അന്തംവിട്ട് വിദ്യാര്‍ത്ഥികള്‍... കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 18 സുപ്രധാന മാറ്റങ്ങള്‍ വരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍; എട്ടാം ക്ലാസ് കന്നഡ പുസ്തകത്തില്‍ നിന്നു കെ.ടി.ഗട്ടി എഴുതിയ വി.ഡി.സവര്‍ക്കറിന്റെ പാഠത്തിനുപകരം വിജയമാല രംഗനാഥ് എഴുതിയ ബ്ലഡ് ഗ്രൂപ്പ്

ഭരണം മാറുന്നതനുസരിച്ച് പാഠപുസ്തകങ്ങളില്‍ രാഷ്ട്രീയ നേതാക്കളും മാറുകയാണ്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ പരിഷ്‌കരിച്ച 6 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ 18 സുപ്രധാന മാറ്റങ്ങള്‍ വരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി.
പത്താം ക്ലാസ് കന്നഡ പുസ്തകത്തില്‍നിന്ന് ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തിനു പകരം ശിവകോട്യാചാര്യ എഴുതിയ 'സുകുമാര സ്വാമിയുടെ കഥ' ഉള്‍പ്പെടുത്തി. എട്ടാം ക്ലാസ് കന്നഡ പുസ്തകത്തില്‍ നിന്നു കെ.ടി.ഗട്ടി എഴുതിയ വി.ഡി.സവര്‍ക്കറിന്റെ പാഠത്തിനുപകരം വിജയമാല രംഗനാഥ് എഴുതിയ 'ബ്ലഡ് ഗ്രൂപ്പ് 'എന്ന പാഠമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതേ പുസ്തകത്തിലെ 'ഭൂ കൈലാസ' എന്ന നാടകം മാറ്റിയാണ് ജവാഹര്‍ലാല്‍ നെഹ്‌റു ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തുകള്‍ ഉള്‍പ്പെടുത്തിയത്. ആറാം ക്ലാസ് സാമൂഹികപാഠത്തില്‍ വേദകാലത്തെ സംസ്‌കാരം, പുതിയ മതങ്ങളുടെ ഉദ്ഭവം തുടങ്ങിയവയാണ് കൂട്ടിച്ചേര്‍ത്തത്. എട്ടാം ക്ലാസ് സാമൂഹിക പാഠത്തിലെ നാട്ടുരാജ്യങ്ങളെ കുറിച്ചുള്ള പാഠങ്ങളില്‍ വൊഡയാര്‍ രാജാക്കന്മാര്‍, സര്‍ എം.വിശ്വേശ്വരായ, സര്‍ മിര്‍സ ഇസ്മായില്‍ എന്നിവരുടെ സംഭാവനകള്‍ ഉള്‍പ്പെടുത്തി.
വനിതാ സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹിക രംഗത്തെ നവോത്ഥാന നായികമാരെ കുറിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് സാമൂഹികപാഠത്തില്‍ പ്രാദേശികതയും ഭാഷാഭിമാനവും എന്ന പാഠത്തിലും മാറ്റം വരുത്തി. പുതുതായി ഉള്‍പ്പെടുത്തുന്ന പാഠങ്ങള്‍ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്‌കൂളുകള്‍ക്ക് കൈമാറും. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
2013 മുതല്‍ 18വരെയുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വിദഗ്ധനായ ബരഗൂര്‍ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കരിച്ച പാഠ്യപദ്ധതി 2019ല്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ രോഹിത് ചക്രതീര്‍ഥ സമിതിയെ നിയോഗിച്ച് മാറ്റിയിരുന്നു. ബരഗൂര്‍ സമിതി നിശ്ചയിച്ച പാഠങ്ങളാണ് പുതിയ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നത്. മാറ്റങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.
അതേസമയം മറ്റൊരു സുപ്രധാന തീരുമാനവും കര്‍ണാടക സര്‍ക്കാര്‍ എടുത്തു. ദക്ഷിണ കന്നഡയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണ കന്നഡയില്‍ കൊല്ലപ്പെട്ട നാലു പേരുടെ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
ദീപക് റാവു, മുഹമ്മദ് ഫാസില്‍, മുഹമ്മദ് മഷൂദ്, അബ്ദുല്‍ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലാണ് നാലു പേരും കൊല്ലപ്പെട്ടത്.
എല്ലാവര്‍ക്കും തുല്യത എന്ന തത്വവുമായി മുന്നോട്ടുനീങ്ങുന്ന സര്‍ക്കാരിന് വിവേചനമില്ല. ബി.ജെ.പി ഭരണകാലത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ഇരയായ മസൂദ്, ഫാസില്‍, ജലീല്‍, ദീപക് റാവു എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ ഒരു കാരണവശാലും വര്‍ഗീയ സംഘര്‍ഷവും പ്രകോപനവും അനുവദിക്കില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
വര്‍ഗീയ കലാപത്തിന് ഇരയായ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് മാത്രം മുന്‍ സര്‍ക്കാര്‍ വിവേചനപരമായി നഷ്ടപരിഹാരം നല്‍കിയെന്നും മുസ്ലിം കുടുംബങ്ങളെ അവഗണിച്ചെന്നും ന്യൂനപക്ഷ സെല്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha






















