ഇരട്ടത്താപ്പും മലക്കംമറിച്ചിലും ഉഴുപ്പില്ലായ്മയും...ആളുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയും സി.പി.എം പലപ്പോഴും പ്രയോഗിക്കാറുണ്ട്....ഏറ്റവും പുതിയ വേര്‍ഷനാണ് പൊതുവ്യക്തിനിയമം അഥവാ ഏകസിവില്‍കോഡ് വിഷയത്തില്‍ പാർട്ടി സ്വീകരിച്ചിരിക്കുന്നത്... എന്നാല്‍ കുഞ്ഞാപ്പയും സംഘവും രണ്ട് മുഴം നീട്ടിയെറിഞ്ഞു...

ഇരട്ടത്താപ്പും മലക്കംമറിച്ചിലും ഉഴുപ്പില്ലായ്മയും മാത്രമല്ല ആളുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിട്ടും സി.പി.എം പലപ്പോഴും പ്രയോഗിക്കാറുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചത് പോലെ, അതിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് പൊതുവ്യക്തിനിയമം അഥവാ ഏകസിവില്‍കോഡ് വിഷയത്തില്‍ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും യുവജന-വിദ്യാര്‍ത്ഥി സംഘടനകളും നാണംകെട്ട് നാറി നില്‍ക്കുമ്പോള്‍ കിട്ടിയൊരു പിടിവള്ളിയാണ് ഈ കോഡ്. അതുകൊണ്ട് അവരുടെ സമരത്തില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചത്. എന്നാല്‍ കുഞ്ഞാപ്പയും സംഘവും രണ്ട് മുഴം നീട്ടിയെറിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. അതിന് മുമ്പ് മറ്റൊരു തിരിച്ചടിയും സി.പി.എമ്മിന്റെ കരണത്തിന് കിട്ടി. കൊല്ലങ്ങളായി അവര്‍ക്കൊപ്പം നിന്നിരുന്ന കാന്തപുരം അബൂബക്കര്‍ മുസ് ലിയാരും സംഘവും ലീഗിനൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചു. ലീഗ് അതിന് പച്ചപ്പരവതാനി വിരിച്ചിരിക്കുകയാണ്.
സി.പി.എമ്മിന്റെ സമരം ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നവരെ സഹായിക്കാനല്ല, മറിച്ച് നിലവില്‍ അവര്‍ അകപ്പെട്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപെടാനും മുസ്ലിം-ക്രൈസ്തവ വോട്ട് പെട്ടിയിലാക്കാനുമാണ്. മുസ്ലിംങ്ങളുടെ പ്രശ്‌നങ്ങളില്‍ അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ സി.ഐ.എ സമരകാലത്ത് എടുത്ത കേസുകളെല്ലാം പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പ് പിന്‍വലിക്കാത്തതെന്ത്? കഴിഞ്ഞ കേന്ദ്രബജറ്റില്‍ ന്യൂനപക്ഷ വിഹിതം 38 ശതമാനം കുറഞ്ഞു. അതിനെതിരെ സമരം ചെയ്യാന്‍ ഒരു സി.പി.എം നേതാവിനെയും കണ്ടില്ലെന്ന് മാത്രമല്ല ആ വിഷയം ചര്‍ച്ചയാക്കാനോ, കേന്ദ്രനിലപാടിനെതിരെ സമരം ചെയ്യാനോ തയ്യാറായില്ല. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും വെട്ടിക്കുറച്ചു ഒരു എസ്.എഫ്.ഐക്കാരനും അതിനെതിരെ പഠിപ്പ്മുടക്കി സമരം നടത്തിയില്ല. ആ നിലയ്ക്ക് ഇപ്പോള്‍ സി.പി.എം കാണിക്കുന്ന ആവേശം ശുദ്ധതട്ടിപ്പാണെന്ന് സംശയിക്കുന്നവരെ തെറ്റുപറയാനാകുമോ?
സി.പി.എമ്മിന്റെ ആചാര്യനായ ഇ.എം.എസ് 1980കളില്‍ ഏക സിവില്‍കോഡിന് വേണ്ടി ശബ്ദം ഉയര്‍ത്തുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്തു എന്നതാണ് ചരിത്രപരമായ യാഥാര്‍ത്ഥ്യം. എന്നിട്ടിപ്പോള്‍ അധികാരത്തില്‍ തുടരാനും വീണ്ടും വരാനും ആചാര്യനെ തന്നെ തള്ളിപ്പറയുന്നു. ആചാര്യനല്ല അധികാരമാണ് വലുതെന്ന് ഇപ്പോഴത്തെ സി.പി.എം നേതാക്കള്‍ പറയാതെ പറയുന്നു. 1980കളില്‍ ഷാബാനു കേസുമായി ബന്ധപ്പെട്ടാണ് ഏക സിവില്‍കോഡ് വേണമെന്ന ആവശ്യം അന്ന് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് ശക്തമായി ആവശ്യപ്പെട്ടത്. മുസ്ലിം സ്ത്രീയായ ഷാബാനുവിനെ ഉപേക്ഷിച്ച ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. പക്ഷെ, കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കി കോടതി വിധി മറികടന്നു. അതാണ് ചരിത്രം. ഇഎംഎസ് കേവലം നേതാവ് മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകളെ പാര്‍ട്ടി നേതാക്കളും ബുദ്ധിജീവികളും വേദവാക്യം പോലെയാണ് കണ്ടിരുന്നത്. അതോടെ അവരെല്ലാം ഏക സിവില്‍കോഡിന് വേണ്ടി രംഗത്തെത്തി. കേരളത്തില്‍ എല്ലാ ജില്ലകളിലും ഡിവൈഎഫ്‌ഐ ഇത് സംബന്ധിച്ച് സെമിനാറുകള്‍ നടത്തി. ആ സമയത്താണ് രാജ്യത്ത് ബി.ജെ.പി രൂപീകരണം നടക്കുന്നത്. പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ബി.ജെ.പിക്ക് സിവില്‍കോഡ് വലിയ അനുഗ്രഹമായി.
