വരുന്നു തീവ്രമഴ ഭീതിയോടെ കേരളജനത പരക്കെ ആശങ്ക...വന്‍കിട അണക്കെട്ടുകളില്‍ ജലനിരപ്പ് പരിമിതമാണെന്ന് ആശ്വസിക്കാമെങ്കിലും ചെറിയ അണക്കെട്ടുകളില്‍ പലതും ഇന്നും നാളെയുമായി തുറന്നുവിടേണ്ടിവരും... പ്രധാന നദികള്‍ കരകവിയാനുള്ള സാധ്യതയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് കേരളം ഇനിയുള്ള ദിവസങ്ങളില്‍ മുന്നില്‍ കാണുന്നത്...

കേരളത്തിന് അടുത്ത 48 മണിക്കൂറുകള്‍ അതിനിര്‍ണായകം. 2018ലെ മഹാപ്രളയത്തിന് സമാനമായ പ്രളയമോ കെടുതിയോ സംഭവിക്കാവുന്ന വിധം അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ സംസ്ഥാനത്ത് പ്രവചിക്കുന്നത്. വന്‍കിട അണക്കെട്ടുകളില്‍ ജലനിരപ്പ് പരിമിതമാണെന്ന് ആശ്വസിക്കാമെങ്കിലും ചെറിയ അണക്കെട്ടുകളില്‍ പലതും ഇന്നും നാളെയുമായി തുറന്നുവിടേണ്ടിവരും. പ്രധാന നദികള്‍ കരകവിയാനുള്ള സാധ്യതയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് കേരളം ഇനിയുള്ള ദിവസങ്ങളില്‍ മുന്നില്‍ കാണുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും അതിശക്തമായ മഴയാണ് ഞായറാഴ്ച വരെ പെയ്തുകൊണ്ടിരിക്കുന്നത്. മഴയുടെ ലഭ്യത വ്യാഴാഴ്ച വരെ ഇതേ തോതില്‍ തുടരുമെന്ന നിലയില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത ഏറെ കൂടുതലാണ്.
കിണര്‍ ഇടിഞ്ഞുതാഴുന്നതും മരങ്ങള്‍ നിലംപൊത്തുന്നതുമായ സ്ഥിതിവിശേഷങ്ങള്‍ ഏതു നിമിഷവും സംഭവിക്കാം. കേരളത്തിന്റെ കാലാവസ്ഥ താളംതെറ്റിയതിന്റെ പ്രത്യാഘാതമാണ് ഈ ദിവസങ്ങളില്‍ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി. പ്രത്യേകിച്ചും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളിലെ മഴയുടെ ഘടന അപ്പാടെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
47 വര്‍ഷത്തിനിടയിലെ ഏറ്റവും മഴ കുറഞ്ഞ ജൂണിനു ശേഷം ജൂലൈയുടെ തുടക്കത്തില്‍ കാലവര്‍ഷം അതിവേഗത്തില്‍ ശക്തി പ്രാപിച്ചു. മേയില്‍ ലഭിച്ച മഴപോലും കാലാവസ്ഥ ശക്തിപ്പെടേണ്ട ജൂണില്‍ ലഭിച്ചില്ല. എന്നാല്‍ കേവലം മൂന്നു ദിവസത്തെ തോരാമഴയില്‍ കേരളം വെള്ളത്തിലായി എന്നതാണ് സംസ്ഥാനം നേരിടുന്ന ഭയാനകമായ സ്ഥിതിവിശേഷം.
ശക്തമായ മഴയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. സംസ്ഥാനത്താകെ കാറ്റിലും മഴയിലും 36 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹരിപ്പാട്, കായംകുളം മേഖലകളിലാണ് വീടുകള്‍ തകര്‍ന്നത്. 24 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്തെ നാലു ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലര്‍ട്ടില്‍ നിന്നിരുന്ന ആറ് ജില്ലകള്‍ വരുംമണിക്കൂറുകളില്‍ റെഡ് അലര്‍ട്ട് പരിധിയിലേക്കു വരാന്‍ സാധ്യതയേറെയാണ്.
