ്ലാദിക്കുന്നുവെന്നും ഇത് നിലനിറുത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.ഒക്ടോബര്‍ 31വരെയുള്ള കര്‍മ്മപദ്ധതികളാണ് സതീശന്‍ അവതരിപ്പിച്ച് യോഗം അംഗീകരിച്ചത്. ഇതനുസരിച്ച് പാര്‍ട്ടിയുടെ ബൂത്തുതല ക്രമീകരണങ്ങളെല്ലാം പൂര്‍ണസജ്ജമാക്കി ഒക്ടോബറില്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha


























