വനപാലകര്‍ക്ക് ചങ്കിടിപ്പ്... അരിക്കൊമ്പന്‍ ദൗത്യത്തിന് വനം വകുപ്പ് ചെലവഴിച്ച 80 ലക്ഷം രൂപ വെള്ളത്തിലാകുമോയെന്ന് സംശയം; അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കുള്ള ദിശയില്‍; നിരീക്ഷിച്ച് കേരളാ തമിഴ്നാട് വനം വകുപ്പുകള്‍; അരിക്കൊമ്പന്‍ തിരിച്ചെത്തിയാല്‍ ഒന്നും ചെയ്യാനാകില്ല

അങ്ങനെ അരിക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അരിക്കൊമ്പന്‍ ദൗത്യത്തിന് വനംവകുപ്പിന് 80 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. രണ്ടുമാസമായി ഊണും ഉറക്കവുമില്ലാതെ വനംവകുപ്പിന്റേതുള്‍പ്പെടെ സംവിധാനങ്ങള്‍ ദൗത്യത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരുമായി 40 പേര്‍ ഇതിന് പിറകിലുണ്ടായിരുന്നു. മുത്തങ്ങയില്‍ നിന്നടക്കം നാല് കുങ്കിയാനകളെ കൊണ്ടുവന്നു. അതിന്റെ യാത്ര, ക്യാമ്പ് ഒരുക്കല്‍, ഭക്ഷണം അടക്കം െചലവുകള്‍ ഇതിന്റെ ഭാഗമാണ്. നിരവധി വാഹനങ്ങള്‍ ദൗത്യത്തിന് വേണ്ടി ഇടതടവില്ലാതെ ഓടി.
അവസാനം ദിവസങ്ങളോളം നീണ്ടു നിന്ന ചാനല്‍ ലൈവ്. ചിന്നക്കനാലില്‍നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു. കുമളിയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ പെരിയാര്‍ റേഞ്ചിലെ മാവടിക്കും സീനിയറോടക്കും ഇടയിലാണ് തുറന്ന് വിട്ടത്. ഈ 80 ലക്ഷം പപ്പടമാക്കി അരിക്കൊമ്പന്‍ തിരിച്ചു വരുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
അരിക്കൊമ്പന്‍ ലോവര്‍ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി തമിഴ്‌നാട് വനം വകുപ്പ് പറയുന്നു. ഇപ്പോള്‍ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഈ സാഹചര്യത്തില്‍ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ജീവനക്കാര്‍.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന. ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെങ്കിലും കൂടുതല്‍ ദൂരം മുന്നോട്ടു പോയിട്ടില്ലെന്നാണ് ഇന്നലെ രാത്രി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുകയാണ്.
രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയില്‍ തമിഴ്‌നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആന്റിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്ക്കു സമീപമെത്തിയ അരിക്കൊമ്പനെ വനപാലകര്‍ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്നാട് വനമേഖലയില്‍ കടന്ന ആന ഇപ്പോള്‍ ദേശീയപാത കടന്ന് ലോവര്‍ ക്യാംപ് പവര്‍ ഹൗസിനു സമീപത്തുകൂടി കമ്പംമെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പന്‍ പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗര്‍ കോളനി ഭാഗങ്ങളില്‍ എത്തിയത്. വനപാലകരുടെ സംഘം ശബ്ദമുണ്ടാക്കി ഗാന്ധിനഗര്‍ കോളനിയില്‍ നിന്ന് ഓടിച്ചപ്പോള്‍ ആന റോസാപ്പൂക്കണ്ടം ഭാഗത്തേക്കു മാറി. ഇവിടെ നിന്നു തുരത്താന്‍ ശ്രമിച്ചപ്പോള്‍ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വനപാലക സംഘത്തിന് നേരെ ചിന്നം വിളിച്ചെത്തി. ഓടി മാറിയ വനപാലകര്‍ പല തവണ ആകാശത്തേക്കു വെടിയുതിര്‍ത്തെങ്കിലും തിരിച്ചുപോകാന്‍ അരിക്കൊമ്പന്‍ കൂട്ടാക്കിയില്ല. പിന്നീടും പല റൗണ്ട് നിറയൊഴിച്ചും ബഹളംവച്ചുമാണ് ആനയെ കാടുകയറ്റിയത്.
രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു. അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള ലോവര്‍ക്യാംപ് പ്രദേശത്തു നിന്ന് ചിന്നക്കനാലിലേക്ക് എത്താവുന്ന വഴി. പശ്ചിമഘട്ടത്തിലൂടെ തിരിച്ച് ചിന്നക്കനാലിലെത്താന്‍ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം.
83 കിലോമീറ്ററാണ് ചിന്നക്കനാലില്‍ നിന്നു കുമളിയിലേക്കുള്ള ദൂരം. അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള പ്രദേശത്തു നിന്ന് പശ്ചിമഘട്ടത്തിലൂടെ യാത്ര ചെയ്താല്‍ ചിന്നക്കനാലിലെത്താന്‍ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആനയുടെ ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ മുന്നോട്ട് നീങ്ങിയാല്‍ കമ്പംമെട്ടും രാമക്കല്‍മേടും പിന്നിട്ട് മതികെട്ടാന്‍ ചോലയിലെത്താം. ഇവിടെനിന്ന് ചിന്നക്കനാലിലും എത്താം. എന്താകുമെന്ന് കണ്ടറിയാം.
" f
https://www.facebook.com/Malayalivartha






















