ചെന്നിത്തലയെ വേണുഗോപാല്‍..വെട്ടിനിരത്തി നായരും ചവിട്ടി

രമേശ് ചെന്നിത്തലയക്ക് കുറേക്കാലമായി ശനികാലമാണ്. പച്ചഭാഷില്‍ പറഞ്ഞാല്‍ കഷ്ടകാലം. കേരളത്തിലും പാര്‍ട്ടിക്കു വേണ്ട. കേന്ദ്രത്തിലും പാര്‍ട്ടിക്ക് വേണ്ട എന്ന ഗതികേടിലായിരിക്കുന്ന നായര്‍ പ്രമാണിയായ ഈ പഴയ താക്കോല്‍സ്ഥാനക്കാരന്‍. 40 വര്‍ഷം കോണ്‍ഗ്രസിനെ സേവിച്ചിട്ടും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ രമേശ് വെറും ക്ഷണിതാവായി ഒതുക്കപ്പെട്ടു.
കേരളത്തില്‍ പ്രതിപക്ഷ സ്ഥാനവുമില്ല. കേന്ദ്രത്തിലും പ്രത്യേക പദവികള്‍ ഒന്നുമില്ല. വെറും ഒരു എല്‍എല്‍എ എന്ന പദവിയിലേക്ക് ഒതുക്കപ്പെട്ട രമേശിന്റെ ആയുഷ്‌കാല മോഹമായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി കസേര. മുന്‍പ് ആഭ്യന്തര മന്ത്രിസ്ഥാനം കിട്ടാന്‍ നായര്‍ എന്ന ജാതിബലവും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയുമാണ് നേട്ടമായതെങ്കില്‍ ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത് നായര്‍ എന്ന ജാതിവാലുതന്നെയാണ്.
പഴയ ഡല്‍ഹി നായര്‍ ശശി തരൂരും കെസി വേണുഗോപാലും കേരളത്തില്‍ നിന്ന് എഐസിസി പ്രവര്‍ത്തക സമിതിയില്‍ കയറിപ്പറ്റിയിട്ടും രമേശിന് രക്ഷയുണ്ടായില്ല. മൂന്നു നായന്‍മാര്‍ ഒരുമിച്ചു പാര്‍ട്ടിയില്‍ വര്‍ക്ക് ചെയ്യേണ്ട എന്ന ഉറച്ച നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തതോടെ ചെന്നിത്തല പുറത്തായി.
നാലു പതിറ്റാണ്ട് എംപിയും എംഎല്‍എയും മന്ത്രിയുമൊക്കെയായി വിലസിയ ചെന്നിത്തല ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍നിരയില്‍ ഒരിടത്തുമില്ലാതായി എന്നതാണ് ദയനീയ സാഹചര്യം.
എന്തായാലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഒതുക്കപ്പെട്ടതോടെ കട്ടക്കലിപ്പിലാണ് രമേശ് ചെന്നിത്തല. വര്‍ക്കിംഗ് ഒന്നുമില്ലാത്ത പ്രസ്ഥാനമാണെങ്കിലു് ഈ കമിറ്റിയില്‍ കേവലം ക്ഷണിതാവ് എന്ന നിലയില്‍ പാര്‍ട്ടിയല്‍ തന്നെ ചെറുതാക്കി കെട്ടിയതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗഡ്‌ഗെയെയും സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയെും രമേശ് പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നതുകൊണ്ടു മാത്രമാണ് താന്‍ ഈ അവഗണനയില്‍ സംയമനം പുലര്‍ത്തുന്നതെന്ന് രമേശ് നിലപാട് പറയുകയും ചെയ്തു. രമേശ് രാഷ്ട്രീയത്തില്‍ വന്ന് ഒരു പതിറ്റാണ്ടിനുശേഷമാണ് കണ്ണൂരുകാരന്‍ കെസി വേണുഗോപാല്‍ തന്റെ ശിഷ്യനായി കോണ്‍ഗ്രസില്‍ എത്തിയത്. രമേശ് ചെന്നിത്തല രാഷ്ട്രീയത്തിലെത്തി കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ കുപ്പായം തുന്നി എത്തിച്ചേര്‍ന്നത്. ഇപ്പോഴും ശശി തരൂരിന് ഖദര്‍ ഉടുപ്പ് ഒരെണ്ണം പോലിമില്ലെന്നതാണ് സത്യം.
കാലം പിന്നിടുമ്പോള്‍ കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈയും കോണ്‍ഗ്രസിന്റെ താക്കോല്‍സൂക്ഷിപ്പുകാരനുമായി മാറിയിരിക്കുന്നു. ശശി തരൂരാവട്ടെ ആഗോള വ്യക്തിത്വമായി അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ ആദ്യം ഐ ഗ്രൂപ്പില്‍ ലീഡര്‍ കെ കരുണാകരന്റെ വലംകൈയും പിന്നീട് ലീഡറെ വെട്ടിനിരത്തി തിരുത്തല്‍വാദവുമൊക്കെയായി ഗ്രൂപ്പ് കളിച്ചു വളര്‍ന്ന ശേഷമാണ് രാഷ്ട്രീയക്കളിയില്‍ രമേശ് ചെന്നിത്തല ഒന്നുമല്ലാതായി തീര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ചിരിക്കുന്ന തിരച്ചടിയില്‍ ആത്മനിയന്ത്രണം വിട്ട് തന്റെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം.