ഇറാന്‍ പോലെ ഇസ്ലാമിക് റിപ്പബ്ലിക്കായ ഒരു രാജ്യത്തെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ശരീഅത്ത് രീതികള്‍ എടുത്തു കളഞ്ഞ് ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്ന് ഇഎംഎസ് ആവശ്യപ്പെട്ടു. അടിസ്ഥാന വിശ്വാസ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ വിവാഹം പോലുള്ള കാര്യങ്ങളാണ് ഇഎംഎസ് അന്ന് വിവാദമാക്കിയത്. 'നാലു പെണ്ണുകെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമാണ്, മുത്തുനബിയല്ല അള്ളാ പറഞ്ഞാലും അത് അനുവദിക്കില്ല' എന്നായിരുന്നു ഇഎംഎസിന്റെ ഒരു വിവാദ പ്രസംഗം. ''ഒന്നും രണ്ടും മൂന്നും കെട്ടും, ഇഎംഎസിന്റെ ഓളേം കെട്ടും'' എന്ന വിധത്തില്‍ ഇഎംഎസിനെതിരെ അക്കാലത്ത് പലയിടത്തും മുദ്രാവാക്യം മുഴങ്ങിയിരുന്നു. ഇഎംഎസിനെ അനുകൂലിക്കുന്നവരും മുസ്ലിം സംഘടനകള്‍ മറുചേരിയിലുമായി രൂക്ഷമായ തര്‍ക്കമാണ് അക്കാലത്ത് നടന്നത്. അന്ന് ഹൈന്ദവ വോട്ട് പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോകാതിരിക്കാന്‍ വളരെ ആസൂത്രിതമായ ശ്രമമാണ് ഇ.എം.എസ് നടത്തിയത്. അത് അന്ന് പാര്‍ട്ടിക്ക് ഗുണം ചെയ്തു. അന്നത്തെ നിലപാട് തെറ്റായിരുന്നെന്ന് സി.പി.എം ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ഏകസിവില്‍കോഡിനെതിരെ സമരത്തിനിറങ്ങും മുമ്പ് അന്ന് പാര്‍ട്ടിക്കും ഇ.എം.എസിനും തെറ്റ് പറ്റിയെന്നെങ്കിലും സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. ഇ.എം.എസിന്റെ അന്നത്തെ വാദങ്ങള്‍ സി.പി.എമ്മിന്റെ ഔദ്യോഗിക രേഖയില്‍ ഇപ്പോഴുമുണ്ട് സഖാക്കളേ.... അത് തിരുത്താന്‍ നിങ്ങള്‍ തയ്യാറാവുമോ?
പഴയ ചരിത്രം ഓര്‍മിപ്പിക്കുമ്പോള്‍ പച്ചക്കള്ളം തട്ടിവിടുകയാണ് സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ അടക്കമുള്ളവര്‍. ചിന്ത പബ്‌ളീഷേഴ്‌സ് പുറത്തിറക്കിയ ഇ.എം.എസ് ചോദ്യം, ഉത്തരം എന്ന പുസ്തകത്തിലും അന്നത്തെ പത്രമാധ്യമങ്ങളിലും ഏക സിവില്‍ കോഡിനെ കുറിച്ചുള്ള തന്റെ നിലപാട് ഇ.എം.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ ചരിത്രരേഖകളാണ്, എം. ഗോവിന്ദനെന്നല്ല സാക്ഷാല്‍ കാറല്‍മാര്‍ക്‌സ് കുഴീന്ന് എണീറ്റ് വന്നാലും മായ്ക്കാനൊക്കില്ല. 1985ല്‍ കോഴിക്കോട് ഏക സിവില്‍കോഡിന് വേണ്ടി ഇ.എം.എസ് വലിയ പ്രസംഗം നടത്തിയെന്ന് ബി.ജെ.പി നേതാവ് പി.കൃഷ്ണദാസ് പറയുന്നു. ഇഎംഎസിന്റെ നിലപാട് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കും സി.പി.എമ്മിനും ഗുണം ചെയ്തു. അന്ന് ഭൂരിപക്ഷത്തെ താലോലിച്ച് അധികാരത്തിലെത്തിയ സി.പി.എം ഇന്ന് ന്യൂനപക്ഷങ്ങളെ സോപ്പിട്ട് അഴിമതി, അക്രമം, വ്യാജരേഖ, സ്വജനപക്ഷപാതം എന്നിവയില്‍ നിന്നെല്ലാം രക്ഷപെടാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം കൃത്യമായി അറിയാവുന്നത് കൊണ്ടാണ് ലീഗ് എല്ലാ മുസ്ലിം സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. കാരണം അവര്‍ക്കറിയാം കാര്യം കഴിയുമ്പോ കറിവേപ്പില പോലെ ന്യൂനപക്ഷങ്ങളെ വലിച്ചെറിയുന്നവരാണ് സി.പി.എമ്മെന്ന് ലീഗിന് നന്നായറിയാം.
https://www.facebook.com/Malayalivartha



























