പുതിയാപ്ല മാസാണ് ഗര്‍ജ്ജനം മോദിക്കും കോണ്‍ഗ്രസിനുമെതിരെ ഭാര്യയുടെ മാസപ്പടി? എല്ലാം പാർട്ടി പറയുന്ന പോലെ...എം.വി ഗോവിന്ദന്‍ മലക്കംമറിഞ്ഞിട്ടും സൂപ്പര്‍ സെക്രട്ടറിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍, കസര്‍ത്ത് നടത്താന്‍ റിയാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല...ഒരു പൊതുപ്രവര്‍ത്തകന് യോജിച്ച നിലപാടാണോ? ഇതൊക്കെ ജനം ചോദിക്കുന്നുണ്ട് മന്ത്രീ...

സാധാരണ വീടുകളില്‍ മക്കളെ സംബന്ധിച്ച എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാതാപിതാക്കളും ഭാര്യയെ പറ്റിയുള്ള കാര്യമാണെങ്കില്‍ ഭര്‍ത്താവും ഇനി ഭര്‍ത്താവിനെ കുറിച്ചാണെങ്കില്‍ ഭാര്യയും നിലപാട് വ്യക്തമാക്കും. അത് ചെലപ്പോ അവരെ സംരക്ഷിക്കുന്ന രീതിയിലുള്ളതാകും. എന്നാലും വേണ്ടില്ല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ തയ്യാറാകും. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനും ഇതേ ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. മക്കള്‍ക്കെതിരെയുള്ള ഒരു വിവാദങ്ങളില്‍ നിന്നും അദ്ദേഹം ഒളിച്ചോടിയിരുന്നില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്ക് പറയാനുള്ളത് പറയുമായിരുന്നു. അതായിരുന്നു കോടിയേരിയുടെ അന്തസ്സും മര്യാദയും. സ്വന്തം ഭാര്യ മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ' അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ടല്ലോ, അതിനപ്പുറം ഒന്നും പറയാനില്ലെന്ന്' മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
എന്തൊരു അപഹാസ്യമാണെന്ന് നോക്കൂ. സ്വന്തം ഭാര്യയ്‌ക്കെതിരായ ആരോപണം പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന്. മന്ത്രിയോടൊരു ചോദ്യം, അങ്ങെയുടെ ഭാര്യ വീണാ വിജയന്‍ പാര്‍ട്ടിയുടെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത്? എന്തായാലും സി.പി.എം സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വീണാ വിജയനില്ല. പിന്നെ പാര്‍ട്ടിക്ക് എങ്ങനെ വീണയുടെ കാര്യത്തില്‍ മറുപടി നല്‍കാനാകും. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ വിവാദം ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അവര്‍ പ്രായപൂര്‍ത്തിയായി വേറെ കുടുംബമായി താമസിക്കുന്നരാണെന്നും ആയിരുന്നല്ലോ പാര്‍ട്ടി നിലപാട്. എന്നിട്ടും കോടിയേരി മാധ്യമങ്ങളെ കണ്ട് കാര്യം ബോധ്യപ്പെടുത്തി. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണാ വിജയന്റെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിയേറ്റിനും എന്തേ ഇത്ര താല്‍പര്യം. അതും പോട്ടെ ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയ്ക്ക് മാസപ്പടി ലഭിച്ചെന്ന രേഖ പുറത്തുവന്നപ്പോള്‍, ഭരണഘടനാ പദവിയിലിരിക്കുന്ന മുഹമ്മദ് റിയാസിന് മറുപടി പറയേണ്ട ഉത്തരവാദിത്തമില്ലേ?
അതേക്കുറിച്ച് ചോദിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അസഹിഷ്ണുതയോടെ പെരുമാറുന്നതെന്തിന്? ഇതെല്ലാം ജനം കാണുന്നുണ്ട്. അഹങ്കാരം അധികനാള്‍ വാഴില്ല, അതാണ് ചരിത്രം. അത് വല്ലപ്പോഴും ഓര്‍മിക്കുന്നത് നല്ലതാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. മണിപ്പൂരിനെ സംബന്ധിച്ച കാര്യത്തിലായിരുന്നു അത്. അതിനെ ഇന്നാട്ടിലെ ജനം സ്വാഗതം ചെയ്യുന്നു. കാരണം ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണകൂടങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും എതിരെ ആഞ്ഞടിക്കേണ്ടത് ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തമാണ്. സ്വന്തം ഭാര്യയ്ക്ക് ചെയ്യാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്ന ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനോടും പ്രതികരിക്കണം. അതൊരു ഭര്‍ത്താവിന്റെ മാത്രമല്ല, ജനപ്രതിനിധിയുടെ കൂടെ ഉത്തരവാദിത്തമാണ് മുഹമ്മദ് റിയാസ്. സ്വന്തം ഉത്തരവാദിത്തം മറന്നു കൊണ്ട് മറ്റ് ഭരണകര്‍ത്താക്കളുടെ മേല്‍ കുതിരകയറുമ്പോള്‍ ജനം അതിന് വലിയ വിലകൊടുക്കില്ലെന്ന കാര്യം കൂടി മന്ത്രി അങ്ങൂന്ന് മനസ്സിലാക്കണം.
