കോണ്‍ഗ്രസ് പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് സംഭവിച്ചത്.... കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുന:സംഘടിപ്പിച്ചത്..... വിശ്രമ ജീവിതം നയിക്കാനായി രാജ്യതലസ്ഥാനത്ത് നിന്ന് തിരുവനന്തപുരത്തെത്തി, കഴിയുന്ന എ.കെ ആന്റണിയെ ഒഴിവാക്കിയില്ല.....

കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെയും രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം മടക്കി കിട്ടിയതിന്റെയും ഊര്‍ജ്ജത്തില്‍ കോണ്‍ഗ്രസ് പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് സംഭവിച്ചത്. മറ്റൊന്നുമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുന:സംഘടിപ്പിച്ചത്. വിശ്രമ ജീവിതം നയിക്കാനായി രാജ്യതലസ്ഥാനത്ത് നിന്ന് തിരുവനന്തപുരത്തെത്തി കഴിയുന്ന എ.കെ ആന്റണിയെ ഒഴിവാക്കിയില്ല. ഔദ്യോഗിക നേതൃത്വത്തിനെതിരായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രവര്‍ത്തകസമിതിയിലുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് എല്ലാ തരത്തിലും തഴഞ്ഞിട്ടിരിക്കുന്ന രമേശ് ചെന്നിത്തലയെ വീണ്ടും തഴഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും 2021ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ ചെന്നിത്തലയെ കറിവേപ്പില കണക്കെ എറിഞ്ഞു.
അദ്ദേഹത്തിന്റെ ഗ്രൂപ്പ് പോരാളിയും താരതമ്യേന ജൂനിയറുമായ വി.ഡി സതീശനെ ആ കസേരയില്‍ പ്രതിഷ്ഠിച്ചു. സംസ്ഥാന നേതൃത്വത്തിലും അര്‍ഹമായ പരിഗണന നല്‍കിയില്ല. എന്നിട്ടും യാതൊരു പരിഭവവും ഇല്ലാതെ വി.ഡി സതീശനേക്കാള്‍ ഭംഗിയായി ചെന്നിത്തല സര്‍ക്കാരിനെതിരെ നിരന്തരം പോരാടുന്നു. ദേശീയതലത്തില്‍ ഉത്തരവാദിത്തമുള്ള സ്ഥാനം നല്‍കാമെന്നും കര്‍മമേഖല ഡല്‍ഹിയിലേക്ക് മാറ്റണമെന്നും സൂചന ലഭിച്ചിരുന്നു. എന്നിട്ടും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്താതെ പ്രത്യേകക്ഷണിതാവാക്കിയില്‍ അതൃപ്തനാണ്. 19 കൊല്ലം മുമ്പ് ഇതേ പദവി വഹിച്ചിരുന്ന ചെന്നിത്തലയ്ക്ക് വീണ്ടും അതേ പദവി നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.പ്രതിപക്ഷനേതാവ് വി.ഡി സതീശനാണെങ്കിലും ആ പണിയെടുക്കുന്നത് ചെന്നിത്തലയാണെന്ന് നാട്ടുകാര്‍ക്ക് അറിയാവുന്ന സംഗതിയാണ്. സതീശന്‍ ഒത്തുതീര്‍പ്പിന്റെ ഉസ്താദാണെന്ന ആക്ഷേപം ശക്തമാണ്.
പ്രതിപക്ഷ എം.എല്‍.എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപദ്രവിച്ചെന്ന കേസ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ കേസിന് പോയത് ചെന്നിത്തലയാണ്. എ.ഐ ക്യാമറാ ഇടപാടില്‍ ഓരോ രേഖകളും തെളിവുകളും പുറത്തുകൊണ്ടുവന്നതും മറ്റാരുമല്ല. ചെന്നിത്തല സ്‌കോര്‍ ചെയ്യുന്നത് കണ്ടാണ് സതീശന്‍ ചാടിവീണതും പിന്നീട് അദ്ദേഹത്തോടൊപ്പം ഹൈക്കോടതിയില്‍ കേസിന് പോയതും. മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എതിരെ ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ യാതൊരു വീട്ടുവീഴ്ചയും ചെന്നിത്തല ചെയ്യാറില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സി.പി.എമ്മും മുഖ്യമന്ത്രിയും വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല. തനിക്കെതിരെ വിജിലന്‍സ് കേസെടുത്ത ശേഷമാണ് സതീശന്‍ സര്‍ക്കാരിനെതിരെ വാ തുറക്കാന്‍ തയ്യാറായത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഏകപക്ഷീയമായാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്ന വി.എസ് ശിവകുമാര്‍ അടക്കമുള്ള പല പ്രമുഖരും കെ.സി വേണുഗോപാലിനൊപ്പം ഒട്ടിനില്‍ക്കുകയാണിപ്പോള്‍.
