മുഖ്യമന്ത്രി പിണറായി വിജയന് മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിൻ്റെ അപായമണി....ഏഷ്യാനെറ്റിനെതിരെ കേസെടുത്തതും എം.വി.ഗോവിന്ദൻ്റെ പ്രതികരണവും മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ്, അപകട സൂചന.... മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്താണ് മറുപടി നൽകിയതെന്ന് വ്യക്തമല്ല....കേരളത്തിലെ സംഭവ വികാസങ്ങൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്....

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടി വിമർശന വിധേയമാകുമ്പോൾ, മുൻകാല സുപ്രീംകോടതി നിരീക്ഷണങ്ങളും ചർച്ചയാകുകയാണ്. മാധ്യമ സ്വാതന്ത്യത്തിനെതിരായ നീക്കം അഭിപ്രായ സ്വാതന്ത്യത്തിനുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി പലവട്ടം നിരീക്ഷിച്ചിട്ടുണ്ട്.ബിൽക്കിസ് ഭാനു കേസിൽ വാദം കേൾക്കുന്നതിനിടെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴോട്ടു പോകുന്നതിനെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി കെ.എം. ജോസഫ് പരാമർശിച്ചിരുന്നു. വിവിധക്കാലങ്ങളിലായി മാധ്യമസ്വാതന്ത്യത്തനായി പല തവണ പരമോനന്ത കോടതി ശബ്ദം ഉയർത്തി. സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല. ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ് എടുത്ത ഹിമാചൽ സർക്കാർ നടപടി തെറ്റാണെന്നായിരുന്നു സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകൻ വിനോദ് ദുവെക്കതിരെ എടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കി സുപ്രീം കോടതി പറഞ്ഞത്. മാധ്യമസ്വാതന്ത്യത്തിനെതിരെയുളള ഏതൊരു നീക്കവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടന്നു കയറ്റമാണെന്ന 1950 ലെ റോമേഷ് താപ്പർ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പൊതുസുരക്ഷയ്ക്ക് അപകടമില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി 1950ലെ ബ്രിജ് ഭൂഷൺ കേസിലും വ്യക്തമാക്കി. 1985 ലെ ഇന്ത്യൻ എക്സപ്രസ് കേസിലും പൊതുതാൽപ്പര്യത്തിന്റെ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് വെങ്കിട്ട് രാമയ്യ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മാധ്യമങ്ങൾക്ക് മേലുള്ള നിരീക്ഷണം മാധ്യമസ്വാതന്ത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മാധ്യമസ്വതന്ത്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തൽസമയം റിപ്പോർട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്. അർഷോയുടെ പരാതിയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് കേസന്വേഷിക്കുന്ന കൊച്ചി പൊലീസ് ആദ്യ രണ്ടു പ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി എന്നിവരുടെ മൊഴിയെടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരായ മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമാണെന്നും ഗൂഡാലോചനയില്ലെന്നുമാണ് ഇരുവരും മൊഴിനൽകിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇത്തരത്തിൽ വിഷയത്തെ വലുതാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന ആക്ഷേപമാണ് റിയാസിനുള്ളത്. തൻ്റെ അഭിമുഖം ചർച്ചയായതും അഖിലക്കെതിരായ കേസും തമ്മിൽ ബന്ധമുണ്ടോ എന്നും റിയാസ് സംശയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.. റിയാസിൻ്റെ അഭിമുഖം പുറത്തു വന്ന പാടേ പല കോണുകളിൽ നിന്നും ഏഷ്യാനെറ്റിനെതിരെ വിമർശനം ഉയർന്നിരുന്നു.
