പെരിന്തൽമണ്ണ ഇലക്ഷൻ റദ്ദാക്കിയേക്കും: നെഞ്ചിടിച്ച് സിപിഎം....

ലീഗ് നേതാവ് നജീബ് കാന്തപുരം ജയിച്ച പെരിന്തൽമണ്ണ തിരഞ്ഞടുപ്പ് റദ്ദാക്കിയേക്കും. തിരഞ്ഞടുപ്പ് റദ്ദാക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു.ലീഗ് നേതാവിനെ തറപറ്റിച്ച് പെരിന്തൽമണ്ണ പിടിച്ചെടുക്കാൻ സി പി എമ്മിന് ആഗ്രഹമുണ്ടെങ്കിലും സർക്കാർ കുഴഞ്ഞുമറിഞ്ഞ് നിൽക്കുന്നതിനാൽ ഒരു ഇലക്ഷനെ അഭിമുഖീകരിക്കാൻ സി പി എമ്മിന് ഭയമുണ്ട്.
ലീഗ് നേതാവിനെ തോൽപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബാലറ്റ് പെട്ടി സിപിഎം അടിച്ചുമാറ്റിയതെന്നാണ് ലീഗിൻ്റെ ആരോപണം. എന്നാൽ ലീഗ് അട്ടിമറി കാണിച്ചു എന്നാണ് സി പി എം ആരോപിക്കുന്നത്. ഇലക്ഷൻ നേരാവണ്ണം നടന്നിരുന്നുവെങ്കിൽ താൻ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ ജയിച്ചേനെ എന്നാണ് നജീബിൻ്റെ വാദം.
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത് പാർട്ടികളെ സമ്മർദ്ദത്തിലാക്കുന്നു. ഹൈക്കോടതി നിർദേശ പ്രകാരം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ അടക്കമുള്ളവർക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
38 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ടുകൂടി എണ്ണണമെന്നും കാണിച്ചാണ് കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.
പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ ഈ ഹർജിയിൽ നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകി. അവശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നജീബ് ഉപഹർജിയും നൽകിയിരുന്നു. കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ തപാൽ സാമഗ്രികൾ ഹൈകോടതി നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാൻ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക ഘട്ടമായതിനാൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.ഇത് കാന്തപുരത്തിന് കിട്ടിയ പണിയായിരുന്നു.
എതിർ സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം. മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണൽ നടന്നത് എന്നതായിരുന്നു ഹർജിയിലെ ആരോപണം.
എന്നാൽ മാർഗരേഖാ ലംഘനത്തിന് തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന് നജീബ് കാന്തപുരത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. മാർഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കെ.പി.എം. മുസ്തഫയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു. സിങ്ങും അഭിഭാഷകരായ ഇ.എം.എസ്. അനാമും എം.എസ്. വിഷ്ണു ശങ്കറും വാദിച്ചു.
തുടർന്നാണ് കേസിൽ വിചാരണ ഉണ്ടാകാതെ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷച്ചത്. ഇതേത്തുടർന്ന് നജീബ് കാന്തപുരം ഹർജി പിൻവലിച്ചു. മാർഗരേഖ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണയിൽ ഉന്നയിക്കാൻ നജീബ് കാന്തപുരത്തിന് അവകാശമുണ്ടാക്കിയിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പടുവിച്ച വിധിയിലെ പരാമർശങ്ങൾ ഇതിന് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് അതീവ സുരക്ഷയിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട ഒരു ബാലറ്റ് പെട്ടി നിന്ന നിൽപ്പിൽ കാണാതാവുന്നത്. സംഭവം നടന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലാണ്. ബൂത്തുപിടിത്തവും കള്ളവോട്ടുമെല്ലാം തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക സംഭവങ്ങളാണെങ്കിലും പോലീസ് സുരക്ഷയിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച വോട്ടുപെട്ടി കാണാതാവുന്നുവെന്നത് അതീവ ഗുരുതരമായ സംഭവമാണ്. ഇത് ചോദ്യം ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയേയും ജനാധിപത്യ സംസ്‌കാരത്തെ ആകമാനവുമാണ്.