കേരളത്തില്‍ സംസ്ഥാന സംഘടന ചുമതല നല്‍കിയാല്‍ ഏറ്റെടുക്കില്ലെന്നും തന്നെ ബോധപൂര്‍വം ഒതുക്കിയതിനു പിന്നില്‍ കെസി വേണുഗോപാലാണ് കളിച്ചതെന്ന് രമേഷ് ചെന്നിത്തല കരുതുന്നു. അവസരം വന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനം പിടിക്കാനുള്ള കളിയാണ് കെസി വേണുഗോപാലിന്റേതെന്നും ആ നിലയില്‍ തനിക്ക് കേരളത്തില്‍ ഭാവിയില്ലെന്നും രമേശ് കരുതുന്നു. ഒരേ സമയം രണ്ട് നായര്‍ക്ക് വാഴാന്‍ കേരള മന്ത്രിസഭയില്‍ ഇടംകിട്ടില്ല. പോരെങ്കില്‍ വിശ്വനായരായി ശശി നായരും ബുദ്ധിവേഷ പരിവേഷത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. ഓരോ ഇലക്ഷനിലും ഹരിപ്പാട് തന്റെ നില പരിങ്ങലിലായിക്കൊണ്ടിരിക്കെ എങ്ങനെയെങ്കിലും കേന്ദ്രത്തില്‍ കളം പിടിക്കണമെന്നാണ് രമേശിന്റെ ഉന്നം.
ആ നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് എംപിയായി മത്സരിക്കാന്‍ പറ്റിയ കളം നിലവില്‍ ആലപ്പുഴ മാത്രമാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍തന്നെ മത്സരിക്കും. മാവേലിക്കര സംവരണ സീറ്റില്‍ സുരേഷ് കോടിക്കുന്നില്‍ തന്നെ സ്ഥാനാര്‍ഥിയാകും. ആലപ്പുഴ സീറ്റില്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാനാര്‍ഥിയായി കെസി വേണുഗോപാല്‍ മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. ആരിഫിനെ വീഴ്ത്താന്‍ കെസി വേണുഗോപാലിനേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്. ആ നിലയില്‍ ആസന്നഭാവിയില്‍ കേരളത്തിലും കേന്ദ്രത്തിലും തനിക്കു വിലാസം നഷ്ടപ്പെടുമെന്ന കടുത്ത ഭീതിയിലാണ് ചെന്നത്തല. ഹരിപ്പാടല്ലാതെ രമേശിനു മത്സരിക്കാന്‍ പറ്റിയ സുരക്ഷിത നിയമസഭാ മണ്ഡലം ഇപ്പോള്‍ വേറെയില്ല. കോട്ടയം ലോക്‌സഭാ സീറ്റില്‍ തോമസ് ചാഴികാടനോട് മത്സരിക്കാനുള്ള തന്റേടം ഇപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കില്ലതാനും.
ഈ നിലയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഒതുക്കുകയാണെന്ന നിരാശ രമേശില്‍ ശക്തമായിരിക്കുന്നത്.
39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടപ്പോള്‍ രമേശിനെ ക്ഷണിതാവു മാത്രമായി ഒതുക്കിയതിലാണ് ഈ നായരുടെ പ്രതിക്ഷേധം. മാത്രവുമല്ല രമേശ് ചെന്നത്തലയ്ക്ക് പ്രായം 67 വയസ് കടന്നിരിക്കുകയും ചെയ്യുന്നു. കെപിസിസി അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍, എഐസിസി സെക്രട്ടറി, എന്‍എസ്.യു പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചശേഷവും കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഇടംകിട്ടാതെ വന്നതില്‍ രമേശ് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തുകഴിഞ്ഞു.
ഇപ്പോള്‍ കിട്ടിയത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നും യാതൊരു ചര്‍ച്ചയും നടത്താതെയാണ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പരിഭവപ്പെടുന്നു. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് നിയമബിരുദവും ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ നേടിയ രമേശിന് മുന്‍കാലങ്ങളിലൊക്കെ പെരുന്നയിയില്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ കാര്യമായ പണിയൊന്നും കിട്ടാതിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍സ്ഥാനം ലഭിച്ചേ തീരൂവെന്ന് നിലപാടെടുത്തത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരാണ്. അങ്ങനെ രമേശ് സംസ്ഥാന പോലീസ് വകുപ്പ് മന്ത്രയുമായി. പിന്നീട് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് നേതൃത്വം പാടേ തള്ളുകയും ശശി തരൂരിനെ അകത്തുകയറ്റുകയും ചെയ്തതില്‍ രമേശ് ഏറെക്കാലമായി അസ്വസ്ഥനാണ്. രമേശ് ചെന്നിത്തലയ്ക്ക് പെരുന്നയില്‍ ഇടം കുറഞ്ഞതോടെ അത് ഹരിപ്പാട് മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്.
മുപ്പതാം വയില്‍ കാബിനറ്റ് മന്ത്രിസ്ഥാനത്തെത്തിച്ച് കരുണാകരന്റെ നിഴലായി മാറിയെങ്കിലും തിരുത്തല്‍വാദ നീക്കത്തോടെ രമേശിന് രാഷ്ട്രീയത്തില്‍ തിളക്കം കുറയുകയും ചെയ്തു.
https://www.facebook.com/Malayalivartha





















