കർമ്മഫലമോ? പത്മവ്യൂഹത്തിൽ ഒറ്റപ്പെട്ട് പിണറായി; മുഖ്യമന്ത്രി പിണറായി വിജയന് പാളം തെറ്റുന്നോ? പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണു പായിക്കുന്നുണ്ടോ....? മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്ത്രപ്രധാന കസേരകളിലിരിക്കുന്നവർ എം.വി ഗോവിന്ദനുമായി ചേർന്ന് പ്രവർത്തിക്കുകയാണോ....? നൂറു നൂറു ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സി പി എം...
മുഖ്യമന്ത്രി പിണറായി വിജയന് പാളം തെറ്റുന്നോ? പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണു പായിക്കുന്നുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്ത്രപ്രധാന കസേരകളിലിരിക്കുന്നവർ എം.വിഗോവിന്ദനുമായി ചേർന്ന് പ്രവർത്തിക്കുകയാണോ? ഒടുവിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും പാർട്ടി സെക്രട്ടറിയുമായി സഖ്യം സ്ഥാപിച്ചോ? ഇത്തരത്തിലുള്ള ഒരു കൂട്ടം ചോദ്യങ്ങളുടെ ഉത്തരം യെസ് എന്ന് മാത്രം.മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനമാണ് കാര്യങ്ങളെ വഷളാക്കിയത്. വളരെ പെട്ടെന്നാണ് മുഖ്യമന്ത്രിക്ക് പിടി വിട്ടത്. മുമ്പ് ചികിത്സാർ ത്ഥം ഉമ്മൻ ചാണ്ടി അ മേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകൾ കാരണമാണ് അദ്ദേഹം അത് ഉപേക്ഷിച്ചത്. ആര്യാടൻ മുഹമ്മദിനോതിരുവഞ്ചൂർ രാധാക്യഷ്ണനോ മുഖ്യമന്ത്രി സ്ഥാനം കൈമാറാനായിരുന്നു പാർട്ടിയുടെ നിർദ്ദേശം.എന്നാൽ ഇരുവരെയും ഉമ്മൻ ചാണ്ടി വിശ്വസിച്ചില്ല. പിന്നീട് ചികിത്സ തന്നെ അദ്ദേഹം ഉപേക്ഷിച്ചു. ഇതാണ് പിണറായിക്കും സംഭവിച്ചത്. പിണറായി മുഖ്യമന്ത്രി സ്ഥാനം ആർക്കും കൈമാറാറില്ല. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് മുഖ്യമന്ത്രിക്ക് ഫയലുകളിൽ എപ്പോൾ വേണമെങ്കിലും ഇടപെടാൻ സാഹചര്യം ഉള്ളതുകൊണ്ടാണ് അദ്ദേഹം കസേര വിട്ടുകൊടുക്കാത്തത്.ഇതോടൊപ്പം മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലെന്ന സത്യവും പിന്നിലുണ്ട്.മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കുന്ന പ്രവണത എം.വി. ഗോവിന്ദൻ കാണിച്ചു തുടങ്ങിയത് മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്നാണ്. സാധാരണ ഗതിയിൽ മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽ രംഗം വഷളാക്കാതിരിക്കാനായിരിക്കും പാർട്ടി സെക്രട്ടറി ശ്രമിക്കുക. കോടിയേരി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ ഈ മാതൃകയാണ് സ്വീകരിച്ചട്ടുള്ളത്.മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തപ്പോൾ അത് കടന്നൽകൂട്ടിൽ കല്ലിട്ടതു പോലെയായി.ശ്രേയാംസ് കുമാറിൻെറ പ്രസ്താവന സൃഷ്ടിച്ച തകരാർ ചെറുതല്ല. മൊത്തം പ്രതിസന്ധിയിലായെന്ന് പറഞ്ഞാൽ മതി.മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. താൻ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്റെ അവസ്ഥ അതുകൊണ്ട് പ്രത്യേകം പറയുന്നില്ലെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. അതേ സമയം, 17 കാരിയെ പീഡിപ്പിച്ച കേസിൽ മോണ്‍സണ്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് ഇന്നലെ കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോണ്‍സന് കടുത്ത ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് വീട്ടുജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടിൽ വച്ച് മോൻസൻ പീഡിപ്പിക്കുന്നത്. തുടർ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതിന് ശേഷവും പീഡനം തുടർന്നു. 2021 സെപ്റ്റംബറിൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നൽകുന്നത്. ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്തായിരുന്ന ലൈംഗിക ചൂഷണം. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. പൊലീസ് അന്വേഷണത്തിൽ ചുമത്തപ്പെട്ട 13 വകുപ്പുകളിലും കുറ്റം തെളിഞ്ഞു. 5.25 ലക്ഷം രൂപയാണ് പിഴ. ഇത് പെൺകുട്ടിക്ക് നൽകണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. മനസാ വാച തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
താൻ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നുമാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ഇന്ന് ആരോപിച്ചത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിന് മോൻസൻ മാവുങ്കലിനെതിരെ ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ച എറണാകുളം പോക്സോ പ്രത്യേക കോടതിയുടെ നടപടി പരാമര്‍ശിച്ച ശേഷമാണ് കുറ്റകൃത്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ പങ്കിനെ കുറിച്ച് എംവി ഗോവിന്ദൻ വിശദീകരിച്ചത്. പീഡനം നടക്കുമ്പോൾ കെപിസിസി പ്രസിഡ്റ് മോൻസണ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നു എന്നാണ് അതിജീവിതയുടെ മൊഴി. പത്രവാര്‍ത്തയുണ്ട്. ക്രൈം ബ്രാഞ്ചും ഇക്കാര്യം പറയുന്നു. പീഡനവിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണ്. ക്രൈംബ്രാഞ്ച് കെ സുധാകരനെതിരെ പുതിയ കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേസിൽ മോൻസനെ കോടതി ശിക്ഷിച്ച ശേഷമാണ് ഇക്കാര്യങ്ങൾ പുറത്ത് വരുന്നത്. അതിജീവിതയുടെ മൊഴിയുണ്ടെങ്കിൽ ഇതുവരെ പൊലീസ് കേസെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് അന്വേഷണ സംഘത്തോട് ചോദിക്കണമെന്ന് മറുപടി.
