മുഖ്യമന്ത്രി മടങ്ങുന്നത് അഗ്നിഗോളത്തിലേക്ക്..പണി പാളുന്നു...മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസിലെയും ഉന്നതൻമാർക്കെതിരെ, മാധ്യമ ലോകം ഒന്നിക്കുന്നു...മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ സർക്കാരിനെതിരെ തിരിഞ്ഞത്, കൂടുതൽ പ്രതിസന്ധിയിലാക്കിയത്...

മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസിലെയും ഉന്നതൻമാർക്കെതിരെ മാധ്യമ ലോകം ഒന്നിക്കുന്നു.ഇവർക്കൊപ്പം സി പി എമ്മിലെയും സി പി ഐ യിലെയും ഒരു വിഭാഗവും ചില ഘടകകക്ഷികളും ഒരുമിക്കാൻ തീരുമാനിച്ചതോടെ വിദേശ സന്ദർശനം കഴിഞ്ഞ് തിരികെയെത്തുന്ന മുഖ്യമന്ത്രി കടുത്ത പ്രതിസന്ധിയിലാകും..തികച്ചും അപ്രതീക്ഷിതമായി മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ സർക്കാരിനെതിരെ തിരിഞ്ഞതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.ശ്രേയാംസ് കുമാറിൻ്റെ നിലപാട് ഇടതു മുന്നണിയെ കൂടി പ്രതിസന്ധിയിലാക്കി.ഇത്തരത്തിൽ ഒരു തുറന്ന നിലപാട് സ്വീകരിക്കാതിരുന്നാൽ ശ്രേയാംസ് കുമാർ പ്രതിസന്ധിയിലാവുമായിരുന്നു. ശ്രേയാംസിൻ്റെ നിശബ്ദത മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു.
എലത്തൂർ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലാണ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ നടത്തിയത്. 'മിണ്ടാനാണ് തീരുമാനം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്ക് എതിരെ കേസ് എടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ വേണ്ടിയാണെന്ന് ശ്രേയാംസ് കുമാർ തുറന്നടിച്ചു. ഒരു പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്താനായി ജീവനക്കാരെ സമ്മർദ്ദപ്പെടുത്തിയെന്നും സൈബർ ആക്രമണങ്ങൾക്ക് മുന്നിൽ മാധ്യമങ്ങൾ മുട്ടുമടക്കില്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. 'ഒരു ഗവൺമെന്റിനെ വിമർശിച്ചാൽ, അവരുടെ നടപടികളെ വിമർശിച്ചാൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ വകുപ്പുള്ള രാജ്യത്താണ് നമ്മൾ നിൽക്കുന്നത്. റിപ്പോർട്ടർമാർക്കെതിരെ പൊലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. എലത്തൂർ കേസിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ അടക്കംപിടിച്ചെടുത്തതും ജീവനക്കാർക്കെതിരെ കേസെടുത്തതും.
എലത്തൂർ പ്രതിയുമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്. ഏപ്രിൽ നാലിലെ സംഭവത്തിന് മെയിലാണ് എഫ് ഐ ആർ ഇടുന്നത്. ഇതിന് പുറകിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ചില പൊലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എലത്തൂർ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോർട്ടറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമം നടന്നു. ആ പൊലീസ് ഓഫീസറുടെ പേര് പറയാൻ ജീവനക്കാർക്ക് നേരെ പൊലീസ് സമ്മർദ്ദമുണ്ടായതെന്നും ശ്രേയംസ് കുമാർ തുറന്നടിച്ചു.സൈബർ അറ്റാക്ക് വളരെയധികം നേരിടുന്ന ഒരു കാലത്തിൽ കൂടിയാണ് മാധ്യമങ്ങൾ കടന്ന് പോകുന്നത്. എത്ര സൈബറാക്രമണമുണ്ടായാലും മാധ്യമങ്ങൾ ചെയ്യേണ്ടത് അവർ ചെയ്യുക തന്നെ ചെയ്യും. സൈബർ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തകർക്കാനും വായടപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രേയാംസ് കുമാർ ആരോപിച്ചു.