ഭാര്യയ്‌ക്കെതിരായ വിവാദം നാട്ടിലാകെ പാട്ടായിട്ട് ദിവസം കുറച്ചായി. മന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര് ട്രോളുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയത് കൊണ്ട് മാത്രമാണ് മാധ്യമങ്ങള്‍ക്ക് മന്ത്രിയെ കിട്ടിയത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ വിഷയങ്ങളായിരുന്നെങ്കില്‍ മുഹമ്മദ് റിയാസ് ചാടിവീണേനെ. മിത്ത് വിവാദത്തില്‍ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മലക്കംമറിഞ്ഞിട്ടും സൂപ്പര്‍ സെക്രട്ടറിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കസര്‍ത്ത് നടത്താന്‍ റിയാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയെ വരെ തിരുത്താന്‍ കാട്ടിയ ധൈര്യം സ്വന്തം ഭാര്യയ്‌ക്കെതിരെ വലിയ വിവാദം ഉണ്ടാകുമ്പോള്‍ ചോര്‍ന്നുപോകുന്നു അല്ലേ മുഹമ്മദ് റിയാസ്. അതെന്താണ് അങ്ങനെ, അമ്മാവന് അടുപ്പിലും കാര്യം സാധിക്കാമെന്നാണോ? ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അങ്ങ് ഉള്‍പ്പെടുത്താഞ്ഞതെന്ത്? ചാനല്‍ ക്യാമറകള്‍ കാണുമ്പോള്‍ ജനാധിപത്യം, മൂല്യബോധം, ധാര്‍മികത എന്നിവയെ കുറിച്ച് കോണ്‍ഗ്രസുകാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും പൊതുമരാമത്ത് മന്ത്രി ക്ലാസെടുക്കുന്നത് നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്താ മന്ത്രി അങ്ങേയ്ക്ക് ഇതൊന്നും ബാധകമല്ലേ, സ്വന്തം ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ മറച്ച് വെച്ചതെന്തിന്, അത് ഒരു പൊതുപ്രവര്‍ത്തകന് യോജിച്ച നിലപാടാണോ?
ഇതൊക്കെ ജനം ചോദിക്കുന്നുണ്ട് മന്ത്രീ... അതിനുള്ള മറുപടി നിങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കണം, അല്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ ആകാമല്ലോ. അതൊന്നും ചെയ്യാതെ ഒളിഞ്ഞ് നടന്നത് ഒരു ജനപ്രതിനിധിക്ക് യോജിച്ചതല്ല. താങ്കളേക്കാള്‍ കഴിവും പ്രാപ്തിയും പ്രവര്‍ത്തനപരിചയവും ഉള്ള നേതാക്കള്‍ സി.പി.എമ്മിലുണ്ടായിട്ടും താങ്കളെങ്ങനെ സുപ്രധാന വകുപ്പുകളുള്ള മന്ത്രിയായെന്ന് ഇന്നാട്ടിലെല്ലാവര്‍ക്കും അറിയാം സാര്‍. അങ്ങനെ പദവികളിലെത്തുന്നവര്‍ക്ക് പലയിടത്തും മിണ്ടാതിരിക്കേണ്ടിവരും. ആ അവസ്ഥായാണ് അങ്ങേയ്ക്കിപ്പോഴുള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട് ഇത്തിക്കണ്ണികള്‍. മറ്റുള്ളവരുടെ അദ്വാനത്തിന്റെ തണലില്‍ തഴച്ചുവളരുന്നവര്‍. പക്ഷെ, അവര്‍ക്കൊന്നും അധികകാലം ആയുസ്സുണ്ടാവില്ല. എന്നാല്‍ സമരങ്ങളുടെ തീച്ചൂളയില്‍ കുരുത്തവര്‍ക്കത് ഉണ്ടാകും. അതുകൊണ്ടാണ് തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ലെന്ന് പറയുന്നത്.
https://www.facebook.com/Malayalivartha






















