പിണറായിയെ കുടഞ്ഞ് കേന്ദ്രം; വടി വെട്ടി, അടി തുടങ്ങി! മോദിയുടെ തുറുപ്പ്... രക്ഷയില്ലാതെ കോടതിയിലേക്ക്....

വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരേ നിയമ പോരാട്ടത്തിനു തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി വായ്പയും സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന ട്രഷറി നിക്ഷേപവും കണക്കിലെടുത്താണ് കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്രം. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളം. എന്തുകൊണ്ട് വായ്പാ പരിധി വെട്ടിക്കുറച്ചുവെന്ന് ചോദിച്ച് കേരളം കത്തയച്ചിരുന്നു. അതിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
തൊട്ടുപിറകെ, കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നിയമ പോരാട്ടത്തിനൊരുങ്ങുന്നതായി മുൻ ധനമന്ത്രി ഡോ തോമസ് ഐസക് തന്നെയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരായി കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറച്ചതിനെതിരെ സ്വീകരിക്കുന്ന അനിവാര്യ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമോപദേശത്തിനും തുടര്‍ നടപടികള്‍ക്കുമായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ. കെ. വേണുഗോപാലിനെ സമീപിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷമെടുക്കാവുന്ന വായ്പ 20,521 കോടി രൂപയാണെന്നു കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തത വരുത്തി. ധനകാര്യ കമ്മിഷന്റെ തീര്‍പ്പു പ്രകാരം, നടപ്പുസാമ്പത്തിക വര്‍ഷം ആഭ്യന്തരവരുമാനത്തിന്റെ 3% വായ്പയെടുക്കാന്‍ അവകാശമുണ്ടെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. ഇത് പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിന് രണ്ട് ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ഇത്തരത്തിൽ കേന്ദ്ര സർക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യം. നബാർഡ് വായ്പയും ദേശീയ സമ്പാദ്യ പദ്ധതി വായ്പയും കുറച്ചാൽ ഈ വർഷം 28,550 കോടി വായ്പയെടുക്കാൻ അനുവദിക്കുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. അത് ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ അനുവദിച്ചത് 15,390 കോടി മാത്രം.
പാര്‍ലമെന്റ് അംഗീകരിച്ച ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാണ്. അത് മറികടന്ന്, 2% വായ്പയ്ക്കുള്ള അവകാശമേയുള്ളെന്നാണു കേന്ദ്ര നിലപാട്. ഇക്കാര്യമാകും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുക. ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട സുപ്രധാന നിയമ പോരാട്ടത്തിനാണു തുടക്കം കുറിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു.
പ്രധാനമന്ത്രിയെ വിഷയത്തിൽ രേഖാമൂലം ബന്ധപ്പെട്ടെങ്കിലും നിഷേധാന്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. അതിനാൽ സ്വതന്ത്ര ഇന്ത്യയിൽ ഫെഡറൽ സംവിധാനം സംബന്ധിച്ച ഏറ്റവും സുപ്രധാനമായ നിയമയുദ്ധം നടക്കാൻ പോവുകയാണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
നിയമ പോരാട്ടം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതിന്റെ ഭാഗമായാണു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയതെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍, മറുപടി നിഷേധാത്മകമായിരുന്നു. വായ്പാ പരിധിയില്‍ വ്യക്തത തേടിയതിനു മറുപടിയായാണു 20,521 കോടി എന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി.
ഇതനുസരിച്ച് ഈ വർഷം 32,440 കോടി രൂപ വരെ സംസ്ഥാനത്തിന് വായ്പയെടുക്കാമെന്നിരിക്കെയാണ് കേന്ദ്രം നിരക്ക് മാറ്റി നിശ്ചയിച്ചത്. പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിന് 15,390 കോടി രൂപ മാത്രമായിരിക്കും വായ്പയിനത്തിൽ ലഭിക്കുക. വിവിധ ആവശ്യങ്ങൾക്കായി ഇതിനോടകം തന്നെ 2,000 കോടി വായ്പയെടുത്തതിനാൽ കേന്ദ്രസർക്കാർ നടപടി കേരളത്തിന് കനത്ത തിരിച്ചടിയാണ്. ഇതോടെ നിലവിലെ സാമ്പത്തിക വർഷത്തിൽ കേരളത്തിന് എടുക്കാവുന്ന വായ്പ 13,390 രൂപയായി ചുരുങ്ങി.
