സംസ്ഥാനത്തെ എല്ലാ ഫിഷ്മാര്‍ട്ടിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും : മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിട്ടുള്ള എല്ലാ ഫിഷ്മാര്‍ട്ടിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടൂർ മണ്ഡലത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചിരിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. .അടൂരിന്റെ വികസന രംഗത്തെ മുന്നേറ്റങ്ങളില്‍ ഒന്നായി ശ്രീമൂലം മാര്‍ക്കറ്റും മാറുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് ഈ വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ മല്‍സ്യങ്ങളെയും കൊണ്ടുവന്ന് ഫിഷ്‌ഫെസ്റ്റ് നടത്തും.
ഇതോടെ ടൂറിസത്തിനായുള്ള ഒരു ലൊക്കേഷനായി ചെല്ലാനം മാറും. സംസ്ഥാന സർക്കാർ ഇതിനായി 750 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ , വിദ്യഭ്യാസം , ആരോഗ്യം , സാംസ്‌കാരികം തുടങ്ങിയ എല്ലാ മേഖലകളിലും സംസ്ഥാനം വികസന മുന്നേറ്റത്തിലാണ്.
സമൂലമായ പരിവര്‍ത്തനം ലക്ഷ്യമിടുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി മണ്ഡലത്തില്‍ തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള സ്ഥലം നല്‍കിയാല്‍ അതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