എന്നാൽ ഇങ്ങനെയൊരു മൊഴി ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതിജീവിത ഇത്തരം ഒരു മൊഴി നൽകിയിട്ടില്ല.ഫലത്തിൽ പാർട്ടി സെക്രട്ടറിയെ തള്ളുകയായിരുന്നു മുഖ്യമന്ത്രിക്ക് കീഴിലുള്ള ക്രൈംബ്രാഞ്ച്. കാരണം അത്രയും ഗുരുതരമായ ഒരാരോപണമാണ് ഗോവിന്ദൻ ഉന്നയിച്ചത്.ഗോവിന്ദൻെറ ഞായറാഴ്ച പത്രസമ്മേളനം പാർട്ടി നേതാക്കളിൽ പോലും അമർഷമുണ്ടാക്കി. ഇത്തരത്തിൽ വായിൽ തോന്നുന്നതെല്ലാം കോതക്ക് പാട്ട് എന്ന മട്ടിൽ ഭരിക്കുന്ന പാർട്ടിയുടെ ഉന്നതനായ നേതാവ് സംസാരിക്കാൻ പാടില്ലായിരുന്നു എന്ന പൊതു വികാരമാണ് പാർട്ടിയിലുണ്ടായത്. ഇത്തരം വാചകങ്ങൾ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്ന ചിന്തയാണ് പാർട്ടിയിൽ ഉരുത്തിരിഞ്ഞത്.. പൊതുജനങ്ങളും എം.വി.ഗോവിന്ദനെതിരെ രംഗത്തെത്തി. ഇതാണ് മുഹമ്മദ് റിയാസ് സമർത്ഥമായി ഉപയോഗിച്ചത്. നാളെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും പി.എ.മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന് പാർട്ടി തന്നെ സ്ഥാനം വേണമല്ലോ.സി പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദൻ മാഷ് ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ എന്നാണ് റിയാസ് എഫ്.ബി. പോസ്റ്റിട്ടത്. മുൻകാലങ്ങളിലും സി.പി.ഐ(എം) സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സി.പി.ഐ(എം) നെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്.അന്നും ഇന്നും എന്നും ഇത്തരം ഗൂഢ നീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട്.രാഷ്ട്രീയ നേതാവാണെങ്കിൽ "തറവാടിത്തം" വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡൻറ്റ് സി.പി.ഐ (എം) സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് "മിതത്വം" വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞുവെക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിൻ്റെയും “മിതത്വം” കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്.മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട.ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല. ഇതാണ് പോസ്റ്റ്. എന്നാൽ റിയാസിൻ്റെ പതിവു പരാതിയെ ശരിവയ്ക്കുന്ന തരത്തിൽ മന്ത്രിമാരോ. ഘടകകക്ഷി നേതാക്കളോേ ഗോവിന്ദനെ സഹായിക്കാൻ രംഗത്തെത്തിയില്ല. ആർക്കും ഇത്തരം പരാമർശങ്ങളോട് താൽപ്പര്യമില്ല എന്ന സത്യം ഒരിക്കൽ കൂടി തെളിഞ്ഞു.എന്നാൽ കെ സുധാകരൻ്റെ പോസ്റ്റ് വൈറലായി. സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോട്എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതും!ആന്തൂരിലെ സാജനെ 'കൊന്ന' ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് 'മാന്യത' കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും.... ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.തലച്ചോറിൽ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുത്, ഗോവിന്ദൻ. ഇതാണ് ആ ഒന്ന് ഒന്നര പോസ്റ്റ്.ഇതിൽ നിന്നെല്ലാം രണ്ട് കാര്യങ്ങളാണ് മനസിലാക്കാൻ കഴിയുക. ഒന്ന് പിണറായി, മന്ത്രിസഭയിലും പാർട്ടിയിലും ഒറ്റപ്പെടുന്നു.രണ്ട് - ഗോവിന്ദനെ പോലുള്ളവർ പിണറായിയെ കുഴിയിലാക്കുന്നു. എന്നാൽ കോടിയേരിയെ പോലെ ഒട്ടും പ്രായോഗിക തലത്തിൽ ജീവിക്കാത്ത ഗോവിന്ദൻ ഇതിലെ ആദ്യ ഗണത്തിൽ പെടുമെന്ന് കരുതിയാൽ മതി.