ഉത്തരേന്ത്യയിലൊക്കെ പലപ്പോഴായി ഇത്തരം വാർത്തകൾ കേൾക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കേരളത്തിൽ നിന്ന് ഇങ്ങനെയൊരു വാർത്ത വന്നത്. 2021-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ 38 വോട്ടെന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലീംലീഗിന്റെ നജീബ് കാന്തപുരം മണ്ഡലം നിലനിർത്തിയത്. പക്ഷെ അന്നുമുതലിങ്ങോട്ട് വോട്ടെണ്ണലിലെ ഗുരുതരമായ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കേസും നിലനിൽക്കുന്നുണ്ട്. എതിർ സ്ഥാനാർഥികൂടിയായ കെ.പി.എം മുസ്തഫയുടെ പരാതിയിലാണ് കേസ്.
അതീവ സുരക്ഷയിൽ ട്രഷറിയിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട ഒരു ബാലറ്റുപെട്ടിയാണ് കിലോമീറ്റർ അപ്പുറത്തുള്ള സി പി എം നിയന്ത്രണത്തിലുള്ള സഹകരണ രജിസ്ട്രാർ ഓഫീസ് കാര്യാലയത്തിൽ നിന്ന് കണ്ടെത്തിയത്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നിൽ ഒരുപാട് ആളുകളുടെ പങ്കുണ്ട്. വലിയ കുറ്റകൃത്യമാണ് നടന്നത്. ഇതിൽ മാഫിയാ ബാന്ധങ്ങൾ പോലുമുണ്ടെന്നാണ് നജീബ് സംശയിക്കുന്നത്.
ഇത്രയും ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങി ഇങ്ങനെയൊരു സംഭവം നടത്തണമെങ്കിൽ ഇതിനായി കോടികളൊഴുക്കേണ്ടിവന്നിട്ടുണ്ടാവും. ട്രഷറിയിൽ സൂക്ഷിച്ച ഒരു ബോക്‌സ് എടുക്കണമെങ്കിൽ അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധികളോ രേഖാമൂലംവന്ന് ആവശ്യപ്പെടണം. മാത്രമല്ല പോലീസ് സാന്നിധ്യത്തിൽ മാത്രമേ എടുക്കാനും പാടുള്ളൂ.എന്നാൽ അങ്ങനെയല്ല നടന്നത്. പല സർക്കാർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ഇതിനെ അശ്രദ്ധയെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല.
ഇപ്പോൾ കണ്ടെത്തിയെന്ന് പറയുന്ന പെട്ടി ഒറിജിനൽ അല്ലെന്നാണ് നജീബ് കാന്തപുരത്തിൻ്റെ വാദം. ഇത് ഉദ്യോഗസ്ഥർ കൃത്രിമമായി നിർമിച്ചതാണ്. യഥാർഥ പെട്ടി പൂർണമായും തകർത്തതായിട്ടുള്ളതിന്റെ കൃത്യമായ തെളിവ് ഓഡിയോ സഹിതം കയ്യിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പെട്ടി കൊണ്ടുപോയതും തകർക്കുന്നതും കണ്ട സാക്ഷികളുണ്ട്. ട്രഷറിയിൽ നിന്ന് ഒഴിവാക്കി പെരിന്തൽമണ്ണ എ.ആർ ഓഫീസിൽ തള്ളുകയായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂമിൽ കൊണ്ടുവെച്ച പെട്ടിയെങ്ങനെ പെരിന്തൽമണ്ണ ഓഫീസിലെത്തി എന്നാണ് എം എൽ എ ചോദിക്കുന്നത്.
