വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ കേസിൽ ദുരൂഹത നീക്കാൻ തുടർ അന്വേഷണം കോഴിക്കോട്ടെ പൊലീസിന്: കേസ് ഡയറി, തിരൂർ സി.ഐ മലപ്പുറം എസ്.പിക്ക് കൈമാറി: നടക്കാവ് പൊലീസിനെ കാത്തിരിക്കുന്നത് ദുരൂഹതകളുടെ ചുരുളഴിക്കൽ എന്ന വെല്ലുവിളി....

വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ കേസിൽ ദുരൂഹത നീക്കാൻ തുടർ അന്വേഷണം കോഴിക്കോട്ടെ പൊലീസിന്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ, സാഹചര്യത്തെളിവുകൾ, മൊഴികൾ, തൊണ്ടിമുതൽ തുടങ്ങിയവ അടങ്ങിയ കേസ് ഡയറി ഇതുവരെ അന്വേഷിച്ച തിരൂർ സി.ഐ മലപ്പുറം എസ്.പിക്ക് കൈമാറി.
അടുത്ത ദിവസം തന്ന മലപ്പുറം എസ്.പി കേസ് ഡയറി അടക്കമുള്ള രേഖകൾ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. തുടർന്നുള്ള അന്വേഷണം കൊലപാതകം നടന്ന എരഞ്ഞിപ്പാലം പരിധിയിൽ വരുന്ന നടക്കാവ് പൊലീസിനാവും. നിലവിൽ നടത്തിയ അന്വേഷണത്തിനും കണ്ടെത്തിയ പ്രതികൾക്കുമപ്പുറത്ത് കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കൽ എന്ന വെല്ലുവിളിയാണ് നടക്കാവ് പൊലീസിനെ കാത്തിരിക്കുന്നത്.
കോഴിക്കോട് ഒളവണ്ണ കുന്നത്ത് പാലത്ത് ഹോട്ടൽ നടത്തി വരികയായിരുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖാണ് കൊല്ലപ്പെട്ടത്. 18ന് വൈകുന്നേരമാണ് സിദ്ദീഖ് ഹോട്ടലിൽ നിന്നും പോകുന്നത്. പെട്ടെന്ന് വരാമെന്ന് പറഞ്ഞു പോയ സിദ്ദീഖ് നേരെ പോയത് എരഞ്ഞിപ്പാലത്ത്. ജംഗ്ഷൻകഴിഞ്ഞ് വയനാട് ദേശീയപാതയ്ക്ക് അരികിലായുള്ള ഹോട്ടലിൽ രണ്ട് മുറിയെടുക്കുന്നു. അവിടെവെച്ചാണ് ദാരുണ കൊലപാതകം നടക്കുന്നതും പ്രതികൾ മൃതദേഹം വെട്ടിനുറുക്കി രണ്ട് ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ നിന്നും താഴേക്ക് തള്ളുന്നതും.
സംഭവത്തിൽ സിദ്ദീഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരനായ ചെർപ്പുളശ്ശേരി വല്ലപ്പുഴ ഷിബിലി, സുഹൃത്തുക്കളായ വല്ലപ്പുഴ മേച്ചേരി വാലു പറമ്പിൽ മുഹമ്മദ് ആഷിഖ്, ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫർഹാന തുടങ്ങിയവരാണ് അറസ്റ്റിലായത്. സിദ്ദീഖിൽനിന്നും പണം തട്ടാനായി ഫർഹാനയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പായിരുന്നു പ്ലാൻചെയ്തത്. അതിന് സിദ്ദീഖ് തയ്യാറാവാതിരുന്നപ്പോഴാണ് ക്രൂരമായ കൊലയിലേക്ക് കാര്യങ്ങൾ പോയതെന്നാണ് തിരൂർ പോലീസിന്റെ കണ്ടെത്തൽ.
സിദ്ദീഖിന്റെ പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ കെമിക്കൽ പരിശോധനാഫലങ്ങളും വരാനുണ്ട്. ഇതെല്ലാം നടക്കാവ് പൊലീസിന്റെ ജോലിയാവും. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്നത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമ്പോഴേ വെളിച്ചത്ത് വരികയുള്ളൂ.
കേവലം ചെറിയ പണത്തിനുവേണ്ടി ഇത്രയും വലിയ അരുംകൊല നടത്തുകയെന്നത് സിദ്ദീഖിന്റെ ബന്ധുക്കൾപോലും വിശ്വസിക്കുന്നില്ല. ഇത്രയും പ്ലാൻ ചെയ്‌ത ഒരു കൊലപാതകത്തിന് പിന്നിൽ ഇതിലും വലിയ ലക്ഷ്യമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമ്പോൾ അതിലേക്ക് എത്തിച്ചേരുക നടക്കാവ് പൊലീസിന് വലിയ വെല്ലുവിളിയാവും.
വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേർന്നായിരുന്നു. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.
പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു. ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിമുറിച്ചു. ആഷിഖ് കുറച്ചുകാലം അഗളിയിലെ തോട്ടത്തില്‍ ജോലി ചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇടാമെന്നു നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha






















