ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഒന്നാം പിണറായി സര്‍ക്കാര്‍ കേസെടുത്തു മുന്നോട്ടു പോയത്. അതേ റിപ്പോര്‍ട്ടാണ് കോടികള്‍ വാങ്ങി തയാറാക്കിയതാണ് എന്ന ഗുരുതര ആരോപണം സിപിഐ നേതാവില്‍ നിന്ന് ഉണ്ടായത്

പത്തുവര്‍ഷത്തിലേറേക്കാലം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിച്ചിരുന്ന കേസാണ് സോളാര്‍ അഴിമതി. സിപിഎമ്മിന്റെ സമരമുറകളിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് നടത്തിയ സോളാര്‍ സമരങ്ങളില്‍ കേരളം വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ സമരങ്ങളുടെ വേലിയേറ്റമാണ് നടന്നത്. സോളാര്‍ കേസിലെ പരാതിക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് യാതൊരു ഉളുപ്പുമില്ലാതെ സിപിഎം നേതാക്കള്‍ കേരളത്തിലങ്ങളോമിങ്ങോളം പ്രസംഗിച്ചു നടന്നു. ഇപ്പോഴിതാ സോളാര്‍ അന്വേഷിച്ച കമ്മിഷന്‍ തന്നെ തട്ടിപ്പായിരുന്നു എന്ന് അന്നത്തെ എല്‍ഡിഎഫിലെ പ്രമുഖനായിരുന്ന സി.ദിവാകരന്‍ തന്നെ തുറന്നു പറയുന്നു. ഉമ്മന്‍ ചാണ്ടി നിയമിച്ച കമ്മിഷന്‍ അദ്ദേഹത്തിന് തന്നെ എതിരാക്കി മാറ്റാന്‍ സിപിഎം നേതാക്കള്‍ പണം നല്കിയെന്ന അതീവഗുരുതരമായ ആരോപണമാണ് സി.ദിവാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സോളര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോര്‍ട്ട് എഴുതി നല്‍കുകയായിരുന്നുവെന്നാണ് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ സി.ദിവാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഒന്നാം പിണറായി സര്‍ക്കാര്‍ കേസെടുത്തു മുന്നോട്ടു പോയത്. അതേ റിപ്പോര്‍ട്ടാണ് കോടികള്‍ വാങ്ങി തയാറാക്കിയതാണ് എന്ന ഗുരുതര ആരോപണം സിപിഐ നേതാവില്‍ നിന്ന് ഉണ്ടായത്. ആരോപണവും മറ്റും ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിവച്ചു പോകണമെന്നുണ്ടായിരുന്നുവെന്ന് ദിവാകരന്‍ പറഞ്ഞു.
പക്ഷേ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും സമ്മതിച്ചില്ല. എല്‍ഡിഎഫ് ആ ഘട്ടത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിക്കുകയായിരുന്നു. എന്തോ ധാരണ ആ സമയത്ത് ഉണ്ടായി. താനെല്ലാം ആ സമയത്ത് സെക്രട്ടേറിയറ്റ് നടയില്‍ ഇരിക്കുകയായിരുന്നു. എന്തു സംഭവിച്ചു എന്നു മനസ്സിലായില്ല. എവിടെയോ ഒരു സംഭാഷണം നടന്നു. ഒരു പക്ഷേ സമരവുമായി മുന്നോട്ടുപോയാല്‍ നിയന്ത്രണാതീതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക തോന്നിക്കാണും. സമരത്തിനിടയില്‍ നിന്ന സി.ദിവാകരനെ എ.കെ.ജി സെന്ററിലേയ്ക്ക് വിളിപ്പിച്ചു അവിടെ സിപിഎം , സിപി ഐ നേതാക്കള്‍ ഉണ്ടായിരുന്നു.സമരം അവസാനിപ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സമരം അതിന്റെ തീഷ്ണതയില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന തീരുമാനം വരുന്നത്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് വാക്കു തന്നിട്ടുണ്ടെന്നും അവിടെയുണ്ടായിരുന്ന നേതാക്കള്‍ പറഞ്ഞുവെന്നാണ് ദിവാകരന്‍ പറയുന്നത്. ഒന്നും മിണ്ടാതെ താന്‍ അവിടെ നിന്ന് ഇറങ്ങിപോയെന്നും അദ്ദേഹം പറയുന്നു.