ഐ.ജി.പി. വിജയനെ സസ്പെൻറ് ചെയ്യാൻ വേണ്ടിയാണ് ഇത്തരം ഒരു നീക്കം ഉണ്ടായതെന്നാണ് ശ്രേയാംസ് കുമാർ പരോക്ഷമായി പറഞ്ഞത്.അടുത്ത കാലത്താണ് ഐ.ജി.വിജയനെ സസ്പെൻറ് ചെയ്തത്. പോലീസ് ഉന്നതൻ ആണ് സസ്പെൻഷന് പിന്നിലെന്ന് ഇതിനകം വാർത്തകൾ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയത്താണ് മാധ്യമങ്ങൾക്കെതിരെ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. അതിനാൽ മുഖ്യമന്ത്രിയുടെ അനുവാദം ഇതിന് ഉണ്ടോ എന്ന് സംശയിക്കുന്ന മാധ്യമ മേധാവികൾ കേരളത്തിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ മുഖ്യമന്ത്രിയറിയാതെ പ്രവർത്തിക്കും എന്ന് കരുതുന്നില്ലെന്നാണ് ഘടകകക്ഷി നേതാക്കൾ പറയുന്നത്.കേരളം ഒറ്റക്കെട്ടായി സർക്കാർ നടപടിക്കെതിരെ നിലകൊള്ളും എന്ന ധാരണ സൃഷ്ടിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തല മുതിർന്ന മാധ്യമ പ്രവർത്തകരെല്ലാം തന്നെ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമ രംഗത്ത് മുമ്പില്ലാത്ത ഒരു യോജിപ്പാണ് ഉണ്ടായിരിക്കുന്നത്.
1996 മുതൽ 2001 വരെ കേരളം ഭരിച്ച ഇ.കെ. നായനാർ മന്ത്രിസഭയുടെ അവസ്ഥയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന പൊതു ചിന്തയാണ് കേരളത്തിലുള്ളത്. അന്ന് ഇ.കെ.നായനാരുടെ ഓഫീസാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത്. പി.ശശിക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ് പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്.
നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി. അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.
ധനമന്ത്രി കെ എൻ ബാലഗോപാൽ വി.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എന്നാൽ വ്യത്യസ്തമായ പ്രവർത്തനമാണ് ബാലഗോപാൽ കാഴ്ചവച്ചത്.അതിനാൽ തന്നെ പരാതികൾ കുറവായിരുന്നു. വി എസിൻ്റെ പ്രവർത്തന രീതിക്കും പിണറായിയുമായി ബന്ധമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കെ എൻബാലഗോപാൽ സമാധാനത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചത്. എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രവർത്തനങ്ങൾ വിവാദമായപ്പോഴാണ് പി.ശശിയെ പിണറായി കൊണ്ടുവന്നത്. ഇത് ഭരണപരമായ സൗകര്യത്തിന് ഗുണകരമായെങ്കിലും പോലീസ് ശശിയുടെ പോക്കറ്റിലായി. പോലീസ് വിവാദങ്ങളിൽ പെട്ടപ്പോഴൊക്കെ ശശിയുടെ പേരും നിഴൽ പോലെ പിന്തുടർന്നു. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്കു പി. ശശി എത്തുന്നത്. ഇ.കെ.നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഊഴം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അദ്ദേഹത്തിലൂടെ പൂർണമായി പാർട്ടി ഏറ്റെടുത്ത കാലമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരിക്കൽ വിലയിരുത്തിയിരുന്നു.
ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് മനോരമ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഒടുവിൽ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം ഇരിക്കാൻ ലക്ഷങ്ങൾ എന്ന വാർത്തക്ക് എതിരെ മുഖ്യമന്ത്രി പത്രത്തിൻ്റെ പേരെടുത്ത് പറഞ്ഞ് അമേരിക്കയിൽ വിമർശിക്കുകയും ചെയ്തു. തനിക്കെതിരെ വ്യാജവാർത്തകൾ നൽകുന്നതിൽ ഖിന്നനായ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പി ശശി എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പുകിലുകൾക്ക് പിന്നിലെന്ന് വ്യക്തമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നു.സി.ദിവാകരനെ പോലുള്ള ഘടകകക്ഷി നേതാക്കൾ മാധ്യമ നിയന്ത്രണത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു. ജനതാദളിൻ്റെ പിന്തുണ പിന്നാലെയാണ് സി പി ഐ പിന്തുണയും ഉണ്ടായിരിക്കുന്നത്.
നിയമം നിയമത്തിൻെറ വഴിക്ക് പോകുമെന്നാണ് പി ശശിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നിയമം നിയമത്തിൻെറ വഴിക്ക് പോയാൽ മാധ്യമ പ്രവർത്തകർ എന്നല്ല എല്ലാവരും പ്രതിസന്ധിയിലായെന്ന് വരുമെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്.സാധാരണ ഗതിയിൽ മാധ്യമങ്ങളും പോലീസും ഭരണകൂടവുമൊക്കെ പരസ്പര സഹവർത്തിത്തത്തോടെയാണ് പ്രവർത്തിക്കാറുള്ളത്. ഇത്തരം പ്രതിസന്ധികൾ മുഖ്യമന്ത്രിയെ മാത്രമായിരിക്കും ബാധിക്കുകയെന്ന് അനുഭവസമ്പന്നരായ നേതാക്കൾ പറയുന്നു.
https://www.facebook.com/Malayalivartha





















