ചിന്നക്കനാലിൽ നിന്ന് നാടുകടത്തി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് അയച്ച അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തന്നെ തിരികെ എത്താനുള്ള സാധ്യത കാണുന്നതായി വനംവകുപ്പ്. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ആകാശ ദൂരം കണക്കാക്കിയപ്പോൾ 6 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഇന്നിതാ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്നിരിക്കുന്നു. കുമളിയിൽ നിന്ന വെറും 8 കിലോമീറ്റർ അകലെ മാത്രം. ദിവസവും കിലോമീറ്ററുകൾ നടക്കുന്ന സ്വഭാവമുള്ള ആന ഒന്നു ശ്രമിച്ചാൽ ചിന്നക്കനാലിലെത്തും.
അരിക്കൊമ്പൻ കുമളിയിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ വനം വകുപ്പ് പറയുന്നത്. ഇന്നലെ കണ്ടതിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇന്നുള്ളത് എങ്കിലും പ്രദേശം കണക്കിലെടുക്കുമ്പോൾ ഇപ്പോഴുള്ളിടത്തു നിന്ന് സഞ്ചരിച്ചാൽ അരിക്കൊമ്പന് എളുപ്പം ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് അരിക്കൊമ്പന് എത്താൻ കഴിയും.
ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി. ഈ സാഹചര്യം കണക്കിലെടുത്ത് അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയിരുന്നു.
റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ അടക്കം സ്‌ഥലത്തെത്തി ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തുടർന്ന് നിരീക്ഷണവും ശക്തമാക്കി.
വെരി ഹൈ ഫ്രീക്വൻസി ആൻറിന ഉപയോഗിച്ച് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കാനായി ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. അവസാനം ലഭിച്ച സിഗ്നൽ അനുസരിച്ച് മേദകാനത്തു നിന്നും തേക്കടി ഭാഗത്തെ വനത്തിലേക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജിപിഎസ് സിഗ്നലുകൾ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നാണ് അദികൃതർ പറയുന്നത്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായാകാം കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്.
ദിവസേന പത്തു കിലോമീറ്ററെങ്കിലും ആന സഞ്ചരിക്കുന്നുണ്ട്. അതിനാൽ വനം വകുപ്പ് ഏറെ ജാഗ്രതയിലാണ്. എന്നാൽ നിരന്തരം വെടിയുതിർത്ത് ആനയെ വിരട്ടി കാട്ടിലേക്ക് തിരികെ അയക്കുന്നത് എപ്പോഴും പ്രാവർത്തികമല്ല. അങ്ങനെയെങ്കിൽ ചിന്നക്കനാലിലേക്ക് തിരികെ എത്തിയാൽ ഇപ്പോൾ അവിടം അടക്കി വാഴുന്ന ചക്കക്കൊമ്പൻ എതിർപ്പ് പ്രകടിപ്പിക്കും.
ഇനി അതിനൊക്കെ മുൻകരുതലോടെ വനംവകുപ്പും ഉദ്യോഗസ്തരുമെല്ലാം കാത്തിരിക്കേണ്ടതുണ്ട്. അരിക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റി പാര്‍പ്പിച്ചതിന് ശേഷം അരിക്കൊമ്പന്‍റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്പന്‍ എന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമന്റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും ചക്കക്കൊമ്പനെ കണ്ടെത്തിയിരുന്നു. 301 കോളനി ഭാഗത്തു തന്നെ ചക്കക്കൊമ്പനുണ്ട്.
കാട്ടാനക്കൂട്ടവും അടുത്തുണ്ടെന്ന് വഴിയാത്രക്കാരും പറയുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവർക്ക് സംരക്ഷണം നൽകിയും ചക്കക്കൊമ്പന്‍ അരിക്കൊമ്പന്‍റെ പകരക്കാരനാവുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ സ്വദേശിയായ കാജന്‍റെ വീട് തകര്‍ത്തത്. ഇനി അരിക്കൊമ്പൻ തിരികെ എത്തിയാൽ രണ്ടാളും വഴക്കിടുമെന്നും അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് സ്ഥലവാസികൾ പറയുന്നത്.