അടുത്ത നാലു ദിവസം അതിശക്തമായ മഴയാണ് കാലാവസ്ഥാനിരീക്ഷകര്‍ പ്രവചിക്കുന്നത്. മാത്രവുമല്ല സുനാമിയ്ക്കു തുല്യമായ ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഉള്‍പ്പെടെ മലയോരജില്ലകളില്‍ മണ്ണിടിച്ചിലിനും പ്രകൃതിദുരന്തങ്ങള്‍ക്കും സാധ്യതയേറെയാണ്.
പത്തനംതിട്ട ജില്ലയില്‍ മണിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനൊപ്പം പമ്പാനദിയിലെ നാല് പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.
ആലപ്പുഴ ജില്ല ഇതോടകം പ്രളയഭീതിയിലാണ്. പമ്പ, മണിമല, മീനച്ചില്‍ നദികളിലെ വെള്ളംകൂടി ഇന്നും നാളേയുമായി ഒഴുകിയെത്തുന്നതോടെ ആലപ്പുഴ ജില്ലയില്‍ വീണ്ടും പ്രളയവും ദുരിതവും സംഭവിച്ചേക്കാം.
അവശ്യസാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാനും അവധി തലേന്നുതന്നെ പ്രഖ്യാപിക്കാനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവായിട്ടുണ്ട്. കേരളത്തില്‍ കാലാവസ്ഥ താളം തെറ്റിയ നിലയില്‍ അതിവേഗ മഴയും അതിതീവ്ര മഴയും മിന്നല്‍ പ്രളയവും ചില പ്രദേശങ്ങളില്‍ മാത്രം സംഭവിക്കുന്ന സാഹചര്യമാണുള്ളത്. കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു. നാളെ കൂടുതല്‍ ജില്ലകളില്‍ അവധി നല്‍കാനുള്ള സാധ്യതയുണ്ട്.
മുന്‍കാലത്തില്‍ നിന്ന് വ്യത്യസ്തമായി ജൂണില്‍ കാര്യമായ മഴ ലഭിക്കാതിരുന്നതിനാല്‍ പ്രധാന അണക്കെട്ടുകളായ ഇടുക്കിയിലും ശബരിഗിരിയിലും സംഭരണശേഷിയുടെ 20 ശതമാനം മാത്രമാണ് ജലനിരപ്പ്. നിലവിലെ കനത്ത മഴയില്‍ അല്‍പമെങ്കിലും ആശ്വസിക്കാവുന്നത് ഇടുക്കിയിലും കക്കിയിലും കാര്യമായി വെള്ളമില്ലെന്നതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് അപകടഭീഷണിയിലല്ല. അതേ സമയം മണിയാര്‍, പെരുന്തേനരുവി, മലങ്കര തുടങ്ങിയെ ചെറിയ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കേരളത്തിലെ മലയോരമേഖയിലേക്കുള്ള ടൂറിസത്തെയും പ്രളയം സാരമായി ബാധിച്ചിരിക്കുന്നു. രാത്രികാല യാത്രയും ട്രക്കിംഗും പലയിടങ്ങളിലും നിരോധിച്ചിരിക്കുകയാണ്.
അതേ സമയം താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും രൂപംകൊണ്ടിരിക്കുന്ന വെള്ളക്കെട്ട് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ബസ് ഗതാഗതം താറുമാറായിരിക്കുന്നു. മഴയ്‌ക്കൊപ്പം വിവിധയിടങ്ങളില്‍ കനത്ത കാറ്റുണ്ടാകുന്നതും വന്‍മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതും ആശങ്കയുയര്‍ത്തുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ട്രെയിനുകളുടെ ഓട്ടവും കനത്ത ജാഗ്രതയിലാണ്. കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കാറും മിന്നലുമുള്ളതിനാല്‍ വ്യോമഗതാഗതവും അത്രയേറെ സുരക്ഷിതമല്ലെന്ന് വിമാനത്താവളം അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