സോളാര്‍ കേസില്‍ സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിനേക്കാള്‍ അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിരോധമാണ് ശ്രദ്ധനേടിയത്. കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നെത്തിയ സമരക്കാര്‍ക്ക് പച്ചവെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടായി. മലമൂത്രവിസര്‍ജ്ജനം നടത്താനോ പോലുമുള്ള സൗകര്യങ്ങളെല്ലാം അടച്ചു കൊണ്ടാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. സമരത്തിനെത്തിയവര്‍ തന്നെ പൊറുതിമുട്ടിയെന്നു മാത്രമല്ല എങ്ങനെയെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മതിയെന്ന സാഹചര്യത്തിലെത്തുകയും ചെയ്തു. ടി.പി .ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുടെ നേരെ എത്തുകയും ചെയ്ത സാഹചര്യമായിരുന്നു. സമരത്തിന്റെ ഒത്തു തീര്‍പ്പുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നടത്തിയിരുന്നത്. ടിപി വധക്കേസിന്റെ അന്വേഷണം അവിടെ അവസാനിക്കുകയും സോളാര്‍ സമരക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ തൃപ്തരായെന്ന് അണികളെ വിശ്വസിപ്പിച്ച് സമരം അവസാനിപ്പിക്കുകയും ചെയ്തു. പിണറായിയെ ലക്ഷ്യം വെച്ചു നീങ്ങിയ ടി.പി വധക്കേസിന്റെ അന്വേഷണം ആദ്യപ്രതികളില്‍ അവസാനിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചുള്ള വിവിരങ്ങളാണ് സി.ദിവാകരന്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുന്നത്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈ എടുത്ത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരം ചീറ്റിപ്പോയി എന്നാണ് ദിവാകരന്‍ പറയുന്നത്. സോളര്‍ സമരവുമായി ബന്ധപ്പെട്ട് തന്റെ ആത്മകഥയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പുതിയ ആരോപണത്തിലാണ് സി.ദിവാകരന്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സമരം ഒത്തുതീര്‍പ്പാക്കിയതിന്റെ രഹസ്യം തിരുവഞ്ചൂരും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവരുടെ കയ്യില്‍ ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ പെട്ടുപോയെന്ന കാര്യം ഉറപ്പാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടോ എന്നു തനിക്കറിയില്ല, എന്തായാലും ആ റിപ്പോര്‍ട്ടിനെക്കുറിച്ച് കേരളത്തിലെ ഒരാള്‍ക്കും മതിപ്പ് ഉണ്ടായിരുന്നില്ല. എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം തീര്‍ക്കാനായി താന്‍ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സമരത്തിന്റെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു തന്നെ ആദ്യം ചര്‍ച്ച നടന്നിരുന്നു. നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ ഉടന്‍ തന്നെ തീര്‍ക്കണമെന്ന നിര്‍ദേശം ആ ഭാഗത്തുനിന്ന് ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍, അവര്‍ നേരത്തേ ഉന്നയിച്ച ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ അംഗീകരിച്ചു എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സിബി ഐ ഉള്‍പ്പടെയുള്ള വിവധ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഉമ്മന്‍ചാണ്ടിയേയോ എതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവിനെയോ ജയിലിലടാന്‍ കഴിഞ്ഞില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അന്വേഷണ ഏജന്‍സിയും കോടതിയും ക്ലീന്‍ചിറ്റ് നല്കുകയും ചെയ്തതോട സോളാര്‍ കേസ് എന്നന്നേയ്ക്കുമായി ഇല്ലാതായി. എന്നാലും സിപിഎം തന്നെ വേട്ടക്കാരനായി നിന്നുകൊണ്ട് നടത്തിയ സമര കോലാഹലങ്ങളില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. ശിവരാജന്‍ കമ്മിഷന് മാത്രം ആറുകോടി രൂപ ചിലവഴിച്ചു. കൂടാതെ എത്രയോ കോടികള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ അന്നത്തെ സര്‍ക്കാരും ചിലവിട്ടു. സോളാര്‍ കേസിലെ വനിത സ്വകാര്യ വ്യക്തികളില്‍ നിന്നുമാത്രമാണ് പണം സ്വീകരിച്ച് പറ്റിപ്പ് നടത്തിയതെന്നും വ്യക്തമായിരുന്നു. സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുന്ന നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മിഷനുകള്‍ വ്യക്തമാക്കിയിട്ടും പിണറായി വിജയനും സിപഎമ്മും സമരം തുടര്‍ന്നു കൊണ്ടിരുന്നു.
