തലവേദനയാണ്, ആഹാരം ഉണ്ടാക്കില്ല: തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകുമെന്ന് പറഞ്ഞ് അവസാനിപ്പിച്ച ഫോൺ കോളിന് പിന്നാലെ സോനയെ അലട്ടിയത് എന്ത്..? വിപിൻ കിടന്ന കട്ടിലിൽ കയറി, ഷാള്‍ മച്ചിലെ ഇരുമ്പുകമ്പിയില്‍ കൊളുത്തി തൂങ്ങിയിട്ടും, മരണവെപ്രാളം അറിഞ്ഞില്ല..? മകളുടെ മരണത്തിൽ വിപിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന്, സോനയുടെ കുടുംബം

മകളുടെ മരണത്തിൽ ഭർത്താവ് വിപിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന്, സോനയുടെ കുടുംബം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രമേ ആയുള്ളൂ. മധുവിധുവിന്റെ ആഘോഷം തീരും മുമ്പ്, മകൾക്ക് ചിതയൊരുക്കിയ ദുഃഖത്തിലാണ് കുടുംബം. കാട്ടാക്കടയില്‍ ആധാരമെഴുത്ത് ഓഫീസിലായിരുന്നു സോന ജോലി ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം തിങ്കളാഴ്ചമുതല്‍ ജോലിക്ക് പോകുമെന്ന് കഴിഞ്ഞ ദിവസമാണ് മകള്‍ വിളിച്ചുപറഞ്ഞതെന്ന് അച്ഛന്‍ ജെ.പ്രഭാകരന്‍ പറഞ്ഞു.
ഞായറാഴ്ച രാത്രിയും വിളിച്ചിരുന്നു. തലവേദനയാണെന്നും ആഹാരമൊന്നും ഉണ്ടാക്കിയില്ലെന്നും പറഞ്ഞു. പിന്നെ പുലര്‍ച്ചെ 1.30-ഓടെ സോനയ്ക്ക് സുഖമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുന്നു എന്നുമാണ് ആദ്യം വിപിന്‍ വിളിച്ചറിയിച്ചത്. ഉടന്‍ അടുത്ത ചില ബന്ധുക്കളുമായി അവിടേക്കു തിരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് സോനയുടെ മരണവാർത്ത അറിയുന്നത്.
പതിനൊന്നോടെ മകള്‍ മരിച്ചിട്ടും, ഭര്‍തൃവീട്ടുകാര്‍ ഇത് അറിയിച്ചത് 1.30-നാണെന്ന് പ്രഭാകരന്‍ പറയുന്നു. കൂടുതല്‍ ചോദിച്ചപ്പോള്‍ മരിച്ച സമയം പലതവണ അവര്‍ മാറ്റിപ്പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഒന്നിനും വ്യക്തമായ മറുപടി അവര്‍ പറഞ്ഞില്ല. ഇടയ്ക്കിടെ സോനയ്ക്ക് തലവേദന വരാറുണ്ട്. സംഭവ ദിവസം രാത്രി ഒമ്പതേ മുക്കാലോടെ എന്നെ വിളിച്ച് അച്ഛാ തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞു. ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് അതിനെ ഗൗനിക്കാതെ മോള് ഗുളിക കഴിച്ച് ഉറങ്ങിക്കോ എന്ന് പറഞ്ഞു,
രാത്രി ഒന്നരയോടെ വിപിന്റെ വീടിന്റെ അടുത്തുള്ള ചെറുക്കാനാണ് മോള് ഒരു കടുംകൈ ചെയ്തുവെന്നും, വിപിനാണ് അറിയിക്കാൻ പറഞ്ഞതെന്നും സോനയുടെ അച്ഛൻ പറഞ്ഞത്. ശനിയാഴ്ച രണ്ടുപേരും വീട്ടില്‍ വന്നിരുന്നു. സന്തോഷത്തോടെയാണ് മടങ്ങിയതും. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായിട്ടും മകള്‍ക്ക് വിപിനെ ഇഷ്ടമാണെന്ന് അറിയിച്ചപ്പോള്‍ വിവാഹത്തിന് എതിരുനിന്നില്ല. കഴിഞ്ഞ ദിവസം വിരുന്നിനു വീട്ടില്‍വന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ല.
മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്നും പ്രഭാകരന്‍ പറഞ്ഞു. സോനയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധിപ്പേരാണ് പന്നിയോട് കല്ലാമം തണ്ണിച്ചാംകുഴിയിലെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുടെ അപ്രതീക്ഷിത വിയോഗം ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ചില ബന്ധുക്കളുടെ വീട്ടിലും ഇവരെത്തിയിരുന്നു. സന്തോഷത്തോടെ മടങ്ങിപ്പോയ സോനയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും.
ഭര്‍ത്താവ് വിപിന്റെ കല്ലാമം കല്ലറക്കുഴിയിലെ ഷിബിന്‍ ഹൗസിലാണ് സോനയെ മരിച്ചനിലയില്‍ കണ്ടത്. രാത്രി 10 മണിക്ക് താന്‍ ഉറങ്ങിയെന്നും 12 മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുമ്പോള്‍ സോനയെ തൂങ്ങിനില്‍ക്കുന്നതായി കണ്ടെന്നുമാണ് ഭര്‍ത്താവ് വിപിന്‍ കാട്ടാക്കട പോലീസിന് നല്‍കിയ മൊഴി. ഷാള്‍ മച്ചിലെ ഇരുമ്പുകമ്പിയില്‍ കൊളുത്തിയായിരുന്നു തൂങ്ങിനിന്നത്. ഉടന്‍ തന്നെ താഴെയിറക്കി അയല്‍വാസികളുടെ സഹായത്തോടെ കാട്ടാക്കടയിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് വിപിന്‍ പോലീസിനോട് പറഞ്ഞത്.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കാട്ടാക്കട പോലീസ് അറിയിച്ചു. ഭർത്താവ് വിപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം തൂങ്ങി മരണം എന്ന് തന്നെയാണ് പോസ്റ്റുമോർട്ടത്തിന് ശേഷമുളള പ്രാഥമിക നിഗമനം. തൂങ്ങി മരണത്തിന്റെ സാധ്യതകളാണ് കാണുന്നത് എന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ പ്രാഥമികമായി അറിയിച്ചത്.ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഇല്ല. പക്ഷെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പതിനഞ്ചാം ദിവസം ജീവനൊടുക്കാൻ കാരണം എന്താണന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
ഭർത്താവ് വിപിൻ കിടന്നിരുന്ന മുറിയിൽ തന്നെയാണ് സോനയെ മരിച്ച നിലയിൽ കണ്ടത്. ഉറങ്ങിപ്പോയതിനാൽ സോന തൂങ്ങി മരിച്ചത് അറിഞ്ഞില്ലന്നും ഇടയ്ക്ക് ഉണർന്നപ്പോളാണ് തൂങ്ങി നിൽക്കുന്നത് കണ്ടതെന്നുമാണ് വിപിൻ പറയുന്നത്.
ഇതിൽ പൊലീസിന് സംശയമുള്ളതിനാൽ ഭർത്താവ് വിപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സോനയുടെയുംവിപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശദമായ മൊഴിയെടുക്കും. ഫോണുകളും പരിശോധിക്കും. ഇതോടെ മരണത്തിലെക്ക് നയിച്ച കാര്യത്തിൽ വ്യക്തത വരുമെന്നാണ് കാട്ടാക്കട പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha



