പിണറായിയുടെ മാധ്യമ വിരുദ്ധ നിലപാടുമായി മാധ്യമ പ്രവർത്തകർ കൂട്ടി വായിക്കുന്നത് കേസരി ബാലകൃഷ്ണപിള്ളയുടെ ജീവിതമാണ്. കര്‍മ്മ ജീവിതത്തില്‍ സത്യസന്ധനായിരിക്കണം എന്ന കാരണത്താല്‍ അഭിഭാഷകജോലി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനം ഇഷ്ടതൊഴിലായി സ്വീകരിച്ച പ്രതിഭാശാലിയാണ് കേസരി എ.ബാലകൃഷ്ണപിള്ള. ചരിത്ര ഗവേഷകന്‍, സാഹിത്യകലാചിന്തകന്‍, നിശ്ശബ്ദ വിപ്ലവകാരി എന്നീ നിലകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള ഭാവനയെ സമഗ്രമായി സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.എഴുപത്തൊന്നു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ 13 വര്‍ഷം മാത്രമേ കേസരി പത്രപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിട്ടുള്ളു. അതിനിടെ സമദര്‍ശി, പ്രബോധകന്‍, കേസരി എന്നീ പത്രങ്ങളുടെ മുഖ്യ പത്രാധിപരായി ഇരുന്നുകൊണ്ട് തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തെ വിറപ്പിച്ചു. പ്രബോധകനും കേസരിയും അദ്ദേഹം സ്വയം സ്ഥാപിച്ച പത്രങ്ങളായിരുന്നു. ജീവിതാന്ത്യം വരെ കേസരി എന്ന നിലച്ചുപോയ പത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ബാലകൃഷ്ണപിള്ള ഇഷ്ടപ്പെട്ടു. കേസരി ബാലകൃഷ്ണപിള്ളയും കേസരി സാഹിത്യ സദസ്സും മലയാളികളുടെ പ്രചോദനകേന്ദ്രമെന്ന നിലയില്‍ മലയാളക്കരയിലെ ഏറ്റവും മഹത്തായ സാംസ്‌കാരിക പ്രസ്ഥാനമായിരുന്നു. ദിവാന്‍ സി.പി.രാമസ്വാമി പ്രലോഭനങ്ങള്‍ വഴി ബാലകൃഷ്ണപിള്ളയെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പത്രമാരണനിയമം ഉപയോഗിച്ച് കേസരി പത്രം ഓഫീസ് പൂട്ടി മുദ്രവെച്ചു. പത്രം അച്ചടിച്ചിരുന്ന ശാരദ പ്രസ് വിറ്റ് തിരുപനന്തപുരത്തുനിന്ന് എറണാകുളത്തെ പറവൂരിലേക്ക് താമസം മാറ്റിയ കേസരി ബാലകൃഷ്ണപിള്ള ജീവിച്ചകാലത്ത് ചിന്താശീലരായ യുവാക്കളുടെ ആവേശമായിരുന്നു. ആര്‍.സുഗതന്‍, കെ.സി.ജോര്‍ജ്, പി.കൃഷ്ണപിള്ള എന്നീ രാഷ്ട്രീയ നേതാക്കളും പി.കേശവദേവ്, തകഴി, ബഷീര്‍, പോഞ്ഞിക്കര തുടങ്ങിയ സാഹിത്യപ്രതിഭകളും അദ്ദേഹത്തില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട നിത്യസഹകാരികളായിരുന്നു. 'കേസരി സദസ്സ്' നൂതനമായ ആശയസംവാദങ്ങള്‍ കൊണ്ട് സമ്പന്നമായപ്പോള്‍ മലയാള സാഹിത്തിന്റെ രീതികള്‍തന്നെ മാറിപ്പോയെന്ന് സാഹിത്യവിമര്‍ശകന്‍ എം.എന്‍.വിജയന്‍ നിരീക്ഷിക്കുന്നു. 'സംഘടനകളുടെ ശക്തികൊണ്ടല്ല അദ്ദേഹം സംസാരിച്ചത്. എന്നിട്ടും ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്തകൊണ്ടു നിറഞ്ഞു' എന്ന് 'പ്രൊമിത്യൂസിന്റെ കരള്‍' എന്ന പ്രബന്ധത്തില്‍ നിരൂപകന്‍ കെ.പി.അപ്പന്‍ കേസരിയെ അനുസ്മരിക്കുന്നു. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശമൂല്യങ്ങള്‍ കേസരി ബാലകൃഷ്ണയെപ്പോലുള്ള ഉന്നത ശീര്‍ഷകന്മാര്‍ തീര്‍ത്ത അടിത്തറയില്‍ നിന്നാണ് ഉയര്‍ന്നുവന്നതെന്ന് ചരിത്രം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇങ്ങനെയുള്ള പത്രപ്രവർത്തന മേഖലയെയാണ് പിണറായി തളർത്തുന്നതെന്നാണ് ആരോപണം.ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ ജീവിതവുമായാണ് പിണറായിയുടെ ജീവിതത്തെ കേരളത്തിലെ മാധ്യമങ്ങൾ കാണുന്നത്. മാധ്യമ പ്രവർത്തകരിൽ ഒരു വലിയ ശതമാനം പിണറായിക്ക് പിന്തുണ നൽകിയിരുന്നു. അവരിൽ പലരും അദ്ദേഹത്തിനെതിരെ രംഗത്ത്.വന്നു കഴിഞ്ഞു. സി പി എം അനുഭാവമുള്ള മാധ്യമ പ്രവർത്തകരിൽ ഒരു വലിയ ശതമാനം കേരളം ചെന്നു നിൽക്കുന്ന സാഹചര്യം മന്ത്രി റിയാസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്ത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കി എന്നാണ് ആക്ഷേപം.അതിനിടയിൽ പുണ്ണ് ചൊറിഞ്ഞ് വലുതാക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ്റെ പങ്കും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ ഏഷ്യാനെറ്റിനെതിരെ വിവാദമുണ്ടായപ്പോൾ ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടാണ് വിവാദം തണുപ്പിച്ചത്. ആ കേസ് പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha






