അതുകൊണ്ട് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് തഴഞ്ഞതിനെതിരെ നേതാക്കളാരും പ്രതികരിക്കുന്നില്ല. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തുമായിരുന്നെന്ന് ഉറപ്പാണ്. കാരണം ഗ്രൂപ്പിനതീതമായി അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കണമെന്ന് ഉമ്മന്‍ചാണ്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് സോളാര്‍ വിവാദത്തെ തുടര്‍ന്ന് അടൂര്‍പ്രകാശിനെ 2016ല്‍ മത്സരിപ്പിക്കരുതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും അതിനെ എതിര്‍ക്കുകയും ഐ ഗ്രൂപ്പുകാരനായിട്ടും സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചത്.ചെന്നിത്തല എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായിരുന്ന സമയത്ത് കെ.പി.സി.സി നേതൃത്വത്തില്‍ പോലും ഇല്ലാതിരുന്ന കെ.സി വേണുഗോപാലാണ് ഇന്ന് ഡല്‍ഹിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. തനിക്ക് മുകളിലൂടെ കേരളത്തില്‍ നിന്നാരും പറക്കാന്‍ കെ.സി സമ്മതിക്കില്ല. രാഹുലിന്റെ വിശ്വസ്തനായതിനാല്‍ കെ.സി അറിയാതെ ദേശീയനേതൃത്വത്തില്‍ ഒരില പോലും അനങ്ങില്ല. സംഘടനയിലെ പോരായ്മ ചര്‍ച്ച ചെയ്യാന്‍ ചെന്ന ഗുലാംനബി ആസാദിനോട് രാഹുല്‍ ഗാന്ധി പറഞ്ഞത്, കെ.സി വേണുഗോപാലിനെ കാണാനാണ്.
താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കെ.സിയെ കാണാന്‍ ഗുലാം നബി തയ്യാറായില്ല. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഈ രീതിയിലാണ് ഡല്‍ഹിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന ഗുലാംനബിയെ വെട്ടാമെങ്കില്‍ ചെന്നിത്തലയൊക്കെ ചീള് കേസാണ് കെ.സിക്ക്. ചെന്നിത്തലയെ ഒതുക്കാനായി ജാതി കാര്‍ഡ് തന്നെയാണ് കെ.സി ഇറക്കിയെന്നാണ് സൂചന. തരൂരിനെ ഒഴിവാക്കിയാല്‍ ദേശീയതലത്തില്‍ വലിയ വാര്‍ത്തയാകും പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന് ബി.ജെ.പി പ്രചരിപ്പിക്കും തുടങ്ങിയ കാരണങ്ങള്‍ ഉയര്‍ത്തി. അങ്ങനെ തരൂര്‍ അകത്തായി. പിന്നീടുള്ളത് ചെന്നിത്തലയാണ്. സീനിയറാണെങ്കിലും അദ്ദേഹത്തെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്ന് നായന്മാരാകും. അത് സമുദായസമവാക്യം തകര്‍ക്കും എന്നും ചൂണ്ടിക്കാട്ടി. ഒടുവില്‍ ഇലയ്ക്കും മുള്ളിനും കേടില്ലെന്ന് വരുത്തിതീര്‍ക്കാനായി സ്ഥിരംക്ഷണിതാവാക്കി. ചെന്നിത്തലയ്ക്ക് ദേശീയതലത്തിലുള്ള സീനിയര്‍ നേതാക്കളുമായി വര്‍ഷങ്ങളായി നല്ല അടുപ്പമാണുള്ളത്.
അദ്ദേഹം പ്രവര്‍ത്തകസമിതിയിലെത്തിയാല്‍ തനിക്ക് കാര്യങ്ങള്‍ ഈസിയാകില്ലെന്ന് കെ.സിക്കറിയാം. തരൂരാകുമ്പോള്‍ വേറെ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ്. അതുകൊണ്ട് യാതൊരു ഭീണിയും ഉണ്ടാകില്ല. അങ്ങനെ തരൂര്‍ പടിക്കകത്തും ചെന്നിത്തല അകത്തൊണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയാന്‍ വേണ്ടി ഒരു നൈസ് പണിയും. പാര്‍ട്ടി നന്നാവണം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ടെങ്കിലും സ്വന്തം കസേരയ്ക്ക് ഭീഷണിയെന്ന് തോന്നുന്ന ആരെയും നേതൃത്വത്തിലിരിക്കുന്ന ആരും അടുപ്പിക്കുന്നില്ല. അതാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha





