റീകൗണ്ടിംഗ് വന്നാൽ തോൽക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് നജീബ് കാന്തപുരം പറയുന്നു. ഈ വോട്ട് എണ്ണാനാവുമോയെന്നത് കോടതി നിശ്ചയിക്കേണ്ട കാര്യമാണ്. പക്ഷെ ഇത് എണ്ണാൻ പറ്റില്ല. സ്‌ട്രോങ് റൂമിൽ നിന്ന് പുറത്തുപോയ വോട്ടെങ്ങനെ എണ്ണാനാവും. വെറുതെ രസത്തിന് എടുത്തുകൊണ്ടുപോയതായിരിക്കില്ലല്ലോ അത്. ക്രമക്കേട് നടത്താൻ കരുതിക്കൂട്ടി ചെയ്തതാണ്. ഈ ബോക്‌സ് തകർന്ന നിലയിലാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തിൽ വലിയ രീതിയിൽ പണക്കൊഴുപ്പും ക്രമക്കേടും നടന്നിരുന്നുവെന്ന് ആ സമയത്തു തന്നെ ഉയർന്ന ആരോപണമാണ്. അതിന്റെ ഇരയായിരുന്നു എന്റെ തിരഞ്ഞെടുപ്പ് ഫലം. ഇതിൽ എന്ത് തരത്തിലുള്ള മാഫിയാ പ്രവർത്തനമാണ് നടന്നതെന്ന് കൃത്യമായി അന്വേഷിക്കണം. സ്ഥാനാർഥിയെന്ന നിലയ്ക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും എനിക്ക് കിട്ടിയിട്ടില്ല. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല. അപ്പോൾ എന്താണ് സംഭവിച്ചത്. വലിയ ഗൂഢാലോചനയാണ് നടന്നത്. ഇത് ഏതറ്റം വരെ പോയി എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്. നജീബ് പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടുകളിൽ അസാധു വോട്ടുകളുണ്ടാവും. ആയിരം വോട്ടുകൾ വരെ അസാധുവായ മണ്ഡലങ്ങളുണ്ടായിരുന്നു. അത്തരത്തിൽ അസാധുവായ പോസ്റ്റൽ വോട്ടുകളാണിതെന്നാണ് സംശയം. മുതിർന്ന പൗരൻമാരുടേയും കോവിഡ് ബാധിതരായവരുടേയുമെല്ലാം വോട്ടാണിത്. അവർ തന്നെ കൃത്യമായി ചെയ്യാത്തതും വേണ്ട രേഖ സമർപ്പിക്കാതെയും ഉദ്യോഗസ്ഥർ ഒപ്പിടാത്തതും അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് അസാധുവായ വോട്ടുകളാണിത്.
ആറ് കൗണ്ടറുകളിലായിരുന്നു പോസ്റ്റൽവോട്ടുകൾ എണ്ണിയത്. ഈ ആറ് കൗണ്ടറുകളിൽ നിന്നും വന്ന വോട്ടുകളാണിത്. ഇത് കൗണ്ടറിൽ നിന്നു തന്നെ അസാധുവാണെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ഒപ്പിട്ട് രേഖപ്പെടുത്തിയതാണ്. ഒരു വോട്ട് അസാധുവാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തൊക്കെ മാനദണ്ഡങ്ങളാണോ പറയുന്നത് അതൊക്കെയുള്ളതാണ് ഈ വോട്ടുകൾ. അതായത് എല്ലാ രാഷ്ട്രീയപാർട്ടികളും എണ്ണാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരുമിച്ച് മാറ്റിവെച്ചത്.
ഈ അസാധുവോട്ടുകൾ മൂന്ന് പെട്ടികളിലായി 348 എണ്ണമാണുണ്ടായിരുന്നത്. ഇതിലാണ് കേസ് നടക്കുന്നത്. ഈ മൂന്ന് പെട്ടികളിൽ ഒന്നാണ് കാണാതായതും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതും. 348 വോട്ടിന്റെ കാര്യത്തിലുള്ള കേസാണ് നടക്കുന്നതെങ്കിലും ഈ വോട്ടുകൾക്ക് സാധുതയുണ്ടാക്കണമെന്ന് പറഞ്ഞല്ല കേസ് നടക്കുന്നത്. മറിച്ച് വോട്ടുകൾ അസാധുവാകാൻ കാരണം ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് കേസ് നടക്കുന്നത്. അത് കോടതിയിൽ തെളിയിക്കേണ്ട കാര്യമാണ്. ഇത് അസാധുവോട്ടാണെന്ന് ഉദ്യോഗസ്ഥർ തന്നെ നേരത്തെ സാക്ഷ്യപ്പെടുത്തിയ സാഹചര്യ മാണുള്ളത്.
ഏതായാലും നജീബ് കാന്തപുരത്തിൻ്റെ ഭാഗത്ത് എന്തോ കള്ളകളിയുണ്ടെന്ന് വരുത്താൻ സി പി എമ്മിന് കഴിഞ്ഞു. എവിടെയോ ഒരു 343 വോട്ട് എണ്ണാതിരിക്കുകയാണെന്നും ഇത് നജീബ് കാന്തപുരത്തിന് ഭീഷണിയാവുമെന്നും കേസ് കഴിയുന്നതോടെ തോൽവിയുണ്ടാവുമെന്നൊക്കെയാണ് സി പി എമ്മുകാർ കരുതുന്നത്. എന്നാൽ യാഥാർഥ്യം മേൽപറഞ്ഞപോലെയാണ്. ഉദ്യോഗസ്ഥർ ഒപ്പുവെയ്ക്കാത്തത് കൊണ്ട് മാത്രം അസാധുവായ വോട്ടുകളല്ല ഇത്. സീരിയൽ നമ്പർ എഴുതാത്തത്, കൃത്യമായ രേഖകളില്ലാത്തത്, ഒപ്പിടാത്തത് അങ്ങനെ നിരവധി കാരണങ്ങൾകൊണ്ടുള്ളതാണ്. ഇത് സി.പി.എമ്മിന്റെ അംഗങ്ങളടക്കമുള്ളവർ കൗണ്ടറിൽ നിന്ന് തന്നെ സാക്ഷ്യപ്പെടുത്തിയതും എണ്ണാൻ പറ്റില്ലെന്ന് പറഞ്ഞ് മാറ്റിവെച്ചതുമാണ്.
