തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാർ...കേന്ദ്ര സർക്കാരിനെതിരെ സുപ്രിം കോടതിയിലേക്ക്.. എന്തുകൊണ്ട് വായ്പാ പരിധി വെട്ടുകുറച്ചു..? കേന്ദ്ര സർക്കാരിന്റെ ഉത്തരം കിട്ടിയതും അടുത്ത നടപടിയിലേക്ക്...

ഒരു തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാർ...കേന്ദ്ര സർക്കാരിനെതിരെ സുപ്രിം കോടതിയിലേക്ക്..കിഫ്ബി വായ്പയും സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന ട്രഷറി നിക്ഷേപവും കണക്കിലെടുത്താണ് കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്രം. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളം. എന്തുകൊണ്ട് വായ്പാ പരിധി വെട്ടിക്കുറച്ചുവെന്ന് ചോദിച്ച് കേരളം കത്തയച്ചിരുന്നു. അതിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 10.81ലക്ഷം കോടിയാണ്. ഇതിന്റെ 3.% ആയ 32442 കോടി വായ്പയെടുക്കാം. നബാർഡ് വായ്പയും ദേശീയ സമ്പാദ്യ പദ്ധതി വായ്പയും കുറച്ചാൽ ഈ വർഷം 28550 കോടി വായ്പയെടുക്കാൻ അനുവദിക്കുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. അത് ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ അനുവദിച്ചത് 15390 കോടി മാത്രം.അനുവദിച്ചത് ഡിസംബർ വരെയുള്ള വായ്പാനുമതിയാണെന്ന് കേന്ദ്രത്തിന്റെ വിദശീകരണക്കുറിപ്പിലുണ്ട്.
മാർച്ച് 31വരെ 20521കോടിയാണ് വായ്പാനുമതി. നിയമാസൃതമായ 32442 കോടിക്ക് പുറമെ വൈദ്യുതി മേഖലയിലെ പരിഷ്കരണം, കേന്ദ്ര പദ്ധതികളുടെ പുരോഗതി,ആരോഗ്യരംഗത്തെയും അടിസ്ഥാനസൗകര്യമേഖലയിലേയും പദ്ധതികളുടെ പേരിലുള്ള ആനുകൂല്യം എന്നിവ ചേർത്ത് മൊത്തം 41898.94 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.എന്നാൽ 900 കോടി നബാർഡ് വായ്പ,ദേശീയ സമ്പാദ്യ പദ്ധതിയിലേക്ക് സംസ്ഥാന വിഹിതമായ 3500 കോടി,
റീബിൽഡ്കേരള ഉൾപ്പെടെയുള്ള വിദേശ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികൾക്കായി കിട്ടിയ 1300 കോടി, കിഫ്ബിയും സാമൂഹ്യസുരക്ഷാപെൻഷൻ ലിമിറ്റഡും ചേർന്നെടുത്ത വായ്പാ ബാദ്ധ്യതയുടെ പേരിലുള്ള 2500 കോടി എന്നിവ കുറയ്ക്കും പുറമെ വർഷാവസാനം ട്രഷറിയിലും പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലും നീക്കിയിരുപ്പായുള്ള നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ വായ്പായായി കണക്കാക്കി 13177.61കോടിയും ചേർത്ത് 21377കോടി കുറച്ചെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഇത് നീതിപൂർവ്വകമല്ലെന്നാണ് സംസ്ഥാനം കരുതുന്നത്. ട്രഷറി നീക്കിയിരുപ്പ് ഈ വർഷം വെറും 6000 കോടിയേയുള്ളുവെന്ന് സി.എ.ജി.റിപ്പോർട്ടുണ്ട്. അത് കണക്കിലെടുക്കാതെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി തുകയെടുത്താണ് കേന്ദ്രം ട്രഷറി നീക്കിയിരുപ്പ് കണക്കാക്കിയത്. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെപരിധിയിൽപ്പെടുത്തുന്നതും ശരിയല്ല. സമാനമായ വായ്പകൾ കേന്ദ്ര സർക്കാരിന്റെ വായ്പാ പരിധിയിൽപ്പെടുത്തുന്നില്ലെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.
വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ധനസ്ഥിതിയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ബഡ്ജറ്റിതര വായ്പ ലഭ്യമാക്കാൻ സർക്കാർ നേരത്തെ ശ്രമം തുടങ്ങിയിരുന്നു..കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ ബഡ്ജറ്റിതര സ്ഥാപനങ്ങളുടെ പേരിൽ കേരളത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുകയും തുടർന്ന് ഇതിനെ പൊതുവായ്പയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനുമാണ് ശ്രമം.മാസം 14000 കോടി രൂപയാണ് വിവിധ ചെലവുകൾക്കായി സംസ്ഥാനത്തിനു വേണ്ടത്. സംസ്ഥാന വരുമാനവും കേന്ദ്രവിഹിതവും നിലവിലെ വായ്പാലഭ്യതയും ചേർത്താൽ ആയിരം കോടിയുടെ കമ്മിയുണ്ടാകും. ഇത് മറികടക്കാനാണ് ബഡ്ജറ്റിതര വായ്പയ്ക്കുള്ള (ഒാഫ് ബഡ്ജറ്റ്) ശ്രമം.ഇനിയിപ്പോൾ വിശദീകരണം കൂടെ ലഭിച്ച സ്ഥിതിക്ക് നേരിട് സുപ്രിം കോടതിയിൽ എത്തിയിരിക്കുകയാണ് സർക്കാർ...
https://www.facebook.com/Malayalivartha





















