സംസ്ഥാനം കണ്ട വന്‍ പൊതു മേഖലാ നിയമന തട്ടിപ്പ് ...ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസില്‍ ദിവ്യജ്യോതിയടക്കം 7 പ്രതികള്‍ ഈ മാസം 26 ന് ഹാജരാകാനുത്തരവ്, 30 ഓളം കേസുകളില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലുള്ള 8 വഞ്ചനാ കേസുകളിലായി 8 കുറ്റപത്രങ്ങളാണ് പ്രത്യേക അന്വേഷണ സംഘം തലസ്ഥാന മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്

തലസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചുവേളി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ നടന്ന 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ദിവ്യജ്യോതിയടക്കം 7 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
പ്രതികള്‍ ഈ മാസം 26 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 ( ചതിക്കലും കബളിപ്പിക്കപ്പെട്ടയാളില്‍ നിന്നും പണവും രേഖകളും കൈക്കലാക്കിയുള്ള വഞ്ചനയും) , 419 ( ചതിക്കലിന് വേണ്ടിയുള്ള ആള്‍മാറാട്ടം) , 406 ( രേഖകള്‍ കൈക്കലാക്കിയുള്ള വിശ്വാസ ലംഘനം) , 34 (പൊതു ഉദ്ദേശ്യകാര്യസാധ്യത്തിനായി ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് ചെയ്യുന്ന കൂട്ടായ പ്രവര്‍ത്തികള്‍) എന്നീ കുറ്റങ്ങള്‍ക്ക് കലണ്ടര്‍ കേസെടുത്താണ് പ്രതികളോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള 30 ഓളം വഞ്ചനാ കേസുകളില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 8 വഞ്ചനാ കേസുകളിലായി 8 കുറ്റപത്രങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
പ്രധാന ഇടനിലക്കാരി ദിവ്യ ജ്യോതി നായര്‍, ഇവരുടെ ഭര്‍ത്താവ് രാജേഷ്, ഭര്‍തൃസഹോദരന്‍ കുടപ്പനക്കുന്ന് നിവാസി പ്രേംകുമാര്‍, സുഹൃത്ത് ശ്യാം ലാല്‍, ലീഗല്‍ ഡി ജി എമ്മും മുന്‍ എച്ച്.ആര്‍. മാനേജരുമായ അമ്പലമുക്ക് സ്വദേശി ശശികുമാരന്‍ തമ്പി, ദിവ്യ നടത്തിയ 27 തട്ടിപ്പു കേസുകളില്‍ 6 ഇരകളെ ദിവ്യക്ക് പരിചയപ്പെടുത്തുകയും അനവധി പേരെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും കമ്മീഷന്‍ പറ്റിയ മുഖ്യ സൂത്രധാരന്‍ എംഎല്‍എ ഹോസ്റ്റല്‍ കോഫി ഹൗസ് സൊസൈറ്റി ക്യാന്റിന്‍ പ്രസിഡന്റ് ശ്രീവരാഹം സ്വദേശി അനില്‍ കുമാര്‍ എന്ന മണക്കാട് അനില്‍ (56) , ക്യാന്‍വാസിംഗ് ഏജന്റ് കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവരാണ് 1 മുതല്‍ 7വരെയുള്ള പ്രതികള്‍.
2018-2022 കാലയളവിലാണ് തൊഴില്‍ തട്ടിപ്പു നടന്നത്. ടൈറ്റാനിയത്തില്‍ മാനേജര്‍ , അസി.മനേജര്‍ , ക്ലാര്‍ക്ക് , കെമിസ്റ്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍, ജൂനിയര്‍ എന്‍ജിനിയര്‍, പ്ലംബര്‍, വര്‍ക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ 12 മുതല്‍ 20 ലക്ഷം രൂപ വരെ വാങ്ങി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 75000 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവയെന്നു വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. കെമിസ്റ്റ് തസ്തികയില്‍ മാത്രം 30-ഓളം പേരില്‍നിന്നാണ് പണം വാങ്ങിയത്. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍വച്ചായിരുന്നു പണം കൈമാറലും ചര്‍ച്ചകളും. മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവു ലഭിക്കാതായതോടെയാണ് പലരും പരാതിപ്പെടാന്‍ തുടങ്ങിയത്. ചിലര്‍ക്ക് താത്കാലികമായി ജോലി നല്‍കാമെന്നു പറഞ്ഞിരുന്നു.
കരാര്‍ ജോലിക്ക് തയ്യാറെന്ന സത്യവാങ്മൂലവും ഇവരില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. കെമിസ്റ്റ് , മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളില്‍ ജോലിഒഴിവുണ്ടെന്ന് കാട്ടി ദിവ്യ ഫെയ്‌സ് ബുക്കില്‍ പരസ്യം നല്‍കി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിപ്പിച്ച് തട്ടിപ്പിന് കളമൊരുക്കിയതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇടനിലക്കാരായ മറ്റു പ്രതികള്‍ മുഖേന ലക്ഷങ്ങള്‍ പറഞ്ഞുറപ്പിച്ച് ചെക്കും പ്രോനോട്ടും നല്‍കി പകുതിപ്പണം നേരിട്ടും അക്കൗണ്ട് ട്രാന്‍സ്ഫര്‍, ഗൂഗിള്‍ പേ വഴിയും ആദ്യം വാങ്ങിയ ശേഷം ഉദ്യോഗാര്‍ത്ഥികളെ ഉന്റര്‍വ്യൂ എന്ന വ്യാജേന ടൈറ്റാനിയം ലീഗല്‍ ഡി ജി എമ്മിന്റെ ക്യാബിനില്‍ എത്തിച്ച് ഇന്റര്‍വ്യൂ നടത്തി വിശ്വാസമാര്‍ജിച്ച ശേഷം ബാക്കി പണം വാങ്ങും. തുടര്‍ന്ന് ഇലക്ഷന്‍ പെരുമാറ്റച്ചട്ടം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നാള്‍ നീട്ടി വന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷകള്‍ തള്ളിയിരുന്നു
തിരുവനന്തപുരം കന്റോണ്‍മെന്റ്, പൂജപ്പുര , വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളില്‍ ഒന്നാം പ്രതി ദിവ്യയും ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്.
കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ 2022 ഡിസംബര്‍ 18 ന് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവില്‍ പോയി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു.
പാല്‍ക്കുളങ്ങര ക്ഷേത്രം കിഴക്കേ നട നിവാസി ഹരികുമാറില്‍ നിന്ന് 9 ലക്ഷം , ആനാട് ഗാന്ധിനഗര്‍ മലങ്കര ചര്‍ച്ചിന് സമീപം സഹോദരങ്ങളായ അജേഷ് മാത്യു , അലക്‌സ് മാത്യു , മാണിക്യ വിളാകം അരുവിക്കര ലെയിനില്‍ സച്ചിന്‍ , കുര്യാത്തി അമ്മന്‍കോവിലിന് സമീപം അഭിഷേക് , കല്ലിയൂര്‍ സ്വദേശി അഖില്‍ , നെടുങ്കാട് സ്വദേശി ഹരികൃഷ്ണന്‍ , പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപികയുടെ മകന് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ജോലിക്കു വേണ്ടി സഹ അധ്യാപകന്‍ ഷംനാദിന്റെ പരിചയത്തില്‍ അധ്യാപികയില്‍ നിന്ന് 14 ലക്ഷം (ഷംനാദ് പൂജപ്പുര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിവ്യയുടെ കൂട്ടുപ്രതിയാണ് ), വെഞ്ഞാറമൂട് സ്വദേശിനിയില്‍ നിന്ന് കെമിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം , ഓഫീസ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് ശ്രീവരാഹം സ്വദേശിയില്‍ നിന്ന് 10 ലക്ഷം എന്നിങ്ങനെ അനവധി പേര്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കി നേരു കേടായും വഞ്ചനാപരമായും പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം ജോലി നല്‍കുകയോ പണം തിര്യെ നല്‍കുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് 2022 നവംബര്‍ മാസം വെഞ്ഞാറമൂട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 12 ലക്ഷത്തിന്റെ തട്ടിപ്പിനാണ് പൂജപ്പുര സ്റ്റേഷനില്‍ കേസ് വന്നത്.
ദിവ്യാജ്യോതി പണം വാങ്ങിയ ശേഷം ശശികുമാരന്‍ തമ്പിയുടെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാര്‍ത്ഥികളെ കാറില്‍ ടൈറ്റാനിയത്തില്‍ ഡിജിഎമ്മിന്റെ ക്യാബിനിലെത്തിക്കും. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരന്‍ തമ്പിയായിരുന്നു. ഇന്റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്.15 ദിവസത്തിനകം നിയമന ഉത്തരവ് നല്‍കുമെന്നും വിശ്വസിപ്പിക്കും. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്റര്‍വ്യു നടത്തിയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല.
2022 ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്റോണ്‍മെന്റ് പോലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പോലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്റോണ്‍മെന്റ് പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പോലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പോലീസിനെ സമീപിച്ചത്. എന്നിട്ടും കന്റോണ്‍മെന്റ് പോലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന.
പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരന്‍ തമ്പി. അധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന അധ്യാപകനായ പാറശ്ശാല പെരുംകുളം പുനലാല്‍ സൈമണ്‍ റോഡില്‍ ഷംനാദാണ് അധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയില്‍ മെക്കാനിക് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളായ പ്രേം കുമാര്‍ ശ്യാം ലാല്‍ എന്നിവരോടൊപ്പം അധ്യാപികയുടെ മകനെ ടൈറ്റാനിയം കമ്പനിയില്‍ കൊണ്ട് വന്ന് ശശികുമാരന്‍ തമ്പിയെ കാണിച്ച് വിശ്വാസ്യത ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
ടൈറ്റാനിയം
വെഞ്ഞാറുംമൂട് സ്വദേശിനിയില്‍ നിന്ന് കെമിസ്റ്റ് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ അനില്‍ കുമാര്‍ ദിവ്യാ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറി. ഇതില്‍ നിന്ന് അപ്പോള്‍ തന്നെ കമ്മീഷനായി രണ്ട് ലക്ഷം രൂപ അനില്‍ കുമാറിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് വെഞ്ഞാറുംമൂട് പോലീസ് അനില്‍കുമാറിനെതിരെ കേസ് എടുത്തത്. ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ശ്രീവരാഹം സ്വദേശിയില്‍ നിന്ന് 10 ലക്ഷം വാങ്ങിയത് അനില്‍ കുമാറായിരുന്നു.ഇതിനെതിരെ കന്റോണ്‍മെന്റ് പോലീസും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ശ്രീവരാഹം ഇരമത്ത് വീട്ടില്‍ സ്വദേശിയായ അനില്‍കുമാര്‍ ഇന്‍ഡ്യന്‍ കോഫീ ഹൗസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ്.
https://www.facebook.com/Malayalivartha






