തനിക്കെതിരായ ഗൂഢാലോചന അന്വേഷണത്തിൽ കണ്ടത്തേണ്ടതാണെന്ന് കാന്തപുരം പറയുന്നു. പക്ഷെ വലിയ ഗുഢാലോചനയില്ലാതെ ഇത് പുറത്ത് പോവില്ലെന്ന് ഉറപ്പല്ലേ. മൂന്ന് പെട്ടികളും ഒരു സ്ഥലത്ത് നിന്നാണ് കണ്ടെത്തിയിരുന്നതെങ്കിൽ എല്ലാം കൂടി ഒരുമിച്ച് മാറ്റിയതാണെന്നൊക്കെ പറയാമായിരുന്നു. പക്ഷേ ഇതങ്ങനെയല്ലല്ലോ. 348 വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ ഹാജരാക്കാനായി കോടതി പറഞ്ഞപ്പോൾ അതിനായി സ്‌ട്രോങ്ങ്‌റൂം തുറന്നപ്പോഴാണ് ഉദ്യോഗസ്ഥർ പോലും ഇത് കാണാനില്ലെന്ന കാര്യമറിയുന്നത്. |
പെട്ടി അബദ്ധത്തിൽ മാറിപ്പോയതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് രേഖകളും ട്രഷറിയിലുണ്ടായിരുന്നുവെന്നും അത് കാലാവധി കഴിഞ്ഞതിനാൽ ഏറ്റുവാങ്ങാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ മാറിപ്പോയി എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേയാണ്. ഒരു സ്‌ട്രോങ് റൂമിൽ നിന്ന് എങ്ങനെയാണ് ഇത്രവലിയ പെട്ടി ആരുമറിയാതെ പുറത്തേക്ക് പോവുക.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഒറ്റത്തവണയാണ് പെരുന്തൽമണ്ണ മണ്ഡലത്തിൽ എൽ.ഡി.എഫിന് വിജയിക്കാനായത്. ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ടത് മുസ്ലീംലീഗ് സ്ഥാനാർഥികളാണെങ്കിലും ശക്തമായ സന്നിധ്യമാണ് എപ്പോഴും ഇടതുപക്ഷം ഇവിടെ കാഴ്ച വെച്ചത്. 2006-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ശശികുമാർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാൽ ദീർഘകാലം ലീഗിനൊപ്പം നിന്നു. 1957-ൽ മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ, സി.പി.എം സ്ഥാനാർഥികൾ വിജയിച്ചിരുന്നു.
1957 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐ യുടെ പി.ഗോവിന്ദൻ നമ്പ്യാരായിരുന്നു വിജയിച്ചത്. 1960-ൽ സി.പി.ഐ യുടെ തന്നെ ഇ.പി ഗോപാലാനും, 1967-ൽ സി.പി.എമ്മിന്റെ പ്രമുഖ നേതാവ് പാലോളി മുഹമ്മദ് കുട്ടിയും വിജയിച്ചു. പക്ഷെ 1970 ഓടെ പെരിന്തൽമണ്ണ ലീഗ് കോട്ടയാവുകയായിരുന്നു. ഏറെ നാളത്തെ ലീഗ് അപ്രമാദിത്വത്തിന് ശേഷം 2006-ലെ തിരഞ്ഞെടുപ്പിലാണ് മണ്ഡലം ലീഗ് കൈവിട്ടുപോയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ലീഗിന്റെ ഭൂരിപക്ഷം കുറയുകയും ചെയ്തു. അതിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ മത്സരിച്ച നജീബ് കാന്തപുരത്തിന് ലഭിച്ചത് 38 വോട്ട്.
https://www.facebook.com/Malayalivartha
























