വിജിലൻസിനെ വിരട്ടി ആരിഫ് മുഹമ്മദ് ഖാൻ... വീണയെ പൊക്കാനുള്ള ജീപ്പ് ക്ലിഫ് ഹൗസിലേക്ക്? ഗവർണറുടെ പൂഴിക്കടകൻ

വീണ്ടും സർക്കാർ-ഗവർണർ ഏറ്റുമുട്ടലിനു വഴി തുറന്നിരിക്കുകയാണ് മാസപ്പടി വിവാദം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർ സ്വകാര്യ സ്ഥാപനത്തിൽനിന്നു മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം പരിശോധിക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
പരാതിയുടെ പകർപ്പ് ഗവർണറടക്കമുളളവർക്കും നൽകിയിട്ടുണ്ട്. '' പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. കണ്ടെത്തലുകൾ ഗുരുതരമാണെന്നു മാധ്യമങ്ങളിൽ കൂടി മനസിലാക്കുന്നു. ഇതു ഗൗരവത്തോടെയാണു കാണുന്നത്. തിരുവനന്തപുരത്തെത്തി എന്താണു സംഭവിച്ചതെന്നു വിശദമായി അറിയാൻ ശ്രമിക്കും. മുഖ്യമന്ത്രിയോടു വിശദീകരണം തേടുന്നതു പിന്നീടു തീരുമാനിക്കും.'' എന്ന് ഗവർണർ പറഞ്ഞിരുന്നു.
സി.എം.ആർ.എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായ നികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിറക്കിയ ഉത്തരവ് സഹിതമാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആ ഉത്തരവിൽ പേര് പരാമർശിക്കുന്ന രാഷ്ട്രീയ നേതാക്കൾ, വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.
സി.എം.ആർ.എല്ലിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വീണയ്ക്കു പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടു. വിജിലൻസ് ഡയറക്ടർ തുടർ നടപടിയെടുത്തില്ലായെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയിൽനിന്ന് മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ലഭിച്ചെന്ന വിവാദത്തിൽ മറുപടി പറയാതെ അവഗണിക്കാൻ തന്നെയാണ് സിപിഎം തീരുമാനം. മുഖ്യമന്ത്രിയുടെ മകളുടെ വിഷയത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ വാദം.
ഗവർണറുടേത് അധികാരപരിധി വിട്ടുള്ള നടപടിയാണെന്നും അവർ വിലയിരുത്തുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നു പാർട്ടിയിൽ ധാരണയായി. രാവിലെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടെങ്കിലും മാസപ്പടി സംബന്ധിച്ച ചോദ്യത്തിൽ പ്രതികരിച്ചില്ല.
വീണയ്‌ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിൽ ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. രണ്ടു കമ്പനികൾ തമ്മിൽ ഒപ്പുവച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതു സേവനത്തിനാണു പണം െകെപ്പറ്റിയതെന്ന ചോദ്യത്തിന്, അതു കമ്പനിയാണു പറയേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി.
പൊതുപ്രവർത്തകർ സ്വാർത്ഥ നേട്ടങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാകരുതെന്നു ഗവർണർ തൃശൂരിൽ പറഞ്ഞു. സാധാരണക്കാരുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനമാണു പൊതുപ്രവർത്തകർ നടത്തേണ്ടത്. അതിനായി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടിവന്നാൽ അതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടി ചർച്ചയാകുന്ന തരത്തിലുള്ള പ്രതികരണങ്ങളിൽനിന്ന് മാറിനിൽക്കാൻ നേതാക്കൾക്കും മന്ത്രിമാർക്കും പാർട്ടി നിർദേശം നൽകി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പാർട്ടി പ്രതികരിച്ച് വിഷയം സജീവമാക്കേണ്ടെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായം ഉയർന്നു.
വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുടെ പേര് പുറത്തുവന്നതിനാൽ കോൺഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. നിയമസഭയിൽ വിഷയം ഉന്നയിക്കപ്പെട്ടില്ല. മാത്യു കുഴൽനാടൻ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ ഇടപെട്ടു നിയന്ത്രിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സഭ പിരിഞ്ഞതിനാൽ മാസപ്പടി സഭയിൽ പിന്നീട് ഉന്നയിക്കാനായില്ല.
ഉപതിരഞ്ഞെടുപ്പിനുശേഷം വിഷയം സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിലും വീണ നികുതി വകുപ്പിനു നൽകിയ രേഖകളിലും സിഎംആർഎൽ നൽകിയ പണത്തിന്റെ കണക്കുകളില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. ഇതിനും പാർട്ടിയോ വീണയോ മറുപടി നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha






