സോളാര്‍കേസില്‍ ആരോപണവിധേയായ സ്ത്രീയ്‌ക്കെതിരെയായിരുന്നു ആദ്യസമരമെങ്കില്‍ പിന്നീട് അവരെ കൂട്ടിക്കൊണ്ടാണ് സിപിഎം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. അടുത്തകാലം വരെ പരാതിക്കാരി സിപിഎമ്മിന്റെ സമരായുധമായിരുന്നു. പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് വഴിതുറക്കാന്‍ സോളാര്‍ സമരങ്ങള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സമരത്തിന്റെ പേരില്‍ അരങ്ങേറിയ അക്രമങ്ങളിലും അഴിഞ്ഞാട്ടങ്ങളിലും ജീവിതം തകര്‍ന്ന ആയിരങ്ങളുണ്ടിവിടെ .ജുഡീഷ്യല്‍ കമ്മിഷന് കൈക്കൂലി നല്കി പിണറായി വിജയന്‍ എഴുതിച്ച റിപ്പോര്‍ട്ടാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ സി.ദിവകരാന്‍ കേരളത്തിന്റെ മുഖത്ത് നോക്കിയാണ് പറയുന്നത്. സോളാര്‍, സോളാര്‍ എന്നു വിളിച്ച പലവിധ അധിക്ഷേപങ്ങള്‍ നടത്തി നാടിനെ സമരം നടത്തി കുട്ടിച്ചോറാക്കിയ സി.ദിവകാരനുള്‍പ്പടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്ന കാര്യം വ്യക്തമാവുകയാണ്.
സോളാര്‍ വിഷയത്തില്‍ നടന്നതെന്താണെന്ന് സി.ദിവാകരന്‍ വെട്ടിതുറന്ന പറഞ്ഞിട്ടും സിപിഎമ്മിന് മറുപടിയൊന്നുമില്ല. വി.എസ്.അച്യുതാനന്ദന്‍ വീണ്ടു മുഖ്യമന്ത്രിയായി വരാതിരിക്കാന്‍ പാര്‍ട്ടി കളിച്ചെന്ന ആരോപണമാണ് കനല്‍ വഴികള്‍ എന്ന ആത്മകഥയില്‍ നിന്നും ആദ്യം പുറത്തു വന്ന സി.ദിവാകരന്റെ വെളിപ്പെടുത്തല്‍. കനല്‍ വഴികളില്‍ സിപിഎമ്മിനേ പോലെ സിപി ഐയേയും അദ്ദേഹം വാരിവലിച്ചിട്ട് അലക്കുന്നുണ്ട്. സിപി ഐ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാന്‍ മോഹിച്ചിരുന്നുവെന്നും അതിനായി ഒപ്പം നിന്നവര്‍ തന്നെ ഒടുവില്‍ കാലുവാരിയെന്നും അദ്ദേഹം പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നടത്തിയ അട്ടിമറികളെ കുറിച്ച് കനല്‍വഴികളില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദമാക്കുക എന്നതിനപ്പുറം വിശദമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സോളാര്‍ കേസിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിശദമായ ക്ലീന്‍ചിറ്റാണ് സി.ദിവാകരന്‍ നല്കിയിരിക്കുന്നത്. സോളാറില്‍ കോടികള്‍ കമ്മിഷന്‍ വാങ്ങിയെന്ന് ഇപ്പോഴും പ്രസംഗിച്ചു നടക്കുന്ന നേതാക്കള്‍ സി.ദിവാകരന്റെ പുസ്തകം ഒന്നു വായിക്കേണ്ടതാണ്.
രോഗാവസ്ഥയില്‍ കിടക്കുന്ന ഉമ്മന്‍ചാണ്ടിയക്ക് സി.ദിവാകരന്റെ വാക്കുകള്‍ അല്പമെങ്കിലും ആശ്വാസം പകരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. തട്ടിക്കൂട്ട് ആരോപണവും അതിന്റെ വാലു പിടിച്ച് ഭരണ അട്ടിമറിയും നടത്താനാണ് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശ്രമിച്ചതെന്ന തരത്തിലേയക്കാണ് സോളാര്‍ കേസ് എത്തി നില്ക്കുന്നത്. തന്റെ അധികാരം ഉറപ്പിക്കാനായി പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരേയും തെരുവിലിറക്കി കേരളത്തില്‍ അസ്വസ്ഥതകളും അരാജകത്വങ്ങളും പടര്‍ത്തിയെന്ന നിഗമനം ശരിവെയ്ക്കുന്ന തരത്തിലാണ് സി.ദിവകരന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്.
https://www.facebook.com/Malayalivartha





