കിഫ്ബി, പെന്‍ഷന്‍ ഫണ്ട്, ട്രഷറി/പി.എഫ്. നിക്ഷേപങ്ങള്‍, നബാര്‍ഡ് തുടങ്ങിയ വായ്പകള്‍ എന്നിവയെല്ലാം കുറച്ചുള്ള തുകയാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും സമാനമായ കുറവുവരുത്തിയിരുന്നു. കേന്ദ്ര നിലപാടനുസരിച്ച് കേരളത്തിന്റെ പൊതുകണക്ക് (പബ്ലിക്ക് അക്കൗണ്ട്‌സ്) 13,177 കോടി രൂപയാണ്.
900 കോടി നബാർഡ് വായ്പ, ദേശീയ സമ്പാദ്യ പദ്ധതിയിലേക്ക് സംസ്ഥാന വിഹിതമായ 3500 കോടി, റീബിൽഡ്കേരള ഉൾപ്പെടെയുള്ള വിദേശ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികൾക്കായി കിട്ടിയ 1300 കോടി, കിഫ്ബിയും സാമൂഹ്യസുരക്ഷാപെൻഷൻ ലിമിറ്റഡും ചേർന്നെടുത്ത വായ്പാ ബാദ്ധ്യതയുടെ പേരിലുള്ള 2500 കോടി എന്നിവ കുറയ്ക്കും പുറമെ വർഷാവസാനം ട്രഷറിയിലും പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലും നീക്കിയിരുപ്പായുള്ള നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ വായ്പായായി കണക്കാക്കി 13,177.61 കോടിയും ചേർത്ത് 21,377കോടി കുറച്ചെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
എന്നാൽ ഇത് തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. എ.ജി. അംഗീകരിച്ച കണക്കു പ്രകാരം ഇത് ഏകദേശം 6,000 കോടി രൂപയാണ്. അത് അംഗീകരിക്കണമെന്നാണ് ആവശ്യം. 28,550 കോടി രൂപയെങ്കിലും വായ്പയെടുക്കാമെന്നു പ്രതീക്ഷിച്ച സ്ഥാനത്താണ് 8,000 കോടിയോളം വെട്ടിക്കുറച്ചത്.
കിഫ്ബി എടുക്കുന്ന വായ്പ ബജറ്റിനു പുറത്താണെന്ന് അംഗീകരിച്ചാലും അതെങ്ങനെ പൊതുകടത്തിന്റെ ഭാഗമാകുമെന്നു ധനവകുപ്പ് ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ഇതര വായ്പകള്‍ പൊതുകടത്തിലോ ധനക്കമ്മിയിലോ ഉള്‍പ്പെടുത്താറില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രഷറി നീക്കിയിരുപ്പ് ഈ വർഷം വെറും 6000 കോടിയേയുള്ളുവെന്ന് സി.എ.ജി.റിപ്പോർട്ടുണ്ട്. അത് കണക്കിലെടുക്കാതെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി തുകയെടുത്താണ് കേന്ദ്രം ട്രഷറി നീക്കിയിരുപ്പ് കണക്കാക്കിയത്. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെപരിധിയിൽപ്പെടുത്തുന്നതും ശരിയല്ല. സമാനമായ വായ്പകൾ കേന്ദ്ര സർക്കാരിന്റെ വായ്പാ പരിധിയിൽപ്പെടുത്തുന്നില്ലെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha























